ചില അല്പൻമാർ അങ്ങനയാണ്.. ഇഎംഎസ് സാരി കടം വാങ്ങിയ കഥ പറഞ്ഞ ബൽറാമിന് ഷാഹിദയുടെ മറുപടി!
കോഴിക്കോട്: ആലത്തൂർ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാർ വാങ്ങി നൽകാനുളള യൂത്ത് കോൺഗ്രസിന്റെ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രനടക്കം കോൺഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും ഈ നീക്കം വിമർശിക്കപ്പെട്ടു. അതിനിടെ യൂത്ത് കോൺഗ്രസ് നീക്കത്തെ പിന്തുണച്ച് വിടി ബൽറാം എംഎൽഎയും രംഗത്ത് എത്തി.
മുൻ മുഖ്യമന്ത്രി കൂടിയായ സിപിഎം നേതാവ് ഇഎംഎസിനെ കുറിച്ചുളള പഴയ കഥയാണ് കാർ വാങ്ങുന്നതിനെ വിമർശിക്കുന്നവരെ പരിഹസിക്കാൻ ബൽറാം എടുത്ത് പ്രയോഗിച്ചത്. മകൾക്ക് രണ്ട് സാരി കടമായി നൽകണം എന്നാവശ്യപ്പെട്ട് ഇഎംഎസ് കത്ത് നൽകി എന്നതാണ് ആ കഥ. പിന്നാലെ ബൽറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ കോൺഗ്രസുകാരിയായ ഷാഹിദ കമാൽ.
ഇഎംഎസിന്റെ കത്ത്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: "ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം" എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.
അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ
എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ. മഹാനായ അംബേദ്കർ "എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്" എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ''.
ഷാഹിദയുടെ മറുപടി
വിടി ബൽറാമിന്റെ പേരെടുത്ത് പറയാതെയാണ് ഷാഹിദ കമാലിന്റെ മറുപടി. പോസ്റ്റ് വായിക്കാം: '' എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ? മകൾ എന്ന നിലയിൽ വല്ലാത്ത വിഷമം ഇത് സഖാവ് ഇഎംഎസിന്റെ മകൾ ശ്രീമതി. ഇഎം രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവർത്തക. ഇപ്പോൾ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ ഇഎംഎസ് ഒന്നും കാണാൻ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.
എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ
മിക്കവാറും ഒരുമിച്ചാണ് ഞങ്ങൾ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കൽ പോലും ഉപയോഗിക്കാൻ പാടില്ലായെന്ന കർശന നിർദ്ദേശത്തിൽ വളർത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞിരുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങൾക്ക് സാരി വാങ്ങാൻ കത്തെഴുതിയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാൻ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോൺഗ്രസ്സുകാർ ഇങ്ങനെ.
ചില അല്പൻമാർ അങ്ങനയാണ്
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകൾ എന്ന നിലയിൽ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. ചില അല്പൻമാർ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവർ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നൽകിയാൽ മതി''.
ഫേസ്ബുക്ക് പോസ്റ്റ്
ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ പൂനെയിലെ യുവ എഞ്ചിനീയർ, കോൺഗ്രസിനെ രക്ഷിക്കാൻ തയ്യാർ!