മുംബൈ കൂട്ടബലാത്സംഗം; 4 പ്രതികള്‍ക്ക് ജീവപര്യന്തം
സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ശക്തിമില്‍ പരിസരത്ത് രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികള്‍ക്ക് ജീവര്യന്തം തടവ് ശിക്ഷ. 22 കാരിയായ മാധ്യമ പ്രവര്‍ത്തകയും 19 കാരിയായ ടെലഫോണ്‍ ഓപ്പറേറ്ററുമാണ് കൂട്ടബലാത്സംഗത്തിന് ഇരകളായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഉള്‍പ്പടെ ഏഴ് പ്രതികളാണ് കേസില്‍ ഉള്ളത്. ടെലഫോണ്‍ ഓപ്പറേറ്ററായ 19 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയാണ് വെള്ളിയാഴ്ച വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് വ്യാഴാഴ്ച മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഏഴ് പേര്‍ പ്രതികളാക്കപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ രണ്ട് ബലാത്സംഗ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. വിജയ് ജാധവ് (19), മുഹമ്മദ് ഖാസിം ഷെയ്ഖ് (21) മുഹമ്മദ് അന്‍സാരി (28) എന്നിവരാണ് മാധ്യമ പ്രവര്‍ത്തകയെയും ടെലഫോണ്‍ ഓപ്പറേറ്ററെയും ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍.
കേസിലെ അഞ്ചാം പ്രതി ജുവൈനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണ നേരിടുകയാണ്. കൂട്ടബലാത്സംഗം, ഗൂഡാലോചന, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം വാദിച്ചു. പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസങ്ങള്‍ക്കാണ് പ്രതികള്‍ കാരണമായത്.
പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നും കുറഞ്ഞ ശിക്ഷ നല്‍കി ഒഴിവാക്കണം എന്നുമായിരുന്നു പ്രതി ഭാഗം വക്കീലിന്റെ ആവശ്യം. കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരു ആള്‍ താനാണെന്നും തന്നെ വെറുതെ വിടണമെന്നും വിജയ് ജാദവ് കോടതിയില്‍ പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളും 70 വയസ്സായ അമ്മയും അംഗപരിമിതയായ സഹോദരിയുമുണ്ട് അതുകൊണ്ട് വെറുതെ വിടണം എന്നായിരുന്നു സലിം അന്‍സാരിയുടെ അപേക്ഷ.