പുല്‍വാമ ആക്രമണശേഷം മോദിയുടെ 'സങ്കട ഭാവങ്ങള്‍' ഇങ്ങനെ! ടെലിഗ്രാഫിന്‍റെ കിടിലന്‍ ട്രോള്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചത്. രാജ്യം കരയുമ്പോള്‍ മോദി ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ ഷൂട്ടിങ്ങ് തിരക്കില്‍ ആയിരുന്നുവെന്ന് തെളിവുകള്‍ സഹിതം കോണ്‍ഗ്രസ് പുറത്തുവിട്ടു.
എന്നാല്‍ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. പുല്‍വാമ ആക്രമണ വാര്‍ത്ത അറിഞ്ഞ് മോദി ജലപാനം പോലും കഴിക്കാതെ പുല്‍വാമയിലെ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. തുടര്‍ന്നും അദ്ദേഹം വിഷമത്തിലായിരുന്നുവെന്നും ബിജെപി വാദിച്ചിരുന്നു.എന്നാല്‍ ബിജെപിയുടെ വാദങ്ങളെ പൊളിച്ചടക്കി കൈയ്യില്‍ കൊടുത്തിരിക്കുകയാണ് ദ ടെലിഗ്രാഫ്. പുല്‍വാമ ആക്രമണത്തിന് ശേഷം 'വിഷമിച്ചിരിക്കുന്ന' മോദിയുടെ ഫോട്ടോകള്‍ മുന്‍ പേജില്‍ നല്‍കിയാണ് ടെലിഗ്രാഫിന്‍റെ ട്രോള്‍. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കോണ്‍ഗ്രസ് ആരോപണം
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല മോദിക്കെതിരെ ആഞ്ഞടിച്ചത്. പുല്‍വാമ ആക്രമണത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ കിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ മോദി ഷൂട്ടിങ്ങ് തിരക്കിലായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഡോക്യുമെന്‍ററി ചിത്രീകരണം
ആക്രമണത്തിന് ശേഷം മൂന്ന് മണിക്കൂറോളം നേരം മോദി ചിത്രീകരണവുമായി ജിം കോർബറ്റ് നാഷണൽ പാർക്കിൽ തുടർന്നുവെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു മോദി എന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
ബിജെപി വിശദീകരണം
മോദിയുടെ ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ചിത്രങ്ങൾ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സർജേവാല പ്രദർശിപ്പിക്കുകയും ചെയ്തു.എന്നാല്‍ പ്രധാനമന്ത്രി ആക്രമണത്തെ കുറിച്ച് അറിയാന്‍ വൈകിപ്പോയെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.
ജലപാനം ഇല്ലാതെ
വൈകീട്ട് ആക്രമണം നടന്നപ്പോള്‍ മോശം നെറ്റ്വര്‍ക്ക് കാരണം അദ്ദേഹത്തെ വിവരങ്ങള്‍ അറിയിക്കാന്‍ സാധിച്ചില്ല. വിവരങ്ങള്‍ അറിഞ്ഞതോടെ അദ്ദേഹം ജലപാനം പോലും കഴിക്കാതെ സൈനികരുടെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു എന്നായിരുന്നു ബിജെപിയും സര്‍ക്കാര്‍ വൃത്തങ്ങളും പ്രചരിപ്പിച്ചത്.
മോദിയുടെ ഫോട്ടോ
ഇതിനെയെല്ലാമാണ് ടെലിഗ്രാഫ് മോദിയുടെ ഫോട്ടോകളിലൂടെ തന്നെ പൊളിച്ചടുക്കിയിരിക്കുന്നത്. ഫിബ്രവരി 14 നാണ് പുല്‍വാമ ആക്രമണം നടന്നത്. അതിന് പിറ്റേദിവസമായ 15 മുതല്‍ 21 വരെ മോദി പങ്കെടുത്ത വിവിധ പരിപാടികളില്‍ ആഹ്ളാദം പ്രകടിപ്പിച്ചും ചിരിച്ചും നില്‍ക്കുന്ന മോദിയുടെ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.
മുന്‍ പേജില്‍
പരിപാടി, സ്ഥലം സാഹചര്യം എന്നിവയെല്ലാം വ്യക്തമാക്കിയാണ് മുന്‍ പേജില്‍ തന്നെ മോദിയുടെ ചിത്രങ്ങള്‍ ടെലിഗ്രാഫ് നല്‍കിയിരിക്കുന്നത്. ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ
കറുപ്പ് വസ്ത്രം അണിഞ്ഞ്
' നാണമില്ലേ രാജ്യദ്രോഹികളെ, ഫിബ്രവരി 14 ന് ശേഷം പ്രധാനമന്ത്രിക്കുണ്ടായ വിഷമത്തെ നിങ്ങള്‍ക്ക് എങ്ങനെയാണ് ചോദ്യം ചെയ്യാന്‍ കഴിയുന്നത്? ആക്രമണത്തിന് പിന്നാലെയുള്ള ദിവസങ്ങളില്‍ അദ്ദേഹം കറുപ്പ് വസ്ത്രം അണിഞ്ഞിരിക്കുകയായിരുന്നു'
അതീവ ദു:ഖിതന്‍
ആക്രമണത്തില്‍ അതീവ ദു:ഖിതന്‍ ആണെന്ന് മോദി പറയുമ്പോഴും തിരഞ്ഞെടുപ്പ് പ്രചരങ്ങള്‍ അടക്കമുള്ള വിവിധ പരിപാടികളില്‍ മോദി സജീവമായിരുന്നു. ഈ പരിപാടികളിലെ ചിത്രങ്ങളാണ് ടെലിഗ്രാഫ് നല്‍കിയിരിക്കുന്നത്.
ആദ്യ ചിത്രം
ആക്രമണം നടന്നതിന് തൊട്ട് പിന്നാലെ ഫിബ്രവരി 15 ന് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിലെത്തിയ മോദിയുടെ ചിത്രമാണ് ആദ്യം ടെലിഗ്രാഫ് നല്‍കിയിരിക്കുന്നത്.
22 വരെ
ഫിബ്രവരി 16 ന് മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ എത്തിയ ചിത്രത്തില്‍ മോദി കുശലം പറഞ്ഞ് ചിരിക്കുന്നതായാണ് ഉള്ളത്. ഫിബ്രവരി 22 വരെയുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ ടെലിഗ്രാഫ് പുറത്തുവിട്ടത്.