ഷമി- ഹസിൻ പോര് കൊഴുക്കുന്നു.. ഭാര്യയ്ക്ക് തിരിച്ചടി കൊടുത്ത് ഭർത്താവ്.. വിവാഹം പറഞ്ഞ് പറ്റിച്ച ശേഷം!
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കുരുക്കിലാക്കിയ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. കഴിഞ്ഞ ഒരാഴ്ചയായി പ്രമുഖ മാധ്യമങ്ങളടക്കമുള്ളവരെല്ലാം ഷമിക്കും ഭാര്യ ഹസിന്‍ ജഹാനും പിറകെയാണ്. ദിവസത്തില്‍ ഒന്നെങ്കിലും എന്ന വണ്ണം ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
അതിനിടെ ഷമിക്കെതിരെ ഹസിന്‍ പുറത്ത് വിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് വിവാദത്തില്‍ വന്‍ ട്വിസ്റ്റുണ്ടാക്കിയിരിക്കുകയാണ്. തന്നെ ചതിച്ചാണ് ഹസിന്‍ വിവാഹം ചെയ്തത് എന്ന് ആരോപിച്ച് ഷമി രംഗത്ത് വരിക കൂടി ചെയ്തതോടെ വിവാദം കൊഴുക്കുകയാണ്.
കള്ളം പറഞ്ഞ് വിവാഹം
ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ ചിയര്‍ ഗേള്‍സ് സംഘത്തെ നയിച്ചിരുന്ന മോഡല്‍ കൂടിയായ ഹസിന്‍ ജഹാനുമായി നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഷമിയുടെ വിവാഹം. ഷമിയെ വിവാഹം കഴിക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയും ആയിരുന്നു. പത്താം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് ഹസിനുള്ളത്. എസ് കെ സൈഫുദ്ദീന്‍ എന്ന ആളുമായുള്ള ഹസിന്റെ ആദ്യ വിവാഹവും പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ ഈ വിവാഹം അധിക കാലം നീണ്ടു നിന്നില്ല. 2002 ല്‍ വിവാഹിതരായ ഇരുവരും 2010ല്‍ വിവാഹ മോചിതരായി. എന്നാല്‍ ഹസിന്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും അറിയാതെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് ഏറ്റവും ഒടുവിലായി ഷമി ഉന്നയിച്ചിരിക്കുന്ന ആരോപണം.
സഹോദരിയുടെ മക്കളെന്ന്
ഹസിന്‍ ജഹാന്‍ തന്റെ ആദ്യ വിവാഹത്തിന്റെ വിവരം തന്നില്‍ നിന്നും കുടുംബത്തില്‍ നിന്നും മറച്ച് വെച്ചുവെന്നാണ് ഷമി ആരോപിക്കുന്നത്. മരിച്ച് പോയ സഹോദരിയുടെ മക്കളാണ് എന്നാണ് സ്വന്തം മക്കളെക്കുറിച്ച് ഹസിന്‍ ജഹാന്‍ തന്നോടും കുടുംബത്തോടും പറഞ്ഞത് എന്നും ഷമി പറയുന്നു. ന്യൂസ് എക്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിനെതിരെയുള്ള ഷമിയുടെ ഗുരുതരമായ വെളിപ്പെടുത്തല്‍. ഇതുവരെ താനും തന്റെ കുടുംബവും ധരിച്ചിരുന്നത് ആ പെണ്‍കുട്ടികള്‍ ഹസിന്റെ സഹോദരിയുടെ മക്കളാണ് എന്നാണെന്നും ഷമി വെളിപ്പെടുത്തി. ഇതോടെ ഹസിന്‍ ജഹാന്‍- മുഹമ്മദ് ഷമി പോര് പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്.
ആരോപണങ്ങള്‍ വ്യാജമോ
അതിനിടെ ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉന്നയിച്ച അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്യാജമാണ് എന്ന് സംശയിക്കാവുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഹസിന്‍ ജഹാന്‍ ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ഷമിയുടേത് എന്ന് പറയുന്ന രഹസ്യ ഫോണില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ്. പല സ്ത്രീകളുമായും ഷമിക്ക് തെളിവുണ്ടെന്ന് ആരോപിച്ച ഹസിന്‍ ജഹാന്‍ അവരുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും പുറത്ത് വിട്ടു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഹസിന്‍ പിന്‍വലിച്ചു. അതേസമയം ഷമിക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നാല്‍ ഈ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്നാണ് സംശയിക്കപ്പെടുന്നത്.
അന്ന് ഷമി ക്രീസിലെന്ന്
ഹസിന്‍ ജഹാന്‍ പുറത്ത് വിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകളിലൊന്നില്‍ ദിവസം കാണിക്കുന്നത് 2018 ജനുവരി 26 ആണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടന്ന ദിവസമാണ് അത്. സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്ന സമയത്ത് മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയത്ത് ഷമി ഇറങ്ങുകയും 27 റണ്‍സ് നേടുകയും ചെയ്തു. ക്രീസിലുള്ള ആ സമയത്ത് ഷമി എങ്ങെനെ ഫോണില്‍ ചാറ്റ് ചെയ്യും എന്ന ചോദ്യമാണ് ദേശീയ മാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നത്. എന്നാലീ റിപ്പോര്‍ട്ടുകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല എന്നാണ് അറിയുന്നത്. ഈ ആരോപണത്തിന് ഹസിന്‍ ജഹാന്റെ മറുപടിയും പുറത്ത് വന്നിട്ടില്ല.
ഷമിയുടെ ജീവിതം തുലാസിൽ
ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഷമിയുടെ ക്രിക്കറ്റ് കരിയറിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും സ്ഥാനം തെറിച്ച ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റം അടക്കമുള്ളവയാണ് ഷമിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഷമിയുടെ ഫോണുകള്‍ പിടിച്ചെടുത്ത പോലീസ് ബിസിസിഐയില്‍ നിന്നും വിദേശ യാത്രകളുടേത് അടക്കമുള്ള രേഖകള്‍ ശഖരിക്കുന്നുണ്ട്. ഷമി പാക് കാമുകിയുമായി ചേര്‍ന്ന് ഒത്തുകളിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചിരിക്കുന്നത്. അതിനിടെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് ഷമിയുടെ ബന്ധുക്കള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ ഇനിയൊരു ഒത്തുതീര്‍പ്പിന് താനില്ലെന്നാണ് ഹസിന്‍ ജഹാന്റെ നിലപാട്.
അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു
ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം!