ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കോൺഗ്രസ് കോൺഗ്രസിലേക്ക്; സൂചന നൽകി അധ്യക്ഷൻ
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല ഉടൻ കോൺഗ്രസിലേക്ക് മടങ്ങുമെന്ന സൂചനയുമായി മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അർജുൻ മോദ്വാദിയ.വഗേല കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളുടെ ആകാംഷ ഉടൻ തന്നെ അവസാനിക്കുമെന്നായിരുന്നു മോദാദ്വിയയുടെ മറുപടി. ദൂത്‌സാഗര്‍ ഡയറി മുന്‍ ചെയര്‍മാന്‍ വിപുല്‍ ചൗധരിക്കെതിരായ അഴിമതി കേസുമായി ബന്ധപ്പെട്ട് വഗേലയും മോദ്വാദിയയും പത്രസമ്മേളനം വിളിച്ച് ചേർത്തിരുന്നു. ഈ സമയത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മോദ്വാദിയ പ്രതികരിച്ചത്.

'പാർട്ടി സംസ്ഥാന നേതൃത്വം വഗേലയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ്. എന്നാൽ ഹൈക്കമാന്റ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്',പത്രസമ്മേളനത്തിൽ മോദ്വാദിയ പറഞ്ഞു.
മുതിർന്ന നേതാവായ വഗേല 2017 ലായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇന്ന് രാജ്യസഭതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത ശേഷം വഗേലയും ചില കോൺഗ്രസ് നേതാക്കളും ചേർന്ന് പാർട്ടി വിടുകയായിരുന്നു. 2017 ൽ സംഭവിച്ചത് വിധിയാണെന്നും അത് ഇനി താൻ ആവർത്തിക്കില്ലെന്നും പത്രസമ്മേളനത്തിൽ മോദാദ്വിയ പറഞ്ഞു.
2017 ൽ കോൺഗ്രസ് വിട്ട വഗേല പിന്നീട് എൻ സി പിയിൽ എത്തി. എന്നാൽ 2020 ൽ എൻ സി പിയിൽ നിന്നും രാജിവെച്ചു. പിന്നീട് രാഷ്ട്രീയ പാർട്ടികളുടെ ഒന്നും ഭാഗമായിരുന്നില്ല.
ബിജെപിയിലാണ് വഗേല രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1995 ൽ ഗുജറാത്തിൽ അധികാരം നേടിയ ബി ജെ പി കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് വഗേല നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ബി ജെ പിയിൽ പിളർപ്പുണ്ടാക്കി കോൺഗ്രസിന്റെ പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീടാണ് കോൺഗ്രസിന്റെ ഭാഗമായത്.
ശക്തമായ അണികൾ ഉളള വഗേലയെ പോലൊരു നേതാവ് എത്തിയാൽ അത് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വഗേല എത്തിയാൽ ബി ജെ പിയിൽ നിന്നുൾപ്പെടെയുള്ള ചില നേതാക്കൾ കോൺഗ്രസിൽ ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത്തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നതായുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടിക്ക് ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ല. വഗേലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോയെന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങളും ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിൽക്കുന്നുണ്ട്.
ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. 2017 ൽ ബി ജെ പി 99 സീറ്റുകളായിരുന്നു നേടിയത്. കോൺഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു.












Click it and Unblock the Notifications