ഗൗരി ലങ്കേഷ് വധത്തിലെ രഹസ്യ കോഡ് '' ഈവന്റ്''; ആയുധങ്ങൾ മൂന്നിടത്തായി ഉപേക്ഷിച്ചു, നിർണായക വിവരങ്ങൾ
ദില്ലി: നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരത് കലാസ്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് നിർണായക വിവരങ്ങൾ. സാമൂഹിക പ്രവർത്തകനും യുക്തി വാദി നേതാവുമായിരുന്ന നരേന്ദ്ര ധബോൽക്കറെ വെടിവെച്ചിട്ട രീതി ഇയാൾ കർണാടക പോലീസിനോട് വിവരിച്ചു. മൂന്ന് പേരുടെയും കൊലപാതകം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സംഘത്തോട് ശരത് കലാസ്കർക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്; ഒസാക്കയിൽ നിർണായക കൂടിക്കാഴ്ച
മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് വധത്തിൽ ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തിരുന്നതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വെടിവെക്കാനായി മുഖ്യപ്രതി പരശുറാം വാഖ്മാരെ ഉപയോഗിച്ച ആയുങ്ങൾ മറവ് ചെയ്തത് ശരത് കലാസ്കറായിരുന്നു. 2017 സെപ്റ്റംബർ 5നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുത്തത്. ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ഗൗരി ലങ്കേഷ് വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ 26കാരനായ പ്രതി നാല് തവണ വെടിയുതിർക്കുകയായിരുന്നു.
ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ ശരത് കലാസ്കർ ഉള്ളത്. കേസിലെ ഒന്നാം പ്രതിയായി അമോൽ കാലെയുടെ നേതൃത്വത്തിലാണ് ആസൂത്രണം നടന്നത്. ആദ്യ ദിവസം തന്നെ എല്ലാവർക്കും ചുമതലകൾ വീതിച്ച് നൽകി. '' ഈവന്റ്'' എന്നാണ് ഗൗരി ലങ്കേഷ് വധത്തിന് അക്രമികൾ നൽകിയ രഹസ്യ കോഡ്. ആയുധ പരിശീലനം ലഭിച്ചതായും ശരദ് കലാസകർ വെളിപ്പെടുത്തി.
പരീശിലനത്തിന് ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനും കൊലപതാകം ദിവസം മാത്രം മടങ്ങി വരാനും അമോൽ കലെ നിർദ്ദേശം നൽകുകയായിരുന്നു. ഗൗരി ലങ്കേഷിന്റെ മരണം ഉറപ്പിച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നിരവധി കഷ്ണങ്ങളാക്കി മുംബൈ- നാസിക് ഹൈവേയിൽ മൂന്നിടത്തായി ഉപേക്ഷിക്കുകയായിരുന്നു. 2018 ഒക്ടോബറിൽ ആയുധം കൈവശം വച്ച കേസിലാണ് ശരദ് കലാസ്കർ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ പിടിയിലാകുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനിടയിലാണ് മൂന്ന് കൊലപാതകങ്ങളുമായുള്ള ഇയാളുടെ ബന്ധം വ്യക്തമാകുന്നത്.