രാഹുൽ ഗാന്ധിക്ക് താൽപര്യമില്ല, യുപിഎയെ നയിക്കാൻ ശരത് പവാർ, സോണിയാ ഗാന്ധി സ്ഥാനമൊഴിയുന്നു
ദില്ലി: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും എന്‍സിപി അധ്യക്ഷനുമായ ശരത് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്. യുപിഎ അധ്യക്ഷയുടെ സ്ഥാനത്ത് നിന്നും സോണിയാ ഗാന്ധി ഒഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സോണിയാ ഗാന്ധിയുമായി വളരെ അധികം അടുപ്പം സൂക്ഷിക്കുന്നയാളാണ് ശരത് പവാര്‍. യുപിഎയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ശരത് പവാര്‍ അടുത്തിടെ രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
ഏറ്റവും പരിചയ സമ്പന്നനായ നേതാവ്
നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ യുപിഎ അധ്യക്ഷ പദവി ഒഴിയാനുളള സന്നദ്ധത അറിയിച്ചിരുന്നു എന്നാണ് സൂചന. യുപിഎയിലെ ഏറ്റവും പരിചയ സമ്പന്നനായ നേതാവ് എന്ന നിലയ്ക്കാണ് സോണിയാ ഗാന്ധിയുടെ പകരക്കാരനായി ശരത് പവാറിന്റെ പേര് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ചുളള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് വിവരം.
ദയനീയ തോല്‍വി
കോണ്‍ഗ്രസ് സമീപകാലത്തായി കടുത്ത നേതൃപ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്.. മാത്രമല്ല ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നാണംകെട്ടു. ഇതിന് പിന്നാലെ നേതൃത്വത്തിന് നേര്‍ക്ക് ചോദ്യമുനകള്‍ ശക്തമായി നീളുകയുണ്ടായി.
അധ്യക്ഷനാകാന്‍ തയ്യാറല്ല
ഇടക്കാല അധ്യക്ഷയായി നിയോഗിക്കപ്പെട്ട സോണിയാ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ചെത്തണം എന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. എന്നാല്‍ അധ്യക്ഷനാകാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തുടരുകയാണ് രാഹുല്‍ ഗാന്ധി. മാത്രമല്ല സോണിയാ ഗാന്ധിക്ക് ശേഷം യുപിഎ നേതൃത്വം ഏറ്റെടുക്കാനുളള നിര്‍ദേശവും രാഹുല്‍ നിരസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സോണിയയും പവാറും
ഈ സാഹചര്യത്തിലാണ് യുപിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ശരത് പവാര്‍ എത്തുന്നത്. കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുളള ബന്ധം തകരാതെ സൂക്ഷിക്കുന്നതില്‍ സോണിയാ ഗാന്ധിക്കും ശരത് പവാറിനും വലിയ പങ്കാണുളളത്. മഹാരാഷ്ട്രയില്‍ തോറ്റതിന് ശേഷവും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതിന് പിന്നില്‍ ഈ നേതാക്കളുടെ ഇടപെടലുണ്ട്.
നയിച്ചത് ശരത് പവാര്‍
കോണ്‍ഗ്രസിലായിരുന്ന ശരത് പവാര്‍ സോണിയാ ഗാന്ധിയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടിയാണ് 1991ല്‍ പാര്‍ട്ടി വിടുകയും എന്‍സിപി രൂപീകരിക്കുകയും ചെയ്തത്. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ രാഷ്ട്രപതിയെ കാണാന്‍ പോയ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘത്തെ നയിച്ചത് ശരത് പവാര്‍ ആയിരുന്നു. ഈ സംഘത്തില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നുവെങ്കിലും നേതൃത്വം പവാറിന്റെതായിരുന്നു.
കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍
കോണ്‍ഗ്രസില്‍ അടുത്ത വര്‍ഷം പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാഹുല്‍ ഗാന്ധി സമ്മതം മൂളാത്ത പക്ഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വന്നേക്കും. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി രാജി വെച്ചത്. തുടര്‍ന്ന് നേതൃത്വമില്ലാതെ കോണ്‍ഗ്രസ് കുഴങ്ങിയതോടെയാണ് സോണിയാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായത്.
യുപിഎ അധ്യക്ഷ പദവി കൂടി ഒഴിയും
രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കാന്‍ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി യുപിഎ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നിരുന്നു. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനൊപ്പം യുപിഎ അധ്യക്ഷ പദവി കൂടി ഒഴിയാനാണ് സോണിയാ ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീകാര്യനായ നേതാവ്
ബീഹാറിലടക്കം അധികാരം പിടിച്ച് രാജ്യത്ത് കൂടുതല്‍ വേരൂന്നുകയാണ് ബിജെപി. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ് എന്ന നിലയ്ക്ക് കൂടിയാണ് യുപിഎയെ നയിക്കാന്‍ ശരത് പവാറിനെ നിര്‍ദേശിച്ചിരിക്കുന്നത്. പ്രദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുക എന്നത് നിര്‍ണായകമായിരിക്കെ മറ്റ് പാര്‍ട്ടികളുമായി ബന്ധമുണ്ടാക്കാന്‍ കൂടി കഴിയുന്ന നേതാവ് വേണം യുപിഎയെ നയിക്കാന്‍.
യുപിഎയെ നയിക്കാന്‍
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജിയേയും ഡിഎംകെയുടെ എംകെ സ്റ്റാലിനേയും പോലുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പോലുളള യുവനേതാക്കളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നില്ല. മാത്രമല്ല കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായി നില്‍ക്കുന്ന ഈ കാലത്ത് യുപിഎ അധ്യക്ഷ എന്ന നിലയ്ക്കുളള സോണിയാ ഗാന്ധിയുടെ കരുത്തും കുറയുകയാണ്. സോണിയാ ഗാന്ധിയുടെ കഴിവുകളുളളതും മറുവശത്തുളള മോദിയെ നേരിടാനാകുന്നതുമായി നേതാവ് എന്ന നിലയ്ക്കാണ് യുപിഎയെ നയിക്കാന്‍ ശരത് പവാര്‍ എത്തുന്നത്.