മോഡിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല: ശരദ് പവാർ
മുംബൈ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞു. വാര്‍ത്ത അടിസ്ഥാനമില്ലാത്തതും അസംബന്ധവുമാണ് എന്നായിരുന്നു ശരത് പവാര്‍ ഇതിനോട് പ്രതികരിച്ചത്. ജനുവരി 17 ന് ദില്ലിയില്‍ വെച്ച് ശരദ് പവാറും നരേന്ദ്രമോഡിയും കൂടിക്കാഴ്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നാഷണല്‍ കോണ്‍ഫറന്‍സിന് പിന്നാലെ എന്‍ സി പിയും യു പി എ ബാന്ധവം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചന നൽകുന്നതായിരുന്നു റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് എന്‍ സി പി നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി എന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് അനുകൂല നിലപാടുമായി എന്‍ സി പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കോടതി ക്ലീന്‍ ചിറ്റ് നല്‍കിയ നരേന്ദ്രമോഡിയെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ക്രൂശിക്കുന്നത് ശരിയല്ല എന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും മോഡിയെ പരസ്യമായി കുറ്റപ്പെടുത്തുമ്പോഴാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു പി എയുമായി സഖ്യം ഉണ്ടാകാനിടയില്ല എന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സി എന്‍ എന്‍ - ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്‍ സി പി കൂടി കൈവിടുകയാണെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയ്ക്ക് അത് കനത്ത തിരിച്ചടിയാകുമായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - എന്‍ സി പി സഖ്യമുണ്ടാകില്ല എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.