'സ്കൗണ്ട്രൽ'! പവാറിനെ അന്ന് താക്കറെ വിളിച്ചത്... ശിവസേനയെ പിളർത്തിയ താക്കറെയെ ജയിലിലടച്ച പവാർ!
മുംബൈ: മുഖ്യമന്ത്രി പദവിയെ ചൊല്ലിയുളള ബിജെപി- ശിവസേന തര്‍ക്കം മുറുകുന്നതിനിടെ ശരദ് പവാര്‍ വ്യക്തമാക്കിയത് സര്‍ക്കാരുണ്ടാക്കാനില്ല എന്നായിരുന്നു.. എന്‍സിപിയും കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുമെന്നും ശിവസേനയുമായി സഖ്യമില്ലെന്നും പവാര്‍ അന്ന് പ്രഖ്യാപിച്ചു.
കൊടുംശത്രുക്കളായ ബാൽ താക്കറെയും സോണിയാ ഗാന്ധിയും! സാംമ്നയിലെ 'ഇറ്റാലിയൻ മമ്മി'!
എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രം മാറി.. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് ബിജെപി പിന്മാറിയതോടെ പിന്തുണ തേടി ഉദ്ധവ് താക്കറെ ശരദ് പവാറിന്റെ വീട്ട് പടിക്കലെത്തി. അച്ഛനായ ബാല്‍ താക്കറെയെ അറസ്റ്റ് ചെയ്യിക്കുകയും ശിവസേനയെ പിളര്‍ത്തുകയും ചെയ്ത പഴയ ചരിത്രം ഇന്ന് ഉദ്ധവ് താക്കറെ മറന്നിട്ടുണ്ട്.
ഒരു സ്കൗണ്ട്രലിനൊപ്പം കൂട്ട് ചേരില്ല
1999ലെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെ ശരദ് പവാറിനെ വിളിച്ചത് സ്കൗണ്ട്രല് എന്നായിരുന്നു. ശരദ് പവാറുമായി സഖ്യത്തിന് സാധ്യത ഉണ്ടോ എന്ന ചോദ്യത്തിനുളള മറുപടിയായിരുന്നു അത്. ഒരു സ്കൗണ്ട്രലിനൊപ്പം താനൊരിക്കലും കൂട്ട് ചേരില്ല, അത് ആരായിരുന്നാലും എന്നായിരുന്നു മറുപടി.
അതൊരിക്കലും സംഭവിക്കില്ല
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ട് നിന്ന വ്യക്തിയുമായി കൈ കോര്‍ക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല. അത്തരമൊരു കൂട്ടുകെട്ട് ഒരിക്കലും സംഭവിക്കില്ലെന്നും താക്കറെ അന്ന് പറഞ്ഞു. 1995ല്‍ താക്കറെയുടെ പാര്‍ട്ടി അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ശരദ് പവാറിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തു.
കൈ കൊടുക്കാൻ ഉദ്ധവ്
അതേ ശരദ് പവാറുമായി കൈ കോര്‍ക്കാനാണ് ഇന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന കാത്ത് കെട്ടിക്കിടക്കുന്നത്. പഴയ ശത്രുതയുടെ കഥ തീര്‍ന്നിട്ടില്ല. ശിവസേനയെ പിളര്‍ത്തുന്നതിലും ബാല്‍ താക്കറെയെ അറസ്റ്റ് ചെയ്യിക്കുന്നതിലും പങ്ക് വഹിച്ചിട്ടുളള നേതാവ് കൂടിയാണ് ശരദ് പവാര്‍. താക്കറെയുടെ വലംകൈയാണ് പവാര്‍ അന്ന് വെട്ടി മാറ്റിയത്.
ശിവസേനയിലെ തീപ്പൊരി നേതാവ്
ബാല്‍ താക്കറെയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു ചഗന്‍ ഭുജ്ബല്‍. ശിവസേനയിലെ ഏറ്റവും തീപ്പൊരി നേതാവ്. 1990ല്‍ മനോഹര്‍ ജോഷിയെ നിയമസഭാ പ്രതിപക്ഷ നേതാവായി ബാല്‍ താക്കറെ നിശ്ചയിച്ചതോടെ ചഗന്‍ ഇടഞ്ഞു. അന്ന് കോണ്‍ഗ്രസിലായിരുന്ന ശരദ് പവാര്‍ ഇടപെട്ട് ചഗനെ ശിവസേനയില്‍ നിന്ന് പുറത്തേക്ക് എത്തിച്ചു.
ശിവസേനയെ പിളര്‍ത്തി
ശിവസേനയെ പിളര്‍ത്തി ഒരു കൂട്ടം അണികളും നേതാക്കളുമായി ചഗന്‍ കോണ്‍ഗ്രസിലേക്ക് എത്തി. തുടര്‍ന്ന് രാഷ്ട്രീയ ഗുരു കൂടിയായ ബാല്‍ താക്കറെയ്ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ചഗന്‍ അഴിച്ച് വിട്ടത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ബാല്‍ താക്കറെയെ അറസ്റ്റ് ചെയ്യാനും ചഗന്‍ മടി കാട്ടിയില്ല.
പവാറിനൊപ്പം എൻസിപിയിൽ
ചഗന്റെ ഈ നീക്കത്തിന് ശരദ് പവാറിന്റെ കൂടി പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ 1995ലെ തിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയോട് ചഗന്‍ തോല്‍വിയേറ്റു വാങ്ങി. തുടര്‍ന്ന് ബിജെപി-ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ ചഗന്‍ പ്രതിപക്ഷ നേതാവായി. കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍ ചഗനും കൂടെപ്പോയി. എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരുണ്ടായപ്പോള്‍ ചഗന്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി.
കൂടെക്കൂട്ടാൻ തയ്യാർ
2014ലെ തിരഞ്ഞെടുപ്പില്‍ ശിവസേനയെ 46,000 വോട്ടുകള്‍ക്കാണ് ചഗന്‍ തോല്‍പ്പിച്ചത്. ഈ പഴയ കഥകളൊക്കെ മറന്നാണ് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ കൂടെ കൂട്ടാന്‍ ഇന്ന് ശിവസേന ശ്രമിക്കുന്നത്. പഴയ ശത്രുത മറന്ന് ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപിയും തയ്യാറാണ്. കോണ്‍ഗ്രസ് കൂടി പച്ചക്കൊടി കാട്ടിയാല്‍ മാത്രമേ എന്‍സിപി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയുളളൂ.