41 വര്‍ഷം മുമ്പുള്ള അട്ടിമറി... ശരത് പവാറിനും അജിത് പവാറിനും സമാനതകള്‍!!
മുംബൈ: ശരത് പവാറിനെ അമ്പരിപ്പിച്ച് അജിത് പവാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്ന് സര്ക്കാരുണ്ടായിരിക്കുകയാണ്. അതേസമയം ഇതിനെ അപ്രതീക്ഷിതം എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുമ്പ് മഹാരാഷ്ട്ര വേദിയായിട്ടുണ്ട്. അത് ശരത് പവാറില്‍ നിന്നാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് പിളര്‍ന്ന കാലത്തെ സംഭവങ്ങളുടെ തനിയാവര്‍ത്തനാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശക്തിമാന് എന്ന വിശേഷണം ശരത് പവാറിന് ഉണ്ടാക്കി കൊടുത്ത സംഭവമാണ് 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത്. അജിത് പവാര്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു അട്ടിമറി നടത്തിയപ്പോള്‍ ശരത് പവാര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. അന്ന് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ഇത് നയിച്ചത്. അജിത്തിന് അത്തരമൊരു നേട്ടവും പദവിയും മഹാരാഷ്ട്രയില്‍ ലഭിക്കുമോ എന്ന കാലം തന്നെ മറുപടി പറയേണ്ടി വരും.
41 വര്‍ഷങ്ങള്‍ക്ക് മുമ്പ്
41 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോഴാണ് യഥാര്‍ത്ഥത്തില്‍ പവാറിന്റെ ഉദയം മഹാരാഷ്ട്ര കണ്ടത്. 1978ല്‍ ശരത് പവാര്‍ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മഴവില്‍ സഖ്യം തന്നെ രൂപീകരിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് തകര്‍ന്നപ്പോഴായിരുന്നു ഇത്. ഈ സമയത്ത് തന്നെ കോണ്‍ഗ്രസിനെയും ശിവസേനയെയും ഒപ്പം കൂട്ടി സഖ്യമുണ്ടാക്കാനും ഒരു വശത്ത് ശ്രമിച്ചിരുന്നു ഇത് മഹാരാഷ്ട്ര കേട്ട് കേള്‍വിയില്ലാത്തതായിരുന്നു. അന്ന് പക്ഷേ പവാര്‍ വിജയം നേടി.
മഹാരാഷ്ട്രയുടെ സ്ട്രോംഗ് മാന്‍
അജിത് പവാര്‍ പാര്‍ട്ടി വിട്ടത് അവസരവാദമാണെന്ന് വന്‍ ആരോപണമുണ്ട്. എന്നാല്‍ 1978ല്‍ പവാര്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ട്രോംഗ് മാന്‍ എന്ന വിശേഷണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ദിരാ ഗാന്ധി യുഗത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തത് രാഷ്ട്രീയ ധീരതയായും വാഴ്ത്തപ്പെട്ടു. എന്നാല്‍ അജിത് പവാറിന് ഇത്തരമൊരു നേട്ടം ലഭിക്കാന്‍ സാധ്യതയില്ല. കാരണം പവാര്‍ ചെയ്തത് പോലെ ബദല്‍ രാഷ്ട്രീയത്തിനല്ല അജിത് പവാര്‍ ശ്രമിച്ചത്.
ഇന്ദിര വീണു
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ദിരാ ഗാന്ധി വികാരം മഹാരാഷ്ട്രയെയും രാജ്യത്തെയും വല്ലാതെ ഞെട്ടിച്ചെന്ന് ശരത് പവാര്‍ തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അക്കാലത്ത് പ്രമുഖ നേതാവ് വിഎന്‍ ഗാഡ്ഗില്‍ പവാറിന്റെ ഉരുക്കുകോട്ടയായ ബാരാമതിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഇന്ദിരയ്ക്ക് കടുത്ത സമ്മര്‍ദം വന്നു. 1978ല്‍ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിനെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചതോടെയാണ് പവാറിന്റെ ഉദയം തുടങ്ങിയത്.
വളര്‍ച്ച ഇങ്ങനെ
ഇന്ദിരാ കോണ്‍ഗ്രസും കോണ്‍ഗ്രസ് എസും അതേടെ രൂപീകൃതമായി. കോണ്‍ഗ്രസ് എസ് സര്‍ദാര്‍ സ്വര്‍ണ സിംഗാണ് നയിച്ചിരുന്നത്. അന്ന് എസ്സിനൊപ്പം നില്‍ക്കാനാണ് ശരത് പവാര്‍ തീരുമാനിച്ചത്. പവാറിന്റെ ഗുരുതുല്യനായ യശ്വന്ത് റാവു ചവാനോടും സ്നേഹവും അതിന് പിന്നിലുണ്ടായിരുന്നു. ഒരു മാസം ക ഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ് 69 സീറ്റ് നേടി. ഇന്ദിരാ കോണ്‍ഗ്രസ് 65 സീറ്റും നേടി. ജനതാ പാര്‍ട്ടിക്ക് 99 സീറ്റ് കിട്ടി. ഭൂരിപക്ഷം ആര്‍ക്കും ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് രണ്ട് വിഭാഗങ്ങളും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി.
സര്‍ക്കാര്‍ വീഴുന്നു
കോണ്‍ഗ്രസ് എസ് നേതാവ് വസന്ത്ദാദ പാട്ടീല്‍ മുഖ്യമന്ത്രിയും ഇന്ദിരാ കോണ്‍ഗ്രസ് നേതാവ് നാഷിക് റാവു തിര്‍പുഡെ ഉപമുഖ്യമന്ത്രിമായുമാണ് സര്‍ക്കാര്‍ രൂപീകൃതമായത്. എന്നാല്‍ അധിക കാലം ഇത് മുന്നോട്ട് പോയില്ല. തര്‍ക്കത്തിനൊടുവില്‍ സഖ്യം വിടാന്‍ ശരത് പവാര്‍ തീരുമാനിച്ചത്. ജനതാ പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രശേഖറുമായുള്ള അടുപ്പവും പവാറിന്റെ മനം മാറ്റത്തിന് കാരണമായിരുന്നു. ഇതോടെ അദ്ദേഹം ജനതാ പാര്‍ട്ടിയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. അന്ന് അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം.
പൊളിച്ചത് ഇങ്ങനെ
ശരത് പവാറിനൊപ്പം 38 എംഎല്‍എമാരാണ് സഖ്യം വിട്ടത്. എന്നിട്ട് സമാന്തര കോണ്‍ഗ്രസ് ഉണ്ടാക്കി. ഇതോടെ 38ാം വയസ്സില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അദ്ദേഹം അധികാരത്തിലെത്തുകയും ചെയ്തു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദത്ത മേഘെ, സുന്ദര്‍റാവു സോണങ്കി എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. സഭയില്‍ നിര്‍ണായക വിഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയപ്പോഴേക്കും സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. ഇതോടെ വാസന്ദാദ പാട്ടീല്‍ രാജിവെച്ചു. തുടര്‍ന്നാണ് പവാറിന് വഴി തെളിഞ്ഞത്. എന്നാല്‍ 1980ല്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ടു.
ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!!