കനയ്യയേക്കാൾ അപകടകാരി ഷർജീൽ ഇമാം! രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ ഷാ
ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷാ. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനേക്കാള്‍ അപകടകാരിയാണ് ഷര്‍ജീല്‍ ഇമാം എന്ന് അമിത് ഷാ പറഞ്ഞു. രാജ്പൂരില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവേയാണ് ഷര്‍ജീലിനെതിരെ അമിത് ഷാ രംഗത്ത് വന്നത്.
''ഷര്‍ജീലിന്റെ വാക്കുകള്‍ നോക്കൂ. നിങ്ങള്‍ ഷര്‍ജീലിന്റെ പ്രസംഗത്തിന്റെ വീഡിയോ കണ്ടോ. അത് കനയ്യകുമാറിന്റേതിനേക്കാള്‍ അപകടം പിടിച്ചതാണ്'' അമിത് ഷാ പറഞ്ഞു. ''ആസാമിനെ വെട്ടിമുറിച്ച് ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നതിനെ കുറിച്ചാണ് ഷര്‍ജീല്‍ പറയുന്നത്''. അടുത്ത 7 തലമുറയ്ക്ക് പോലും അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ചൊവ്വാഴ്ച ബീഹാറിലെ ജെന്‍ഷാബാദില്‍ നിന്നാണ് ദില്ലി പോലീസ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഐഐടിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത ഷര്‍ജീല്‍ ഇമാം ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഷര്‍ജീല്‍ ഇമാമിന്റെ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന് എതിരെ കേസെടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രസംഗങ്ങളുടെ പേരിലാണിത്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നടത്തുന്ന സമരത്തിന്റെ സംഘാടകരിലൊരാള്‍ കൂടിയാണ് ഷര്‍ജീല്‍. ഷര്‍ജീലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഷര്‍ജീലിന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പ്രചാരണമെന്ന് ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.