ഈ ക്രൂരതകളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല.. മോദിക്ക് വിമർശനവുമായി തുറന്ന കത്ത്
ദില്ലി: വിദേശരാജ്യത്തുണ്ടാകുന്ന കാട്ടുതീയില്‍ പോലും അനുശോചനം അറിയിക്കുകയും ലോകനേതാക്കളുടെ ജന്മദിനത്തിന് മറക്കാതെ ആശംസ നേരുകയും ചെയ്യുന്നതില്‍ മിടുക്ക് കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ മുതല്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഏറ്റവും ഒടുവിവായി കത്വയില്‍ എട്ട് വയസ്സുകാരി മുസ്ലീം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും ഈ മൗനത്തിന്റെ പേരില്‍ മോദി വിമര്‍ശിക്കപ്പെട്ടു. രാജ്യമെങ്ങും കനത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വളരെ വൈകിയായിരുന്നു പ്രധാനമന്ത്രി വാ തുറന്നത്.
കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ അപര്യാപ്തമാണ് എന്ന് വിദ്യാഭ്യാസ വിദഗ്ധരുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തിന് അകത്തും പുറത്തുമുള്ള 637 വിദ്യാഭ്യാസ വിദഗ്ധരാണ് മോദിക്ക് കത്തയച്ചിരിക്കുന്നത്.
കടുത്ത വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രിക്കുള്ള ഈ തുറന്ന കത്ത്. സ്വന്തം രാജ്യത്ത് നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് മോദിക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. മോദി പുലര്‍ത്തുന്ന മൗനവും ഭീരുത്വവും കത്വ പെണ്‍കുട്ടിയുടെ ജീവനും ഉന്നാവോ പെണ്‍കുട്ടിയുടെ ജീവിതത്തിനും മുന്നില്‍ അടിയറവ് വെക്കേണ്ടത് ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കത്വ, ഉന്നാവോ സംഭവങ്ങളിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള ബിജെപി നേതാക്കളുടെ നാണം കെട്ട ഇടപെടലുകളെ കത്തില്‍ അപലപിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2015 മുതല്‍ രാജ്യത്ത് നടന്ന വിവിധ അക്രമങ്ങള്‍ എണ്ണിയെണ്ണി പറയുന്നതാണ് കത്ത്. ഗോരക്ഷകരുടെ അക്രമങ്ങള്‍ മുതല്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളേയും കത്തില്‍ എടുത്ത് പറയുന്നു. ഇത് മൂലം രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും കോട്ടം തട്ടുന്നതായും വിദ്യാഭ്യാസ വിദഗ്ധര്‍ എഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഴുകി ദ്രവിച്ച്, തലയില്ലാതെ ലിഗ! അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം
ബിജെപിക്കും വെൽഫെയർ പാർട്ടിക്കും ഒരേ സ്വരം ഒരേ നിറം! മതിവരുവോളം കുരയ്ക്കൂയെന്ന് മന്ത്രി