'പരാജയപ്പെട്ടാൽ ഇടത് സ്വതന്ത്രനായി തിരുവനന്തപുരത്ത്'; മറുപടിയുമായി ശശി തരൂർ
തിരുവനന്തപുരം: തനിക്കെതിരെ ഏറ്റവും കൂടുതൽ രംഗത്തെത്തിയത് കേരളത്തിൽ നിന്നുള്ള നേതാക്കൾ എന്ന് ശശി തരൂർ എംപി. എന്തുകൊണ്ടാണ് ഇത്രയും വിമർശനം വരുന്നതെന്ന് മനസിലാകുന്നില്ല.എന്നാൽ എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിലും തരൂർ മറുപടി നൽകി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു തരൂരിന്റെ പ്രതികരണം. അഭിമുഖത്തിലെ തരൂരിന്റെ വാക്കുകളിലേക്ക്

' കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടാലും ലഭിക്കുന്ന വോട്ടുകൾ എന്നത് പാർട്ടിക്കുള്ളൊരു സന്ദേശമാണ്. അതായത് ഇത്രയും ആളുകൾ പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്, അത് പർട്ടിക്ക് ഗുണമേ ചെയ്യുകയുള്ളൂ എന്ന സന്ദേശമായിരിക്കും അത്. ഖാർഗെ ജയിച്ചാലും ഞ}ഞാൻ ജയിച്ചാലും അത് പാർട്ടിയുടെ നല്ലതിന് വേണ്ടിയാകണം, തരൂർ പറഞ്ഞു. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കില്ലെന്നും ശശി തരൂർ ആവർത്തിച്ചു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് വിട്ട് ആം ആദ്മിയിലേക്കോ ഇടതുപക്ഷത്തേക്കോ പോയേക്കുമെന്ന അഭ്യൂഹങ്ങളോടും തരൂർ പ്രതികരിച്ചു. 'കോൺഗ്രസിനെ ചതിക്കണമെന്നോ പാർട്ടി വിടണമെന്നോ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിൽ അത് തനിക്ക് പണ്ടേ ചെയ്യാമായിരുന്നു. ഞാൻ പുതുമുഖമായി രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ കോൺഗ്രസ് ആണ് തനിക്ക് സീറ്റ് തന്നത്. സോണിയ ഗാന്ധിയാണ് തന്നെ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്തത്. എനിക്ക് പാർട്ടിയിൽ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഞാൻ ഈ പാർട്ടിയിൽ തുടർന്നു'.

'ഞാൻ എന്ത് പറഞ്ഞാലും വിവാദമാക്കാൻ ചിലരുണ്ട്. ഞാൻ ബി ജെ പിയിൽ പോകുമെന്നാണ് ചിലർ പറയുന്നത്. 'വൈ ഐ ആം എ ഹിന്ദു' എന്നൊരു പുസ്തകം ഞാൻ എഴുതിയിരുന്നു. ബി ജെ പി പറയുന്ന ഹിന്ദുത്വ അല്ല ഹിന്ദുയിസം എന്ന് പറയാനായിരുന്നു താൻ അത്തരമൊരു പുസ്തകമെഴുതിയത്. എന്നാൽ അതും മൃദു ഹിന്ദുത്വമാണെന്ന് വിമർശിക്കാൻ തുടങ്ങി ചിലർ. ഭാരതത്തെ കുറിച്ചുള്ള സങ്കൽപങ്ങളും തന്റെ ആശയങ്ങളുമെല്ലാം ചേർത്ത് നിരവധി പുസ്തകങ്ങൾ എഴുതിയ വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഞാൻ ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഇപ്പോൾ പിന്തുടരുന്ന ആശയം വിട്ട് മറ്റൊരു പാർട്ടിയുടെ ഭാഗമാകുക?, തരൂർ ചോദിച്ചു.

തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ സി വേണുഗോപാലാണോ എന്ന ചോദ്യത്തിന് അത്തരമൊരു അറിവ് മാധ്യമങ്ങളിലൂടെ മാത്രമേയുള്ളൂവെന്നും തരൂർ പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ വെച്ചാണ് കെ സി വേണുഗോപാലിനെ താൻ അവസാനമായി കണ്ടത്. 'പാർട്ടിയിൽ താൻ ആരേയും വിമർശിച്ചിട്ടില്ല, അത് എന്റെ രീതി അല്ല. എന്നാൽ തനിക്കെതിരായി സംസാരിച്ച നിരവധി പേർ ഉണ്ട്. മാധ്യമങ്ങളിലൂടെ ഇതൊക്കെ കാണുന്നുണ്ട്'

'കൂടുതൽ വിമർശനം ഉയർത്തുന്നത് കേരളത്തിൽ നിന്നുള്ള നേതാക്കൾ ആണോയെന്ന ചോദ്യത്തിന് അതാണ് സത്യം എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഇത്ര വിമർശനം മറ്റെവിടുന്നും കേട്ടിട്ടില്ല. എല്ലാവർക്കും മറ്റുള്ളവരെ വിമർശിക്കാനുള്ള അവകാശം ഉണ്ട്. അതിനെ കുറിച്ച് തനിക്ക് പരാതികൾ ഇല്ല. മറ്റൊരാളെ വലിച്ച് താഴെയിട്ടാൽ മാത്രമേ നമ്മുക്ക് വിജയിക്കാൻ സാധിക്കൂവെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ലെന്നും തരൂർ പറഞ്ഞു.


Click it and Unblock the Notifications