ശശി തരൂര്‍ എഐസിസി വക്താവ്
ദില്ലി: ശശി തരൂര്‍ അടക്കം മുതിര്‍ന്ന മന്ത്രിമാരെ എഐസിസി വക്താക്കളായി നിയമിച്ചു. അഞ്ച് സീനിയര്‍ വക്താക്കളേയും 13 വക്താക്കളേയും ആണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിച്ചിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ സാഹചര്യത്തിലും ദേശീയ നേതൃത്വം തരൂരിനൊപ്പമുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരാണ് മുതിര്‍ന്ന വക്താക്കള്‍. ശശി തരൂര്‍, പിസി ചാക്കോ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ വക്താക്കളാണ്. കോണ്‍ഗ്രസ് വക്താവായി അഭിഷേക് സിംഗ്വി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള രാഹുലിന്റെ നീക്കമാണ് പുതിയ വക്താക്കളുടെ നിയമനത്തിന് പിന്നില്‍. പാര്‍ട്ടി വക്താക്കളെ കുറിച്ച് നേരത്തെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാന വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ക്കുള്ള സംഘത്തില്‍ കേരളത്തില്‍ നിന്ന് വിടി ബല്‍റാം എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി സംഘടനാ പാരമ്പര്യം ഉള്ളവരെയാണ് ഈ പട്ടികയില്‍ അധികം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭാര്യ സുനന്ദ തരൂരിന്റെ അസ്വാഭാവിക മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ നിര്‍ണായക സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തരൂര്‍ മന്ത്രി സ്ഥാനം രാജിവക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തരൂരിനെ വിശ്വാസത്തിലെടുത്തിരിക്കുന്നു എന്ന് തന്നെയാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന.