ട്വിറ്ററിൽ ഇഡ്ഡലിപ്പോര്, ഇഡ്ഡലിയെ കളിയാക്കിയ കേബ്രിഡ്ജ് പ്രഫസറുടെ വായടപ്പിച്ച് ശശി തരൂരിന്റെ മറുപടി
മലയാളികളുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായ ഇഡ്ഡലി ആണിപ്പോള്‍ ട്വിറ്ററിലെ ചൂടുളള ചര്‍ച്ചാ വിഷയം. കേബ്രിഡ്ജിലെ പ്രഫസര്‍ എഡ്വേര്‍ഡ് ആന്ഡേഴ്സണ് എന്നയാള്‍ ഇഡ്ഡലിയെ പരിഹസിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റോടെയാണ് ചര്‍ച്ചകളുടെ തുടക്കം.
ഇതൊടെ മലയാളികള്‍ അടക്കമുളള ഇഡ്ഡലി ഫാന്‍സ് ഇളകി. പിന്നാലെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടക്കമുളളവര്‍ മറുപടിയുമായി എത്തിയതോടെ തല്ല് കൊഴുത്തു. സംഭവം ഇങ്ങനെ..
സൊമാറ്റോയുടെ ചോദ്യം
പ്രശസ്ത എഡിറ്റര്‍ ബീനാ പോളിന്റെയും ക്യാമറാമാന് വേണുവിന്റെയും മകള്‍ ആയ മാളവികയുടെ ഭര്‍ത്താവ് കൂടിയാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന്ഡേഴ്സണ്. ഓണ്ഡലൈന് ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ കഴിഞ്ഞ ദിവസം ഭക്ഷണ പ്രേമികളോട് ട്വിറ്ററില്‍ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. ആളുകള്‍ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നത് എന്ന് തോന്നിയ ഭക്ഷണം ഏതാണ് എന്നായിരുന്നു ആ ചോദ്യം.
ഇഡ്ഡലി മഹാബോറ്
ഈ ചോദ്യത്തിനുളള മറുപടിയായാണ് എഡ്വേര്‍ഡ് ആന്‍ഡേഴ്സണിന്റെ ഇഡ്ഡലി ട്വീറ്റ്. ലോകത്തിലെ തന്നെ ഏറ്റവും ബോറന് ഭക്ഷണം ഇഡ്ഡലി ആണെന്നാണ് എഡ്വേര്‍ഡ് ആന്ഡേഴ്സണ് ട്വീറ്റ് ചെയ്തത്. ഇതോടെ മലയാളികള്‍ ഇഡ്ഡലി ചര്‍ച്ച ഏറ്റെടുത്തുന്നു. ശശി തരൂരിന്റെ മകനായ ഇഷാന് തരൂര്‍ വിമര്‍ശനത്തോടെ ഈ ട്വീറ്റ് പങ്കുവെച്ചിരുന്നു.
മറുപടി നൽകി തരൂർ
ഇതോടെയാണ് ട്വീറ്റ് ശശി തരൂരിന്റെ കണ്ണില്‍പ്പെട്ടത്. ഉടനെ തരൂര്‍ മറുപടിയുമായെത്തി. അതേ മോനെ, ഈ ലോകത്ത് യഥാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്ക്കാരം എന്നത് നേടിയെടുക്കാവുന്ന ഒന്നല്ല. ഇഡ്ഡലിയുടെ രുചി മനസ്സിലാക്കാനും ക്രിക്കറ്റ് ആസ്വദിക്കാനും ഓട്ടം തുളളല്‍ കാണാനും ഉളള കഴിവ് എല്ലാവര്ക്കും പറഞ്ഞിട്ടുളളതല്ല.
ഈ പാവത്താനോട് സഹതാപം
ജീവിതം എന്തെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ സാധ്യത ഇല്ലാത്ത ഈ പാവത്താനോട് സഹതാപം തോന്നുന്നു എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. അത് കൊണ്ടും തീര്‍ന്നില്ല. ഇഡ്ഡലി എങ്ങനെ കഴിക്കണം എന്ന ഉപദേശവും തരൂര്‍ എഡ്വേര്‍ഡ് ആന്‍ഡേഴ്സണിന് നല്കി. ഇന്‍ഗ്ലോറിയസ് എംപയര്‍- വാട്ട് ദ ബ്രിട്ടീഷ് ഡിഡ് ടു ഇന്ത്യ എന്ന തന്റെ പുസ്തകവും തരൂര്‍ ട്വീറ്റ് ചെയ്തു.
Recommended Video
അത് സ്വര്‍ഗ തുല്യമാണ്
കടുകും ചുവന്ന മുളകും ഇട്ട തേങ്ങാച്ചമ്മന്തിക്കും ഉള്ളി ചമ്മന്തിക്കും മുളക് പൊടിക്കും നെയ്യിനും ഒരു പ്ലേറ്റ് ആവി പറക്കുന്ന ഇഡ്ഡലിക്കുമൊപ്പം ഈ പുസ്തകം ഒന്ന് വായിക്കാന്‍ ശ്രമിക്കൂ. നന്നായി പുളിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ഡലി ആണെങ്കില്‍ അത് സ്വര്‍ഗ തുല്യമാണ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. തരൂരിനെ കൂടാതെ എന്‍എസ് മാധവനും ടിംഎം കൃഷ്ണയും അടക്കമുളളവരും ഇഡ്ഡലി ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തി.