രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ
ദില്ലി: സോണിയാ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തിരികെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് സോണിയാ ഗാന്ധിയുടെ കാലാവധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നീട്ടിയിരിക്കുന്നത്.
നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവ് ആവശ്യപ്പെട്ടിട്ടുളളതാണ്. എന്നാല്‍ രാഹുല്‍ ഇതുവരെയും പച്ചക്കൊടി കാട്ടിയിട്ടില്ല. കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകളെ കുറിച്ച് ശശി തരൂര്‍ എംപി പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി തന്നെ വേണം എന്നുളള നിര്‍ബന്ധ ബുദ്ധി തരൂരിനില്ലെന്നത് ശ്രദ്ധേയമാണ്.
തീരുമാനത്തിലുറച്ച് രാഹുൽ
2019 മെയ് മാസത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. മുതിര്‍ന്ന നേതാക്കള്‍ അടക്കം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ മതി അധ്യക്ഷന്‍ എന്നതായിരുന്നു രാഹുലിന്റെ നിലപാട്.
ഒരു വർഷമായിട്ടും
എന്നാല്‍ സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചെയ്തത്. രാഹുല്‍ ഗാന്ധി തിരിച്ച് വരവിന് തയ്യാറല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ രാജി വെച്ച് ഒരു വര്‍ഷത്തിന് ശേഷവും ഒരു മുഴുവന്‍ സമയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല.
ഇത്ര മാത്രം ചെയ്താൽ മതി
രാഹുല്‍ ഗാന്ധി തീരുമാനം മാറ്റും എന്ന് തന്നെയാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും ഇപ്പോഴും കരുതുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തണം എന്നുണ്ടെങ്കില്‍ രാജി പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പ്രതികരിച്ചു.
പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യും
രാഹുല്‍ ഗാന്ധി രാജി പിന്‍വലിക്കുകയാണെങ്കില്‍ ആ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. കാരണം 2017 ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ഔദ്യോഗികമായി തിരഞ്ഞെടുത്തത് രാഹുല്‍ ഗാന്ധിയെ ആണെന്നും ശശി തരൂര്‍ എംപി വ്യക്തമാക്കി.
Recommended Video
താൽപര്യമില്ല എന്നാണെങ്കിൽ
എന്നാല്‍ തനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനത്തേക്ക് തിരികെ വരാന്‍ ആഗ്രഹം ഇല്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത് എങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യം എത്ര നാള് ഇത്തരത്തില്‍ നമുക്ക് മുന്നോട്ട് പോകാനാവും എന്നതാവും എന്നും ശശി തരൂര്‍ എംപി പറഞ്ഞു. വ്യക്തമായ തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നും തരൂര്‍ പറഞ്ഞു.
ഈ ഭാരം ചുമപ്പിക്കുന്നത് ശരിയല്ല
കോണ്‍ഗ്രസിന് ഒരു ഇടക്കാല അധ്യക്ഷനെ അല്ല ആവശ്യം എന്നത് നേരത്തെയും തരൂര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. എല്ലാക്കാലത്തും സോണിയാ ഗാന്ധിയെക്കൊണ്ട് ഈ ഭാരം ചുമപ്പിക്കുന്നത് ശരിയല്ലെന്നും തരൂര്‍ പ്രതികരിച്ചു. ഒരിക്കല്‍ കൂടി പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനാണ് എന്നും തരൂര്‍ പറയുകയുണ്ടായി.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി
അതല്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം എന്നും തരൂര്‍ ആവശ്യപ്പെട്ടു. അടുത്തിടെ കോണ്‍ഗ്രസ് നേതാക്കളുടെ മൂന്ന് പ്രധാന യോഗങ്ങളിലാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയര്‍ന്നത്. ജൂണ്‍ 23ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ജൂലൈ 11ന് സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത ലോക്സഭാ എംപിമാരുടെ യോഗത്തിലും ജൂലൈ 30ന് നടന്ന രാജ്യസഭാ എംപിമാരുടെ യോഗത്തിലുമാണത്.
രാഹുല്‍ ഗാന്ധി തന്നെ വേണം
കോണ്‍ഗ്രസിനുളളില്‍ മുതിര്‍ന്ന നേതാക്കളും യുവനേതാക്കളുമായുളള ചേരിപ്പോര് ശക്തമായി തുടരുകയാണ്. മധ്യപ്രദേശില്‍ അതിനുളള വലിയ വില കോണ്‍ഗ്രസ് കൊടുക്കേണ്ടിയും വന്നു. രാജസ്ഥാനില്‍ തലനാരിഴയ്ക്ക് സര്‍ക്കാര്‍ രക്ഷപ്പെട്ടു. പാര്‍ട്ടിക്കുളളില്‍ തന്നെ ഇത്തരം പ്രശ്നങ്ങളുളളപ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ വേണം അധ്യക്ഷനാകാന്‍ എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്.