'ചായക്കാരന് ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു', വിശദീകരണവുമായി ശശി തരൂർ
ദില്ലി: ട്വിറ്ററില്‍ പങ്കുവെച്ച ചായ ചിത്ര വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് അഭിനവ് കഫാരെയുടെ ഒരു ചിത്രം ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ഒരു ചായപ്പാത്രത്തില് നിന്നും അരിപ്പയില്‍ പകരുന്ന ത്രിവര്‍ണ പതാകയുടെ നിറത്തിലുളള ചായ പുറത്തേക്ക് വരുമ്പോള്‍ കാവി നിറമായി മാറുന്നതാണ് ചിത്രം.
പലപ്പോഴും കല വാക്കുകളേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നു എന്നും മുംബൈയിലുളള അഭിനവ് കഫാരെ എന്ന കലാകാരന്റെ ഈ മികച്ച സൃഷ്ടി രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ ചിത്രീകരിക്കുന്നുവെന്നും ശശി തരൂര്‍ ചിത്രത്തിനൊപ്പം കുറിച്ചു. വലിയ പ്രതികരണമാണ് തരൂരിന്റെ ഈ ട്വീറ്റിന് ലഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയിലും ത്രിവര്‍ണമുണ്ട്. ഇത് സൂചിപ്പിച്ച് കോണ്‍ഗ്രസ് കാവിവല്‍ക്കരിക്കപ്പെടുന്നു എന്നാണോ തരൂര്‍ പറയാനുദ്ദേശിക്കുന്നത് എന്ന് ചര്‍ച്ച ഉയര്‍ന്നു.
കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടേയും അണികളുടേയും ബിജെപിയിലേക്കുളള കൂടുമാറ്റം പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇതാണോ തരൂര്‍ പറയാനുദ്ദേശിക്കുന്നത് എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചായക്കാരന് ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു എന്നതാണ് ചിത്രം പങ്കുവെച്ചതിലൂടെ ഉദ്ദേശിച്ചതെന്ന് ശശി തരൂര്‍ വിശദീകരിച്ചു.
''എന്റെ ട്വീറ്റിന്റെ അർത്ഥത്തിന് ചിലർ ആർ.എസ്.എസ് അനുകൂല വ്യാഖ്യാനം നൽകുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല, പക്ഷെ ഞാൻ ഇത് പോസ്റ്റു ചെയ്തിന് കാരണം ചായക്കാരൻ ഇന്ത്യയുടെ മൂവർണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ശക്തമായി ചെറുക്കണം. അതു തന്നെയാണ് എന്റെ പുസ്തകങ്ങൾ നൽകുന്ന സന്ദേശവും!- എന്ന് തരൂർ വ്യക്തമാക്കുന്നു.