നിയന്ത്രണരേഖ കടന്ന് മിന്നലാക്രമണം ആദ്യമായെന്ന് തരൂർ, ചൊടിച്ച് കോൺഗ്രസ്, മറുപടി
ന്യൂ ഡല്‍ഹി: ഓപറേഷന്‍ സിന്തൂറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാകിസ്ഥാന്റെ തീവ്രവാദ ബന്ധം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാനായി എംപിമാര്‍ നടത്തുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി പനാമ സിറ്റിയില്‍ സംസാരിക്കവേയാണ് തരൂര്‍ കേന്ദ്രത്തെ പുകഴ്ത്തിയത്.
ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരര്‍ക്ക് സമീപകാലത്തായി മനസ്സിലായിട്ടുളള കാര്യം അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. തരൂരിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് മറുപടിയുമായി എത്തി. യുപിഎ സര്‍ക്കാരിന് കീഴില്‍ നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട് എന്ന് മന്‍മോഹന്‍ പറയുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റില്‍ ശശി തരൂരിനെ സിസി വെച്ചിട്ടും ഉണ്ട്.

ഏകദേശം നാല് ദശാബ്ദത്തോളമായി നമ്മള്‍ ആക്രമണത്തിന് പിന്നാലെ ആക്രമണങ്ങള്‍ നേരിടുന്നു. ഇത്തരത്തില്‍ നിരന്തരം വേദനയും മുറിവുകളും നഷ്്ടങ്ങളും അനുഭവിക്കുകയും എന്നിട്ട് പിന്നെ ആഗോള സമൂഹത്തിന് മുന്നില്‍ ചെന്ന് നിന്ന്, നോക്കൂ ഇതാണ് ഞങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാവുന്ന കാര്യമല്ല. ദയവ് ചെയ്ത് ഞങ്ങള്‍ക്ക് സഹായം നല്‍കൂ. കുറ്റവാളികളെ കണ്ടെത്താനും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുമുളള സമ്മര്‍ദ്ദം ചെലുത്തൂ എന്നും തരൂര്‍ പനാമ സിറ്റിയില്‍ പറഞ്ഞു.
2088ലെ മുംബൈ ഭീകരാക്രമണത്തെ കുറിച്ചും തരൂര്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ഭീകരരില്‍ ഒരാളെ ഞങ്ങള്‍ ജീവനോടെ പിടികൂടി. അജ്മല്‍ കസബിനെ ജീവനോടെ പിടിക്കാന്‍ ഒരു ധീരനായ പോലീസുദ്യോഗസ്ഥന്‍ ജീവന്‍ നല്‍കി. ഭീകരനെ തിരിച്ചറിഞ്ഞു, പാകിസ്ഥാനിലെ അവന്റെ വിലാസും വീടും ഗ്രാമവും എല്ലാം തിരിച്ചറിഞ്ഞു, തരൂര്‍ പറഞ്ഞു.
മുംബൈയിലെത്തിയ ഭീകരര്‍ക്ക് ഓരോ നിമിഷവും നിര്‍ദേശം നല്‍കുന്ന പാകിസ്ഥാനില്‍ നിന്നുളള ശബ്ദ സന്ദേശം ഇന്ത്യയുടെ പക്കല്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികളുടെ പക്കലുമുണ്ട്. എല്ലാ തെളിവുകളും രേഖകളും ശേഖരിച്ചു. എന്നിട്ട് എന്ത് സംഭവിച്ചു. ഈ ആക്രമണത്തിന് പിന്നിലുളള ഒരാളെയെങ്കിലും കണ്ടെത്താനോ ശിക്ഷിക്കാനോ സാധിച്ചോ. ഇല്ല എന്നാണ് ഉത്തരം. ദൗര്‍ഭാഗ്യവശാല്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പാകിസ്ഥാനുളളത്, തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ''സമീപകാലത്ത് ഉണ്ടായ മാറ്റം എന്താണെന്ന് വെച്ചാല്‍, തങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. 2015 സെപ്റ്റംബറില്‍ ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദ ആസ്ഥാനത്ത് മിന്നലാക്രമണം നടത്തി. അത് നമ്മള്‍ മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്തതാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും നമ്മള്‍ നിയന്ത്രണ രേഖ മറികടന്നിട്ടില്ല. എന്നാല്‍ ഉറിയില്‍ നമ്മളത് ചെയ്തു''.












Click it and Unblock the Notifications