'നട്ടുച്ചയ്ക്ക് വെയിൽ കൊളളുന്നത് സായിപ്പും പേപ്പട്ടിയും', കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി തരൂർ!
ദില്ലി: കൊറോണ പരക്കുന്നതിനൊപ്പം വൈറസിനെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട മണ്ടന്‍ സിദ്ധാന്തങ്ങളും വ്യാപിക്കുകയാണ്. വെയില്‍ കൊണ്ടാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാം എന്നാണ് കേന്ദ്ര ആരോഗ്യസഹമന്ത്രിയായ അശ്വിനി ചൗബെ ഇന്ന് മാധ്യമങ്ങോട് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് കുറിക്ക് കൊളളുന്ന മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.
''ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളാന്‍ സായിപ്പും പേപ്പട്ടിയും മാത്രമേ പുറത്തിറങ്ങാറുളളഊ എന്ന്. ഇപ്പോള്‍ തോന്നുന്നത് നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളുന്നത് പേപ്പട്ടിയും സായിപ്പും മാത്രമല്ല കേന്ദ്ര ആരോഗ്യസഹമന്ത്രി കൂടിയാണ് എന്നാണ്. അദ്ദേഹം കുറേ വെയില്‍ കൊളളുന്നുണ്ടെന്നാണ് തോന്നുന്നത്. വെയില്‍ കൊളളുന്നത് കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാം എന്നതിന് ഇതുവരെ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്''ല എന്ന് ശശി തരൂര്‍ പറഞ്ഞു.
രാവിലെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങോട് സംസാരിക്കവേയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി കൊറോണയ്ക്ക് വിചിത്ര പ്രതിവിധി നിര്‍ദേശിച്ചത്. ''11 മണിക്കും 12 മണിക്കും ഇടയില്‍ സൂര്യന്‍ നല്ല ചൂടായിരിക്കും. ഈ സമയത്ത് നമ്മള്‍ പുറത്തിറങ്ങി വെയില്‍ കൊണ്ടാല്‍ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടും. ഇതിലൂടെ രോഗപ്രതിരോധശേഷി വര്‍ധിക്കും. അങ്ങനെ കൊറോണ വൈറസിനെ നശിപ്പിക്കാം'' എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ വെയില്‍ കൊണ്ടാല്‍ കൊറോണയെ പ്രതിരോധിക്കാം എന്നുളള വാദങ്ങള്‍ ലോകാരോഗ്യ സംഘടന നേരത്തെ തന്നെ തളളിക്കളഞ്ഞിട്ടുളളത്. കേന്ദ്ര മന്ത്രിക്ക് മുന്‍പേ നേരത്തെയും പലരും ഈ വെയില്‍ സിദ്ധാന്തം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിലെ ചൂടില്‍ കൊറോണ വരില്ല എന്നാണ് മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന്റെ കണ്ടുപിടിത്തം. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുകയുളളൂ എന്നും അതിനാല്‍ കേരളത്തിലെ ചൂടില്‍ കൊറോണ ആരെയും ബാധിക്കില്ല എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
Recommended Video
കോണ്‍ഗ്രസ് എംപി കെ മുരളീധരനും ഈ വാദം ഏറ്റുപിടിച്ചു. 30 ഡിഗ്രി ചൂടില്‍ കൊറോണ നില്‍ക്കില്ലെന്നാണ് മുരളീധരന്റെ കണ്ടുപിടിത്തം. ഇത്തരം അശാസ്ത്രീയമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനെ ആരോഗ്യമന്ത്രി കെകെ ശൈലജ വിമര്‍ശിച്ചിരുന്നു. അതിനിടൈ രാജ്യത്ത് കൊറോണ ബാധിച്ചുളള മരണം നാലായി ഉയര്‍ന്നിരിക്കുകയാണ്. പഞ്ചാബില്‍ 70 വയസ്സുകാരനാണ് മരിച്ചത്. ഇതുവരെ രാജ്യത്ത് 168 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.