ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍
തിരുവനന്തപുരം: രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന ആരോപണവുമായി മധ്യപ്രദേശ് പിസിസി പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി ബിജെപി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നായിരുന്നു കമല്‍ നാഥിന്‍റെ ആരോപണം.
രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പിലാക്കണമെന്ന് മാര്‍ച്ച് 20 ന് തന്നെ താന്‍ അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23 ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് വിമര്‍ശിച്ചു. ഇതേ വിഷയത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂരും ഇപ്പോള്‍..
ശശി തരൂര്‍
രാജ്യത്തെ കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ആരോപിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടും.
രാഷ്ട്രീയം കളിച്ചു
'ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചു. തയ്യാറെടുക്കാന്‍ ജനങ്ങള്‍ക്ക് സമയം നല്‍കിയില്ല'- മാതൃഭൂമി ന്യൂസിന്‍റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ കോവിഡിനെ നേരിടാന്‍ ലോക് ഡൗണ്‍ ചെയ്യണമെന്ന കേന്ദ്രത്തിന്‍റെ തീരുമാനത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് തുടക്കം മുതല്‍
മറ്റ് രാജ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മാര്‍ച്ച് തുടക്കം മുതല്‍ തന്നെ ഇന്ത്യയിലും ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴുന്നത് വരെ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല.
ജനതാ കര്‍ഫ്യൂ
കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിന്‍റെ അടുത്ത ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന തീരുമാനം വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. രണ്ട് ദിവസം മുമ്പ് അറിയിപ്പ് തന്നിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ജനതാ കര്‍ഫ്യൂ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നാല് മണിക്കൂര്‍
എന്നാല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നാല് മണിക്കൂറിന്‍റെ അറിയിപ്പിലാണ്. ജനങ്ങള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം അനുവദിച്ചിരുന്നുവെങ്കില്‍ ലോക്ക് ഡൗണിന് ശേഷം രാജ്യം കണ്ട പല ബുദ്ധിമുട്ടുകളും ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരില്ലായിരുന്നു. വലിയ പാലായത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
നടക്കേണ്ടി വന്നത്
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു സംസ്ഥാനത്ത് നിന്ന് അടുത്ത സംസ്ഥാനത്തേക്ക് 800 കിലോമീറ്ററാണ് നടക്കേണ്ടി വന്നത്. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. രാജ്യത്തെ ഓരോ പൗരനും സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രം
രാജ്യത്ത് ശരിയായ രീതിയിലുള്ള പരിശോധനകള്‍ നടന്നത് കേരളത്തില്‍ മാത്രമാണ്. കണക്കുകള്‍ അനുസരിച്ച് ഏറ്റഴും കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കിയതും കേരളമാണ്. സംസ്ഥാനത്തിന് പുറത്ത് വേണ്ട രീതിയില്‍ പരിശോധനകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ട് തന്നെ ദേശീയ തലത്തിലെ നിലവിലെ കണക്കുകള്‍ കൃത്യമാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു.
നല്ല രീതിയില്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസുഖബാധിതരുടെ എണ്ണം ഇന്ത്യയുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ ഭയപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
പ്രവാസികളുടെ വിഷയം
പ്രവാസികളുടെ വിഷയം ഗൗരവപരമായി കാണണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങണമെന്നവശ്യപ്പെട്ട് തന്നെ വിളിക്കുന്നുണ്ട്. പ്രവാസികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും