ഹൃദയഭേദകം! പക്ഷെ 'ഭക്തന്മാർക്ക്' വിഷയമേ അല്ല, ഇന്ത്യയ്ക്ക് കളങ്കം, കേന്ദ്രത്തിനെതിരെ തരൂർ
ദില്ലി: കശ്മീര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. കശ്മീരിലെ നിലവിലത്തെ സ്ഥിതി ഹൃദയഭേദകമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സാധാരണക്കാരായ ആളുകള്‍ക്ക് കശ്മീരിലെ സംഭവങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും എന്നാല്‍ ഭക്തന്മാര്ക്ക് ഇതൊന്നും ഒരു വിഷയമേ ഇല്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച തരൂര്‍, കശ്മീരില്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആഗോള സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാണെന്നും ആരോപിച്ചു.
വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം കശ്മീരിലെ ജനം അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുളള ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്തയും തരൂരിന്റെ ട്വീറ്റിനൊപ്പമുണ്ട്. ഈ സര്‍ക്കാരിന്റെ ഭരണ കാലത്ത് ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടു എന്ന് പറയാന്‍ സാധിക്കുമോ എന്നും തരൂര്‍ ചോദിക്കുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ നിശ്ചലമാക്കപ്പെട്ടതാണ് കശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍. മൂന്ന് മാസത്തോളമായി കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിനി എത്ര കാലത്തേക്ക് നീളും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. കശ്മീരില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ് എന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം.
അതിനിടെ കശ്മീരില്‍ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വീട്ട് തടങ്കലിലുളള ചില നേതാക്കളെ വിട്ടയച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു മേഖലയിലെ നേതാക്കളെയാവും വിട്ടയക്കു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുളള അടക്കമുളളവരെ വിട്ടയച്ചേക്കില്ല.
More heartbreaking news: https://t.co/syEmc12Hjg
— Shashi Tharoor (@ShashiTharoor) October 7, 2019
But it leaves bhakts unmoved. So let's reframe the issue: Does our Govt understand how much damage such reports are doing to India abroad? Can it seriously assert that our international image has improved under their tenure?