ശശി തരൂരിന് രക്ഷയില്ല; സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കേസിൽ വിചാരണ... കോടതിയിൽ തിരിച്ചടി
ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപിയും ആയ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിചാരണ നേരിടണം. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ആണ് ശശി തരൂര്‍ വിചാരണ നേരിടേണ്ടത്. സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ദില്ലി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഉള്ള കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ദില്ലി പോലീസ് ചുമത്തിയിട്ടുള്ളത്. കേസില്‍ ശശി തരൂര്‍ വിചാരണ നേരിടണം എന്നാണ് ദില്ലി കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുവന്നത്.
അടുത്ത മാസം ആണ് കേസിന്റെ വിചാരണ തുടങ്ങുക. ജൂലായ് 7 ന് തരൂരിനോട് കോടതിയില്‍ ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതിവേഗ കോടതി
ദില്ലിയിലെ അതിവേഗ കോടതിയാണ് ശശി തരൂരിനെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണിത്. ശശി തരൂരിനേറ്റ ശക്തമായ തിരിച്ചടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
നാല് വര്‍ഷം മുമ്പ്
2014 ല്‍ ആയിരുന്നു സുനന്ദ പുഷ്കര്‍ മരിച്ചത്. ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം മുറിയില്‍ സുനന്ദയെ ജനുവരി 17 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുതലേ മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. സുനന്ദയുടേത് കൊലപാതകം ആണെന്ന രീതിയില്‍ ആയിരുന്നു ആദ്യം അന്വേഷണം പുരോഗമിച്ചിരുന്നത്.
ആത്മഹത്യാ പ്രേരണ
സുനന്ദ പുഷ്കര്‍ ശശി തരൂരിന് അയച്ച ഇ മെയിലുകള്‍ ആണ് ആത്മഹത്യ പ്രേണ തെളിയിക്കുന്നത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതില്‍ ഒരു കവിത ശകലവും ഉള്‍പ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശരീരത്തിലെ മുറിവുകള്‍
ഗാര്‍ഹിക പീഡന കുറ്റവും ശശി തരൂരിനെതിരെ ദില്ലി പോലീസ് ചുമത്തിയിട്ടുണ്ട്. മരണ സമയത്ത് സുനന്ദ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് ഗാര്‍ഹിക പീഡനത്തിന്റെ തെളിവായിട്ടാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പത്ത് വര്‍ഷം വരെ തടവ്?
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദില്ലി പോലീസ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ആത്മഹത്യാ പ്രേമറ കുറ്റത്തിനാണ് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുക. ഗാര്‍ഹി പീഡന കേസില്‍ മൂന്ന് വര്‍ഷം വരേയും തടവ് ശിക്ഷ ലഭിക്കാം.
സുബ്രഹ്മണ്യം സ്വാമി നേരിട്ട്
ശശി തരൂരിനെതിരെ സുനന്ദ കേസില്‍ ശക്തമായി നിലകൊണ്ടത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. സ്വാമി തന്നെ ആണ് ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിലും മുന്നിലുണ്ടായിരുന്നത്. ദില്ലി മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സുബ്രഹ്മണ്യം സ്വാമി നേരിട്ട് ഹാജരായിരുന്നു.
എല്ലാം തള്ളി തരൂര്‍
സുനന്ദ കേസില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളേയും ശശി തരൂര്‍ തള്ളിക്കളഞ്ഞു. തന്നെ മനപ്പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് തരൂരിന്റെ ആരോപണം. നിയമനടപടകളുമായി മുന്നോട്ട് പോകുമെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.