ടികായത്തിന് മാത്രമല്ല, തനിക്കും കരയാനറിയാമെന്ന് തെളിയിക്കാനുളള കലാപ്രകടനം, മോദിയെ ട്രോളി തരൂർ
ദില്ലി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കലാപരമായി തയ്യാറാക്കിയ പ്രകടനമായിരുന്നു നരേന്ദ്ര മോദിയുടേത് എന്ന് ശശി തരൂര്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയുമായ ഗുലാം നബി ആസാദുമായി തനിക്കുളള വര്‍ഷങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കവേയാണ് പ്രധാനമന്ത്രി സഭയില്‍ വികാരഭരിതനായത്.
Recommended Video
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ബൈ മെനി എ ഹാപ്പി ആക്‌സിഡന്റ്: റീകളക്ഷന്‍സ് ഓഫ് എ ലൈഫ് എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് തരൂര്‍ പ്രതികരിച്ചത്. കര്‍ഷകരുടെ നേതാവായ ടികായത്തിന്റെ കരച്ചിലിനുളള മറുപടിയാണ് മോദിയുടെ കരച്ചില്‍.. തനിക്കും കരയാനറിയാം എന്ന് കാണിക്കുകയാണ് മോദി എന്നും തരൂര്‍ പരിഹസിച്ചു.
ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനുളള നീക്കം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാകേഷ് ടികായത്ത് കണ്ണീരണിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതോടെ കര്‍ഷകസമരം വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്തു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും ആയിരുന്ന കാലത്തെ അനുഭവം ആണ് മോദി രാജ്യസഭയില്‍ പങ്കുവെച്ചത്.
ജമ്മു കശ്മീരില്‍ അക്കാലത്ത് 8 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുകയുണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രിയായ തന്നെ അക്കാര്യം വിളിച്ച് അറിയിച്ചത് ഗുലാം നബി ആസാദ് ആയിരുന്നു അന്ന് രാത്രി ഗുലാം നബി ആസാദ് ജി തന്നെ വിളിച്ചു. സ്വന്തം വീട്ടുകാരെ കുറിച്ചുളള ആശങ്ക പങ്കുവെയ്ക്കുന്നത് പോലെയാണ് അദ്ദേഹം സംസാരിച്ചത്. അത്തരമൊരു മനുഷ്യനാണ് അദ്ദേഹമെന്നും തന്റെ വാതിലുകള്‍ എന്നും അദ്ദേഹത്തിനായി തുറന്നിട്ടിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെയാണ് അദ്ദേഹം വികാരഭരിതനായി കണ്ണ് നിറഞ്ഞത്.