പാകിസ്താന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ!! കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയം ചര്‍ച്ചയായെന്ന് ആരിഫ് അല്‍വി ട്വീറ്റ് ചെയ്തു. പാകിസ്താനില്‍ ഒരു വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സിന്‍ഹ ഗവര്‍ണര്‍ ഹൗസില്‍ എത്തിയാണ് ആരിഫ് അല്‍വിയെ കണ്ടത്.
പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരിഫ് അല്‍വി സിന്‍ഹയുമായി ആശങ്ക പങ്കുവെച്ചു. അതിര്‍ത്തിയില്‍ സമാധാനം പുലര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശത്രുഘ്നന്‍ സിന്‍ഹ ലാഹോറില്‍ ഒരു വിവാഹ വിരുന്നില്‍ പങ്കെടുക്കാനായി പാകിസ്താനിലെ ലാഹോറിലേക്ക് പോയത്. ചടങ്ങളില്‍ സിന്‍ഹ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി മരിച്ച് വീഴുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുകയാണെന്നായിരുന്നു സന്ദര്‍ശനത്തില്‍ ഒരു വിഭാഗം ഉയര്‍ത്തിയ വിമര്‍ശനം.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം യാത്ര വ്യക്തിപരമാണെന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം. എന്നാല്‍ പാകിസ്താന്‍ പ്രസിഡന്‍റുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തുകയും കാശ്മീര്‍ വിഷയം ചര്‍ച്ചയാകുകയും ചെയ്തത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയെ ലോകശക്തിയായി മാറ്റിയത് മോദിയല്ല, നെഹ്റു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻ സിംഗ്!












Click it and Unblock the Notifications