ഷീന ബോറ വധക്കേസ്; ഇന്ദ്രാണിക്കെതിരെ മകൻ മിഖൈലിന്റെ മൊഴി; ഷീന മകളല്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു
മുംബൈ: ഷീന ബോറ കൊലക്കേസിൽ നിർണായക മൊഴിയുമായി ഇന്ദ്രാണി മുഖർജിയുടെ മകൻ മിഖൈയിൽ. ബന്ധം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഹുലിനെയും ഷീനയേയും ഇന്ദ്രാണി ഭീഷണിപ്പെടുത്തിയതായി മിഖൈയിൽ കോടതിയിൽ പറഞ്ഞു. തന്നെ മനോരോഗിയാക്കാൻ ഇന്ദ്രാണി മുഖർജി ശ്രമിച്ചെന്നും മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും മിഖൈയിൽ സിബിഐ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.
ഷീന ബോറ മകളല്ലെന്ന് വരുത്തി തീർക്കാനായിരുന്നു ഇന്ദ്രാണിയുടെ ശ്രമം. ഇന്ദ്രാണി, പീറ്റർ മുഖർജി, സജ്ഞീവ് ഖന്ന എന്നിവരാണ് കേസിലെ പ്രതികൾ. പീറ്ററിന്റെ ആദ്യ ഭാര്യയിലെ മകൻ രാഹുലും ഇന്ദ്രാണിയുടെ മകൾ ഷീനയും പ്രണയത്തിലായതിനെ തുടർന്നായിരുന്നു കൊലപാതകം.
ഷീന-രാഹുൽ ബന്ധം
2009ലാണ് രാഹുലുമായുള്ള ബന്ധം ഷീന തന്നോട് പറയുന്നതെന്ന് മിഖൈൽ പറഞ്ഞു. അവർ ഒരു വാടക വീട്ടിൽ ഒരുമിച്ചാണ് താമസമെന്നും പറഞ്ഞിരുന്നു. 2011ലാണ് പീറ്ററും ഇന്ദ്രാണി മുഖർജിയും ബന്ധത്തെക്കുറിച്ച് അറിയുന്നത്. അതിന് ശേഷം ഇന്ദ്രാണി തന്നെ പതിവായി വിളിക്കുകയും ഷീനയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. രാഹുലുമായുള്ള ബന്ധത്തിൽ തനിക്ക് എതിർപ്പില്ലായിരുന്നവെന്നും മിഖൈൽ കോടതിയിൽ മൊഴി നൽകി. ഷീനയെ പിന്തിരിപ്പിച്ചില്ലെങ്കിൽ ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ഇനി ചെയ്യില്ലെന്ന് മിഖൈലിനെ ഇന്ദ്രാണി ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ദ്രാണിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് മിഖൈലും ഷീനയും വളർന്നത്. രാഹുലിനെ ഉപേക്ഷില്ലങ്കിൽ ഷീനയ്ക്ക് സ്വത്തിൽ അവകാശം നൽകില്ലെന്നും ഇന്ദ്രാണി പറഞ്ഞതായി മിഖൈൽ വെളിപ്പെടുത്തി.
കൊലപാതകം
തന്നോട് മുംബൈയിലേക്ക് വരാൻ ഇന്ദ്രാണി ആവശ്യപ്പെട്ടു. 2012 ഏപ്രിൽ 24ന് താൻ മുംബൈയിലെത്തി. ഇന്ദ്രാണിയും ഡ്രൈവറും തിരക്കിലായതിനാൽ എയർപോർട്ടിൽ വരാൻ കഴിയില്ലെന്ന് അറിയിച്ചു. ഫോണിൽ വിളിച്ച് മേൽവിലാസം നൽകി അങ്ങോട്ടെത്താൻ ആവശ്യപ്പെട്ടു. ഇതേസമയമാണ് ഇന്ദ്രാണിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്ന് മയക്കുമരുന്ന് നൽകിയ ശേഷം ഷീനയെ കൊന്നതെന്ന് മിഖൈൽ മൊഴി നൽകി. തന്നെ മദ്യം നൽകി അവർ മയക്കി കിടത്തി. അതിന് ശേഷമാണ് ഷീനയുടെ മൃതദേഹം നീക്കം ചെയ്തതെന്നും മിഖൈൽ മൊഴിനൽകി. താൻ നന്നായി ഭയപ്പെട്ടിരുന്നതായും തിരിച്ച് ഗുവാഹത്തിയിലെത്തിയ ശേഷം ഇന്ദ്രാണിയോട് ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും മിഖൈൽ പറഞ്ഞു. ഷീനയോടൊപ്പം മിഖൈലിനേയും കൊലപ്പെടുത്താൻ ഇന്ദ്രാണി പദ്ധതിയിട്ടിരുന്നതായാണ് സിബിഐയുടെ നിഗമനം.
മകളല്ലെന്ന് തെളിയിക്കാൻ
മിഖൈലിന്റെയും ഷീനയുടെ ജനന സർട്ടിഫിക്കേറ്റ് ഇന്ദ്രാണി തിരുത്തിയിരുന്നു. പുതിയ സർട്ടിഫിക്കേറ്റിൽ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് ഇന്ദ്രാണിയുടെ മാതാപിക്കാളുടെ പേരാണ് ചേർത്തിരുന്നത്. താനും ഷീനയും ഇന്ദ്രാണിയുടെ മക്കളാണെന്ന് നിലവിലെ ഭർത്താവ് പീറ്റർ മുഖർജിക്ക് പോലും അറിയില്ലായിരുന്നുവെന്ന് മിഖൈൽ പറഞ്ഞു. ഒരിക്കൽ മുംബൈയിലെത്തിയപ്പോൾ മദ്യം നൽകി മയക്കികിടത്തിയ ശേഷം ക്രൂരമായി ആരോ മർദ്ദിച്ചു പിന്നീട് മയക്കുമരുന്ന് കുത്തിവെച്ചു, തലമൊട്ടയടിച്ചു. ബോധം വന്നപ്പോൾ താൻ ആശുപത്രിയിലായിരുന്നുവെന്നും മിഖൈൽ മൊഴി നൽകി.