സ്വന്തം വീട്ടിൽ കയറാൻ വിലക്ക്: ഷെഹ് ലാ റാഷിദിനെതിരെ പിതാവ്, പാർട്ടിയിൽ ചേരാൻ പണം വാങ്ങിയെന്ന് ആരോപണം!!
ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ഷെഹ് ല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസമാണ് പിതാവ് രംഗത്തെത്തിയത്. ഷെഹ് ല റാഷിദിന്റെ എൻജിഒകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും പിതാവ് അബ്ദുൾ റാഷിദ് ഷോറ ഉന്നയിച്ചിരുന്നു. കശ്മീർ താഴ് വരയിൽ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് ഷെഹ് ലയ്ക്ക് വൻതുക ലഭിച്ചതായും പിതാവ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ജമ്മു കശ്മീർ ഡിജിപിയ്ക്ക് മൂന്ന് പേജുള്ള കത്തും സമർപ്പിച്ചിരുന്നു.

സുരക്ഷ തേടി
മകളായ ഷെഹ് ല റാഷിദിൽ നിന്ന് തന്റെ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും തനിക്കും ഭാര്യയ്ക്കും സുരക്ഷ നൽകുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീർ ഡിജിപിയ്ക്ക് അയച്ച കത്തിലാണ് മകളെക്കുറിച്ച് അബ്ദുൾ റഷീദ് ഷോറ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

നിരസിച്ച് മകൾ
പിതാവിന്റെ ആരോപണങ്ങൾ നിരസിച്ച് രംഗത്തെത്തിയ ഷെഹ് ല അദ്ദേഹത്തിന്റെ ആരോപണങ്ങൾ തികച്ചും വെറുപ്പുളവാക്കുന്നതും അടിസ്ഥാന രഹിതവുമാമെന്നും കൂട്ടിച്ചേർത്തു. ഗാർഹിക പീഡനത്തിനെതിരെ കുടുംബം അദ്ദേഹത്തിനെതിരെ നൽകിയിരുന്നു. ഇതോടെ നവംബർ 17 ന് ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ കോടതി വിലക്കിയിരുന്നു. ഇതെ തുടർന്നാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതെന്നും ഷെഹ് ല കുട്ടിച്ചേർത്തു.

എന്തുകൊണ്ട് ആരോപണം
വിശദമായ ഒരു പ്രതികരണം ഷെഹ്‌ല ട്വീറ്റ് ചെയ്തു: "എന്റെ പിതാവ് എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും കണ്ടിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹംംഭാര്യയെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അവസാനം ഞങ്ങൾ അദ്ദേഹത്തിനെതിരെ നീങ്ങാൻ തീരുമാനിച്ചു, സംഭവങ്ങളെല്ലാം അതിനുള്ള പ്രതികരണമാണെന്നും ഷെഹ് ല ചൂണ്ടിക്കാണിച്ചു.

അടിസ്ഥാന രഹിതം
ഞങ്ങൾ ഒരു അടുത്ത ബന്ധുവിന്റെ വേർപാടിൽ ദുഖിച്ചിരിക്കുന്ന സമയത്ത് പിതാവ് അബ്ദുൾ റാഷിദ് ഷോറ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിട്ടുള്ളത് വെറുപ്പുളവാക്കുന്നതാണ്. എനിക്കും അമ്മയ്ക്കം സഹോദരിക്കുമെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. ഇതൊരു കുടുംബവിഷയമാണ്. എന്നാൽ എനിക്കെതിരെ ഉയർന്നിട്ടുള്ളത് ഗുരുതര ആരോപണമയതിനാലാണ് ഞാൻ പ്രതികരിക്കാൻ നിർബന്ധിതയായിട്ടുള്ളത്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ഷഹ് ല വ്യക്തമാക്കി. ഇതിനൊപ്പം തങ്ങളെ ഉപദ്രവിക്കരുതെന്ന് കാണിച്ച് 2005ൽ മഹല്ല് കമ്മറ്റി നൽകിയ കത്തും ഷെഹ് ല ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രതീക്ഷിച്ചിരിക്കില്ല
അനുരസരണാശീലമുള്ള ഭാര്യയും മക്കളും അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തുമെന്ന് ഒരിക്കൽപ്പോലും അദ്ദേഹം ചിന്തിച്ചിരിക്കില്ല. വീട്ടിലേക്ക് പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയതോടെ വിലകുറഞ്ഞ ആരോപണങ്ങളുയർത്തി നിയമസംവിധാനത്തെ താളംതെറ്റിയ്ക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്.

പണം വാങ്ങിയെന്ന് പിതാവ്
ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിൽ ചേരുന്നതിന് ഷെഹല റാഷിദിന് ബിസിനസുകാരനായ സഹൂർ അഹമ്മദ് ഷാ വതാലിയിൽ നിന്നും മുൻ എംഎൽഎ എൻജിനീയർ റാഷിദിൽ നിന്നും പണം നൽകിയെന്നാണ് പിതാവ് ഉന്നയിക്കുന്ന ആരോപണം. ഐഎഎസ് ഓഫീസറായ ഷാ ഫൈസലാണ് പാർട്ടി രൂപീകരിച്ചത്. വതാലിയും മുൻ എംഎൽഎ എൻജിനീയർ റാഷിദിനെയും നേരത്തെ 2017ലെ ഭീകരവാദ ഫണ്ടിംഗ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഷോറ അവകാശപ്പെടുന്നു.

അക്കൌണ്ട് പരിശോധിക്കണമെന്ന്
മുൻ ജെഎൻയു വിദ്യാർത്ഥിയും പിന്നീട് കശ്മീരിലെ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റിന്റെ സ്ഥാപകാംഗവുമായ ഷെഹ് ല പിന്നീട് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഷെഹ് ല റാഷിദ് നടത്തിവരുന്ന എൻജികളൾ, ഷെഹ് ലയുടെ ഉമ്മ, അനുജത്തി എന്നിവരുടെ ബാങ്ക് അക്കൌണ്ടുകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications