ജെഎൻയു പ്രതിഷേധം; വിദ്യാർത്ഥികളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, വിമർശനവുമായി ഷെഹ്ല റാഷിദ്
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് ഷെഹ്ല റാഷിദ്. ട്വിറ്ററിലൂടെയാണ് ഷഹ്ല പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ സ്വകാര്യ ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്നെടുത്ത് സർക്കാരിന്റെ പിന്തുണയോടെയാണ് പ്രചരിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇത്ര വിലകുറഞ്ഞ തന്ത്രങ്ങൾകൊണ്ടൊന്നും ജെഎൻയു വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഷെഹ്ല പറഞ്ഞു. ജെഎൻയുവിലെ സമരം വ്യക്തിയുടെ താത്പര്യത്തിന് വേണ്ടിയല്ലെന്നും സമത്വ ഭാവിയ്ക്ക് വേണ്ടിയാണെന്നും ഷെഹ്ല വ്യക്തമാക്കി.
ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജെഎൻയു വിഷയം ലോക്സഭയിലും ചർച്ചയായിരുന്നു. പുതുക്കിയ ഹോസ്റ്റൽ ഫീസ് നിലവിൽ വന്നാൽ രാജ്യത്തെ ഏറ്റവും ചെലവേറിയ കേന്ദ്ര സർവകലാശാലകളിലൊന്നായി ജെഎൻയു. മാറുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
As JNU protests intensify, private photos of protesting students are stolen from FB & circulated publicly by govt supporters. But JNU students won't be deterred by these cheap tactics, because it's not about any individual's habits/looks; it's about creating an egalitarian future
— Shehla Rashid شہلا رشید (@Shehla_Rashid) November 19, 2019
സമരത്തെ തുടർന്നു ഫീസിൽ ഇളവു നൽകാൻ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചെങ്കിലും സ്കോളർഷിപ് ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പകുതിയിലേറെ വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം.