ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു. ദില്ലി മുൻ മുഖ്യമന്ത്രിയും കേരള മുൻ ഗവർണറുമായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി ഷീല ദീക്ഷിത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. 81 വയസ്സായിരുന്നു. മൂന്ന് തവണ കോണ്‍ഗ്രസ് ദില്ലിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഷീല ദീക്ഷിത് ആയിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷക്കാലമാണ് ദില്ലി ഷീല ഭരിച്ചത്. കോണ്‍ഗ്രസിന്റെ ദില്ലി അധ്യക്ഷയായിരിക്കെയാണ് ഷീല ദീക്ഷിതിന്റെ മരണം.
കോൺഗ്രസിന്റെ സുവർണ കാലം തിരികെ കൊണ്ട് വരാൻ പ്രിയങ്ക, കച്ച മുറുക്കുന്നത് പ്രിയങ്ക ബ്രിഗേഡ്!
ഇന്ന് രാവിലെയോടെയാണ് ശരീരിക അവശതകള്‍ കാരണം ഷീല ദീക്ഷിതിനെ ദില്ലിയിലെ എസ്‌കോര്‍ട്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൂന്ന് മുപ്പതോടെയാണ് മരണം സംഭവിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ദില്ലി മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ കേരള ഗവര്‍ണറായും ഷീല ദീക്ഷിത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 11ന് കേരള ഗവര്‍ണറായി സ്ഥാനം ഏറ്റെടുത്ത ഷീല ദീക്ഷിത് അഞ്ച് മാസക്കാലം മാത്രമേ ആ പദവിയില്‍ തുടര്‍ന്നുളളൂ. 2013ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളിനോട് മത്സരിച്ച് തോറ്റതിന് പിന്നാലെയാണ് കേരള ഗവര്‍ണറായി ഷീല ദീക്ഷിത് എത്തിയത്.
പഞ്ചാബുകാരിയായ ഷീല കേന്ദ്ര മന്ത്രി ഉമാശങ്കറിന്റെ മകനെ വിവാഹം ചെയ്ത് ദില്ലിയില്‍ എത്തിയതോടെ ദില്ലിയുടെ മരുമകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദില്ലിയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ തന്നെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡുണ്ട് ഷീല ദീക്ഷിതിന്. ഏറെക്കാലമായി കോണ്‍ഗ്രസിന്റെ കരുത്തരായ വനിതാ നേതാക്കളില്‍ മുന്‍ നിരയില്‍ തുടരുന്ന ഷീല ദീക്ഷിത് ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മന്ത്രിസഭകളിലും ഇടം പിടിച്ചിരുന്നു. ഗാന്ധി കുടുംബവുമായുളള അടുപ്പം കോണ്‍ഗ്രസില്‍ ഷീല ദീക്ഷിതിന്റെ വളര്‍ച്ചയ്ക്ക് വളമായിട്ടുണ്ട്.
രാജീവ് ഗാന്ധി സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള സഹമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. രാജീവ് ഗാന്ധി വധത്തിന് ശേഷം പാര്‍ട്ടിക്കുളളിലുണ്ടായ രണ്ട് ചേരികളില്‍ സോണിയാ ഗാന്ധിക്കൊപ്പമാണ് ഷീല ദീക്ഷിത് നിലയുറപ്പിച്ചത്. പിന്നെ പാര്‍ട്ടിക്കുളളില്‍ ഷീല ദീക്ഷിതിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ സോണിയ നിയോഗിച്ചത് അന്ന് ഷീലയെ ആയിരുന്നു. പിന്നാലെ ഏവരെയും അമ്പരപ്പിച്ച് ഷീല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി. 2013ല്‍ കെജ്രിവാളിനോട് തോറ്റ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞ ഷീല അധികം വൈകാതെ തന്നെ തിരിച്ചെത്തി. ദില്ലിയിലെ തോല്‍വിയ്ക്ക് പിന്നാലെ രാജി വെച്ച പിസിസി അധ്യക്ഷന്‍ അജയ് മാക്കന് പകരം ആ കസേരയിലേക്ക് ഷീല ദീക്ഷിത് തന്നെയെത്തി.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്നോട്ട് വലിച്ചത് ഷീലയും കൂട്ടരും ആയിരുന്നു. ഫലം ദില്ലിയിലെ 7 സീറ്റുകളും ബിജെപി തൂത്ത് വാരി. തോല്‍വിക്ക് ശേഷം ഷീല ദീക്ഷിതിനെ കാണാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് മുതിര്‍ന്ന നേതാവായ ഷീല ദീക്ഷിതിന്റെ വിയോഗം.
Former Delhi Chief Minister & Congress leader Sheila Dikshit, passes away in Delhi at the age of 81 years. (file pic) pic.twitter.com/8rqv8qfnAQ
— ANI (@ANI) July 20, 2019