മഹാസഖ്യത്തില്‍ വിള്ളല്‍... തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ, എല്ലാവരെയും മന്ത്രിയാക്കില്ല, കാരണം ഇതാണ്
മുംബൈ: മഹാരാഷ്ട്ര ത്രികക്ഷി സഖ്യത്തില്‍ വിള്ളലുണ്ടെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ. മുതിര്‍ന്ന നേതാക്കള്‍ തമ്മിലാണ് പ്രശ്‌നം. ക്യാബിനറ്റ് ബെര്‍ത്തിനായുള്ള സമ്മര്‍ദ തന്ത്രങ്ങളാണിത്. ചില എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. കാരണം സാധ്യതാ പട്ടികയിലുള്ളവരുടെ എണ്ണം വളരെ വലുതാണ്. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ സംഗ്രം തോപ്‌തെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പൂനെയിലെ ഓഫീസ് തല്ലി തകര്‍ത്തിരുന്നു. അതിലുള്ള പ്രതികരണമാണ് ഉദ്ധവ് നടത്തിയത്.
കോണ്‍ഗ്രസ് ശിവസേനയുടെ പ്രതിഷേധങ്ങളെ ഗുണ്ടായിസം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തോപ്‌തെയുടെ അനുയായികള്‍ നടത്തിയതാണ് ഗുണ്ടായിസമെന്ന് ശിവസേന മുഖപത്രം സാമ്‌ന കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉദ്ധവ് മന്ത്രിസഭ വിപുലീകരിച്ചത്. 36 മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിരുന്നു. ഒരുപാട് വൈകിയതിന് ശേഷമാണ് പുനസംഘടന സംഘടിപ്പിച്ചത്.
ക്യാബിനറ്റ് വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അത് ഒടുവില്‍ സംഭവിച്ചു. ചിലരില്‍ ഈ തീരുമാനം നിരാശയുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധിക്കാത്തത് കൊണ്ടാണിത്. പക്ഷേ സാധ്യതാ പട്ടിക വളരെ വലുതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും ഉദ്ധവ് പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യത്തിന് പിഴവ് സംഭവിച്ചെന്ന് ബിജെപി പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരിച്ചപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.
താന്‍ മന്ത്രിസഭയില്‍ മൂന്ന് സ്വതന്ത്രരെ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അത് പാലിച്ചെന്ന് ഉദ്ധവ് പറഞ്ഞു. ശക്തമായ സര്‍ക്കാരാണ് ഭരണത്തിലുള്ളത്. അതിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ശിവസേന എംഎല്‍എ ഭാസ്‌കര്‍ ജാദവ് തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ആര്‍ക്കും നല്‍കാമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്ന് സാമ്‌ന പറഞ്ഞു. എന്‍സിപി വിട്ടാണ് ജാദവ് ശിവസേനയില്‍ ചേര്‍ന്നത്.
മഹാരാഷ്ട്രയിൽ പിടിവലി തുടർന്ന് കോൺഗ്രസ്, ദേശീയ നേതൃത്വത്തിന് പരാതി, വഴങ്ങാതെ സേനയും പവാറും