'മലയാളി ഒരിക്കലും മറക്കാത്ത' ശിവസേനയ്ക്ക് 50 വയസ്സ്... എന്താണീ സേന, എങ്ങനെയാണീ സേന?
മുംബൈ: തീവ്ര ഹിന്ദുത്വം, കടുത്ത പ്രാദേശിക വാദം ഇത് രണ്ടുമാണ് ശിവസേനയുടെ ആശയങ്ങള്‍. മറാത്തികളുടെ ഉന്നമനം എന്ന മുദ്രാവാക്യം വിളിച്ച് 1966 ല്‍ ആരംഭിച്ച ശിവസേന ഇന്ന് കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയാണ്. ഇന്ന് മാത്രമല്ല, ഇതിന് മുമ്പ് ബി ജെ പി കേന്ദ്രം ഭരിച്ചപ്പോഴും എന്‍ ഡി എയിലെ നമ്പര്‍ ടു ശിവസേനയായിരുന്നു.
മറാത്ത ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയുടെ സേന എന്ന അര്‍ഥത്തിലാണ് ശിവസേന ഈ പേര് സ്വീകരിച്ചത്. മഹാരാഷ്ട്ര മറാത്തക്കാരുടേതാണ് എന്നതാണ് സേനയുടെ വാദം. ബോംബെ കുടിയേക്കാര്‍ക്കുള്ളതല്ല, തങ്ങളുടേതാണ് എന്ന കടുത്ത പ്രാദേശിക വാദമാണ് സേന തുടക്കം മുതല്‍ ഉയര്‍ത്തിയത്. സ്ഥാപകനായ ബാല്‍ താക്കറെയെക്കുറിച്ചും ശിവസേനയെക്കുറിച്ചും കൂടുതല്‍ വായിക്കൂ...
അന്നൊരു ജൂണ്‍ 19ന്
1966 ജൂണ്‍ പത്തൊമ്പതിനാണ് ശിവസേന രൂപീകരിക്കപ്പെടുന്നത്. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെ. മാധ്യമപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു ബാലാ സാഹേബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെ.
പേരിട്ടത് ബാല്‍ താക്കറെയല്ല
ശിവസേന രൂപീകരിച്ചത് ബാല്‍ താക്കറെയാണെങ്കിലും പാര്‍ട്ടിക്ക് പേരിട്ടത് അദ്ദേഹമല്ല. ബാല്‍ താക്കറെയുടെ പിതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കേശവ് റാം താക്കറെയാണ് ശിവസേനയ്ക്ക് ഈ പേര് നല്‍കിയത്.
പ്രാദേശിക വാദം
മറാത്ത പ്രാദേശികവാദം ഉയര്‍ത്തിയാണ് ബാല്‍ താക്കറെ ശിവസേന വളര്‍ത്തിയത്. നാട്ടുകാരായ മറാത്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ താക്കറെ ശിവസേനയ്ക്ക് രൂപം നല്‍കിയത്. അത് വളര്‍ന്ന് സേന മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.
മഹാരാഷ്ട്ര മറാത്തികള്‍ക്ക്
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന് ആക്രോശിച്ചുകൊണ്ടാണ് ബാല്‍ താക്കറെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദസ്റ ആഘോഷത്തിനിടെ മുംബൈയിലെ ശിവാജി പാര്‍ക്കിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. ഈ റാലി വര്‍ഷാവര്‍ഷം ഇപ്പോഴും സേന തുടരുന്നു.
മണ്ണിന്‍മക്കള്‍ വാദം
അന്നത്തെ ബോംബെയിലെ കുടിയേറ്റക്കാരായ മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്ക് ഇരയായി. ലുങ്കിവാല എന്ന് വിളിച്ചാണ് സേന മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ ആക്രമിച്ചത്. ഈ പ്രദേശിക വാദം പലപ്പോഴും കലാപത്തിലെത്തി.
മുഖപത്രമായി സാമ്‌ന
സാമ്‌നയാണ് ശിവസേനയുടെ മുഖപത്രം. 1989ലാണ് ബാല്‍ താക്കറെ സാമ്‌ന തുടങ്ങിയത്. ബോംബെയിലെ അന്യദേശക്കാരെ പ്രത്യേകിച്ച് ദക്ഷിണേ്ത്യക്കാരെയും ഗുജറാത്തികളെയും ആക്രമിക്കുക എന്ന ശിവസേനയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സാമ്‌ന പ്രചാരം നല്‍കി.
ക്രിക്കറ്റിലും വിദ്വേഷം
2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചത് വന്‍ വിവാദമായി. മുമ്പും പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നത് സേന തടയാന്‍ ശ്രമിച്ചിരുന്നു.
അധികാരത്തിലേക്ക്
രാഷ്ട്രീയത്തില്‍ ബി ജെ പിയെ ആണ് ശിവസേന സഖ്യമായി സ്വീകരിച്ചത്. 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. വിദ്വേഷപരമായ പ്രസ്താവനകള്‍ നടത്തിയതിനും മറ്റുമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേന നേതാവ് താക്കറെയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍
1972 ലാണ് മഹാരാഷ്ട്രയില്‍ ആദ്യമായി സേനയ്ക്ക് ഒരു എം എല്‍ എയെ കിട്ടുന്നത്. മുസ്ലിം ലീഗിനൊപ്പം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രവും സേനയ്ക്കുണ്ട്. ഇതേ സേന 1896 മുതല്‍ മുസ്ലിങ്ങള്‍ക്കെതിരെ പ്രഖ്യാപിത നിലപാടുകള്‍ സ്വീകരിച്ചുതുടങ്ങി എന്നത് മറ്റൊരു കാര്യം.
അടിയന്തിരാവസ്ഥയ്ക്ക് പിന്തുണ
1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ പിന്തുണക്കുന്ന നിലപാടാണ് ബാല്‍ താക്കറെ സ്വീകരിച്ചത്.
ബി ജെ പിക്കൊപ്പം
1989 മുതല്‍ ബി ജെ പിയാണ് പങ്കാളി. 1990 തിരഞ്ഞെടുപ്പില്‍ സേന 52 ഉം ബി ജെ പി 42 ഉം സീറ്റുകള്‍ നേടി ഈ സഖ്യം മുഖ്യ പ്രതിപക്ഷമായി. തൊണ്ണൂറുകളിലെ കലാപങ്ങളില്‍ ശിവസേനയ്ക്ക് പങ്കുള്ളതായി ആരോപണങ്ങളുയര്‍ന്നു
ഭരണത്തിലേക്ക്
1995 തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ഭരണം ശിവസേനയും ബി ജെ പിയും പിടിച്ചു. സേനയ്ക്ക് 73 സീറ്റുകള്‍ കിട്ടിയപ്പോള്‍ ബി ജെ പി 65 സീറ്റ് നേടി. മനോഹര്‍ ജോഷിയായിരുന്നു മുഖ്യമന്ത്രി
കേന്ദ്രത്തിലേക്ക്
1996 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവസേനയായിരുന്നു പ്രധാന പങ്കാളികള്‍. 2006 ല്‍ ബാല്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്ട്ര നിര്‍മാണ്‍ സേന എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി.
പ്രതാപകാലം
2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ഭരണം പിടിച്ചു. പിന്നാലെ മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വെവ്വേറെ മത്സരിച്ചെങ്കിലും ഒരുമിച്ച് സര്‍ക്കാര്‍ ഉണ്ടാക്കി. ബി ജെ പി - സേന കൂട്ടുകെട്ടിന്റെ ഭരണമാണ് രണ്ടിടങ്ങളിലും ഇപ്പോള്‍
മൂന്നാം തലമുറയിലേക്ക്
കേശവ് താക്കറെയിലൂടെ തുടങ്ങിയ ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത് ബാല്‍ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയാണ്. 55 കാരനായ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും സേന രാഷ്ട്രീയത്തിലുണ്ട്. 2010 ലാണ് ആദിത്യ സജീവരാഷ്ട്രീയത്തിലിറങ്ങിയത്.