സഖ്യമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി ശിവസേന! മോദിക്കും സർക്കാരിനും മുന്നറിയിപ്പ്
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പടലപ്പിണക്കണങ്ങളെല്ലാം മറന്ന് ശിവസേനയും ബിജെപിയും ഒന്നായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഒരുമിച്ച് മത്സരിക്കാനാണ് ബിജെപിയുടേയും ശിവസേനയുടേയും തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുകൂട്ടരും കൈ കോര്‍ക്കും.
എന്നാല്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ മുന്നറിയിപ്പുമായി ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിലാണ് ബിജെപിക്ക് ശിവസേനയുടെ മുന്നറിയിപ്പ്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിമർശനം നനഞ്ഞ പടക്കം
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കേന്ദ്ര സര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്നതില്‍ മുന്നിലുണ്ട് ശിവസേന. ബിജെപിയുമായി തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കില്ലെന്ന് ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ എല്ലാം നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്.
അമിത് ഷാ നേരിട്ട് ഇടപെട്ടു
അമിത് ഷാ നേരിട്ടിറങ്ങി ചുക്കാന്‍ പിടിച്ചതോടെ ഉദ്ധവ് താക്കറെ വഴങ്ങി. ശിവസേന 23 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായി. മറുവശത്ത് കോണ്‍ഗ്രസും എന്‍സിപിയും കൈ കോര്‍ത്ത് മത്സരിക്കുന്നതാണ് ബിജെപിയുമായി സഖ്യത്തിന് വഴങ്ങാന്‍ ശിവസേനയെ പ്രരിപ്പിച്ച പ്രധാന ഘടകം.
ബിജെപിക്ക് മുന്നറിയിപ്പ്
എന്നാല്‍ സഖ്യമുണ്ടാക്കിയ ശേഷം ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ബിജെപിക്കുളള മുന്നറിയിപ്പാണുളളത്. കലാപങ്ങളും ഭീകരാക്രമണങ്ങളും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കരുത് എന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നത്.
സർക്കാർ കുഴപ്പത്തിലാവും
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി യുദ്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണത്തില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെരുമാറരുത് എന്നും സാമ്‌നയില്‍ പറയുന്നു. കശ്മീരി വിദ്യാര്‍ത്ഥികളെ പുല്‍വാമ സംഭവത്തിന്റെ പേരില്‍ ആക്രമിക്കുന്നത് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയേ ഉളളൂ.
മോദി യുദ്ധമുണ്ടാക്കിയേക്കാം
തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധം വരെയുണ്ടാക്കിയേക്കാം എന്ന് പലരും ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തിലാവരുത് ഭരണാധികാരികള്‍ പെരുമാറേണ്ടത് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
രാജ്യം തിളയ്ക്കുന്നു
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യം തിളച്ച് മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അപ്പോള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടതായി വരും. എന്നാല്‍ കലാപങ്ങളും ഭീകാരാക്രമണങ്ങളും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തരുത് എന്നും ശിവസേന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.
സിഖ് കലാപത്തിന് തുല്യം
കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിഖ് കലാപത്തിന് തുല്യമാണ്. അതിന്റെ ഫലം കോണ്‍ഗ്രസ് ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു. പാകിസ്താനുമായി ചര്‍ച്ച വേണം എന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് മന്ത്രി നവ്‌ജോത് സിദ്ധുവിനെതിരെ പ്രചാരണം നടക്കുന്നുണ്ട്.
ഇൻ്റലിജൻസിന് പരിഹാസം
അതേസമയം സൈനികള്‍ മരിക്കാനുളളവരാണ് എന്ന് പറഞ്ഞ ബിജെപി നേതാവ് നേപാള്‍ സിംഗിന് നേരെ പ്രതിഷേധം ഉയരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയെ കൊല്ലുമെന്ന ഭീഷണിയെക്കുറിച്ച് സൂചിപ്പിക്കുന്ന ഇ മെയില്‍ കണ്ടെത്തുന്ന നമ്മുടെ ഇന്റലിജെന്‍സിന് ഭീകരാക്രമണം തടയാനായില്ല എന്നും ശിവസേന കുറ്റപ്പെടുത്തുന്നു.