മുസ്ലീങ്ങൾക്ക് 5 ശതമാനം സംവരണമില്ല, വിഎച്ചിപിയെ പേടിച്ച് മഹാരാഷ്ട്രയിൽ മലക്കം മറിഞ്ഞ് ഉദ്ധവ് താക്കറെ
മുംബൈ: വിദ്യാഭ്യാസ രംഗത്ത് മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ശിവസേനയും ഈ പ്രഖ്യാപനത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഒരു രാത്രി കൊണ്ട് പ്രഖ്യാപനത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് ഉദ്ധവ് താക്കറെ.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിശ്വ ഹിന്ദു പരിഷദിന്റെ ഇടപെടലിന് പിറകെയാണ് ഉദ്ധവ് താക്കറെയുടെ മനം മാറ്റം.
മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം
സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഉദ്ധവ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നവാബ് മാലികാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഈ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.
പിന്തുണച്ച് ശിവസേന
നവാബ് മാലികിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയും രംഗത്ത് വന്നിരുന്നു. മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള നീക്കത്തോട് ശിവസേന യോജിക്കുന്നു എന്നാണ് ഷിന്‍ഡെ വ്യക്തമാക്കിയത്. എല്ലാ സമുദായത്തേയും മുന്നോട്ട് നയിക്കുകയാണ് വേണ്ടതെന്നും ഏക്‌നാഥ് ഷിന്‍ഡേ പറയുകയുണ്ടായി.
മലക്കം മറിച്ചിൽ
എന്നാല്‍ നേരെ വിപരീതമായ നിലപാടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള ഒരു പദ്ധതിയും നിലവിലില്ല എന്നാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് നവാബ് മാലികിന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നതോടെയാണ് താക്കറെയുടെ മലക്കം മറിച്ചില്‍.
എതിർത്ത് വിഎച്ച്പി
വിഎച്ചിപിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''മതം അടിസ്ഥാനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുളള നീക്കം നടത്തുന്നു എന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നതാണ്. ശിവസേന നയിക്കുന്ന സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തരുത്. അതാണ് ഹൈന്ദവ സമൂഹം പ്രതീക്ഷിക്കുന്നത്''. വിഎച്ച്പിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് പരസ്യമാക്കിയത്.