സഖ്യ സർക്കാരിന് പൂർണ പിന്തുണ: ശിവസേനയിൽ വിമത ശബ്ദങ്ങളില്ലെന്ന് ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ ശിവസേനക്കുള്ളിൽ എതിർപ്പുണ്ടെന്ന വാർത്ത തള്ളി ശിവസേന നേതാവ്. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യാ ടുഡേക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഷിൻഡെയുടെ പ്രതികരണം. ആശയപരമായി വിയോജിപ്പുള്ള പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ നിന്ന് എംഎൽഎമാരിൽ നിന്ന് വിമത ശബ്ദങ്ങളുയുരുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്.
അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ശിവസേന എംഎൽഎമാരെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ്. ഇത് ഗൂഡാലോചനയാണ്. ഞങ്ങളുടേത് അച്ചടക്കമുള്ള പാർട്ടിയാണ്. ഞങ്ങളെല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നത് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പദം ഉദ്ധവ് താക്കറെ ഏറ്റെടുക്കണമെന്നാണ് ഷിൻഡെ പ്രതികരിച്ചത്. ഞങ്ങൾക്ക് വേണ്ടത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുകയാണ്. എന്നാൽ അദ്ദേഹം എന്ത് തീരുമാനമെടുത്താലും അനുസരിക്കുമെന്നും അദ്ദേഹത്തിന് ഏകകണ്ഠേന തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയും ശിവസേനയും ഉണ്ടാക്കിയ സഖ്യം അധികാര വിഭജനം സംബന്ധിച്ച തർക്കത്തിൽ പിളർന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാവുന്നത്. ഒക്ടോബർ 24ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ബിജെപിയും ശിവസേനയും തമ്മിൽ ഇടഞ്ഞതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 105 സീറ്റുകൾ നേടിയെങ്കിലും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. 288 അംഗ നിയമസഭയിൽ 56 സീറ്റ് ശിവേസനക്കും, 44 സീറ്റ് കോൺഗ്രസിനും 54 സീറ്റ് എൻസിപിയും നേടിയിരുന്നു.