മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി കുടുങ്ങി ശിവസേന, പാർട്ടിയിൽ നിന്ന് കൂട്ടരാജി
മുംബൈ: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് ബിജെപിക്ക് ഏറെ ദുഷ്കരമായ വെല്ലുവിളിയാണ്. മറുവശത്ത് കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ആളെ ചേര്‍ത്ത് കൊണ്ടിരിക്കുന്നു. എന്‍ഡിഎയില്‍ ആകട്ടെ ചോര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
തോല്‍വി മണത്തതോടെയാണ് മഹാരാഷ്ട്രയില്‍ ഉടക്കി നില്ക്കുന്ന ശിവസേനയുമായി അടക്കം ബിജെപി സഖ്യം പുനസ്ഥാപിച്ചത്. എന്നാല്‍ ശത്രുത മറന്ന് ബിജെപിക്കൊപ്പം കൂടിയത് ശിവസേനയ്ക്ക് തിരിച്ചടി ആയിരിക്കുകയാണ്.. സഖ്യത്തില്‍ പ്രതിഷേധിച്ച് ശിവസേനയില്‍ കൂട്ടരാജിയാണ് ഉണ്ടായിരിക്കുന്നത്.
മലക്കം മറിഞ്ഞ് ശിവസേന
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രൂക്ഷ വിമര്‍ശകരാണ് ശിവസേന. ഇത്തവണ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കില്ല എന്നാണ് നേരത്തെ ശിവസേന നിലപാട് എടുത്തിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ ശിവസേന നിലപാട് മാറ്റി.
ശിവസേന-ബിജെപി സഖ്യം
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത് എന്നതാണ് ശിവസേനയെ ആശങ്കയില്‍ ആക്കിയത്. തുടര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ സഖ്യമുണ്ടാക്കാന്‍ ധാരണയായി.
സീറ്റുകളിൽ ധാരണ
ഏറ്റവും കുടുതല്‍ എംപിമാരെ ലോക്സഭയില്‍ എത്തിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുകളാണ് സംസ്ഥാനത്തുളളത്. ഇതില്‍ 25 സീറ്റുകളില്‍ ബിജെപി മത്സരിക്കാനും 23 സീറ്റുകളില്‍ ശിവസേന മത്സരിക്കാനുമാണ് ഇരുകൂട്ടരും തമ്മില്‍ തീരുമാനമായിരിക്കുന്നത്.
പാർട്ടിയിൽ അതൃപ്തി
മാത്രമല്ല മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുകൂട്ടരും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ബിജെപിയുമായി വീണ്ടും കൈ കോര്‍ക്കാനുളള ഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ ശിവസേനയിലെ ഒരു വിഭാഗം അതൃപ്തരാണ്. ഇതാണ് കൂട്ടരാജിയിലേക്ക് നയിച്ചിരിക്കുന്നത്.
നേതാവും അണികളും പാർട്ടി വിട്ടു
ശിവസേന ജില്ലാ കോര്‍ഡിനേറ്റര്‍ ഗന്‍ശ്യാം ശേലറും അണികളുമായി ശിവസേനയില്‍ നിന്നും രാജി വെച്ചിരിക്കുന്നത്. ബിജെപിക്ക് എതിരെ ഇത്രയും നാള് പ്രചാരണം നടത്തിയിട്ട് ഇപ്പോള്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ സാധിക്കില്ലെന്ന് ശേലര്‍ പറയുന്നു. അതിനാലാണ് പാര്‍ട്ടി വിടുന്നത്.
മത്സരിക്കാൻ സാധിക്കില്ല
ബിജെപി സിറ്റിംഗ് സീറ്റായ അഹമ്മദ് നഗറിന്റെ ചുമതലയുളള നേതാവാണ് ശേലര്‍. ഇത്തവണ ശിവസേന ടിക്കറ്റില്‍ ഈ മണ്ഡലത്തില്‍ നിന്നും ശേലറിനെ മത്സരിപ്പിക്കാനുളള സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ ശേലറിന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല.
ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തില്ല
അഹമ്മദ് നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ശേലര്‍ പറയുന്നു. അത് പ്രകാരം തെരഞ്ഞെടുപ്പ് റാലി നടത്തുകയും ചെയ്തു. ബിജെപിയുമായി സഖ്യമുണ്ടാകില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നത്. ഇനി ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് ശേലറും കൂട്ടരും പാര്‍ട്ടി വിട്ടത്.