ബിജെപിയോട് പക തീർക്കുകയാണ് ശിവസേന, ഉപമുഖ്യമന്ത്രി പദവി നൽകാതെ അപമാനിച്ചു, ഇന്ന് പ്രതികാരം!
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുന്നതിലൂടെ മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട് നിന്ന ബന്ധത്തിനാണ് ശിവസേന തിരശ്ശീലയിടുന്നത്. ശിവസേനയെ സംബന്ധിച്ച് വളരെ അപകടം പിടിച്ച നീക്കം എന്ന് തന്നെ വേണമെങ്കില്‍ പറയാം. ശിവസേന കോണ്‍ഗ്രസിനോ എന്‍സിപിക്കോ ഒപ്പം ചേര്‍ത്ത് കെട്ടാവുന്ന പാര്‍ട്ടിയല്ല.
ബിജെപിയുമായിട്ടാണ് ശിവസേനയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചേര്‍ന്ന് പോകുന്നത്. 30 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനുളള തീരുമാനം റിസ്കാണെന്നറിഞ്ഞിട്ടും ശിവസേന വളരെ ആലോചിച്ച് തന്നെ എടുത്തിട്ടുളളതാണ്. ശിവ സൈനികന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത് ബിജെപിയോടുളള പ്രതികാരം കൂടിയാണ് ശിവസേനയ്ക്ക്.
അന്ന് സേനയുടെ നിഴലിൽ
ആദ്യകാലത്ത് ബിജെപിക്ക് വലിയ സ്വാധീനമുളള സംസ്ഥാനമായിരുന്നില്ല മഹാരാഷ്ട്ര. ബാല്‍ താക്കറെയുടെ നേതൃത്വത്തിന് കീഴില്‍ മഹാരാഷ്ട്രയില്‍ വന്‍ ശക്തിയായിരുന്നു ശിവസേന. സേനയുടെ നിഴലില്‍ മാത്രമായിരുന്നു അന്ന് ബിജെപിയുണ്ടായിരുന്നത്. 1989ല്‍ ബാല്‍ താക്കറെയും ബിജെപിയുടെ പ്രമോദ് മഹാജനും ചേര്‍ന്നാണ് ആദ്യമായി സഖ്യം തീരുമാനിക്കുന്നത്.
തമ്മിലുണ്ടാക്കിയ ധാരണകൾ
മഹാരാഷ്ട്ര സേനയ്ക്കും കേന്ദ്രം ബിജെപിക്കും എന്നതായിരുന്നു ഇരുപാര്‍ട്ടികളും തമ്മിലുളള ധാരണ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപിയും മത്സരിക്കും എന്നും ധാരണയുണ്ടായിരുന്നു. 1995ല്‍ ശിവസേന-ബിജെപി സഖ്യം ആദ്യമായി മഹാരാഷ്ട്രയുടെ അധികാര കസേരയിലെത്തി.
ബാൽ താക്കറെയ്ക്ക് ശേഷം
ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനവും രണ്ടാമത്തെ വലിയ കക്ഷിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ധാരണ പ്രകാരം ശിവസേന നേതാവ് മനോഹര്‍ ജോഷി മുഖ്യമന്ത്രിയായി. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ ബാല്‍ താക്കറെയുടെ മരണ ശേഷം സംസ്ഥാനത്ത് ബിജെപി ശക്തിയാര്‍ജ്ജിച്ചു.
എന്നും പരസ്പരം പോര്
സഖ്യത്തിലായിരുന്നുവെങ്കിലും ഒട്ടും സുഖകരമായിരുന്നില്ല മുന്നണിയിലെ കാര്യങ്ങള്‍. ഭരണത്തിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനങ്ങളുടെ പേരില്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ നേതൃസ്ഥാനത്തിന് വേണ്ടിയും ഇരുകൂട്ടരും നിരന്തരം പോരടിച്ചു. 199ലെ തിരഞ്ഞെടുപ്പില്‍ സഖ്യം തോറ്റു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തി.
2014ൽ മത്സരം തനിച്ച്
ബിജെപി കാല് വാരിയെന്ന് ശിവസേനയും ശിവസേന കാല് വാരിയെന്ന് ബിജെപിയും ആരോപിച്ചു. 2014 വരെ മഹാരാഷ്ട്ര ബിജെപി-സേന സഖ്യത്തിന് ലഭിച്ചില്ല. ബാല്‍ താക്കറെയ്ക്ക് ശേഷം മകന് ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ നേതൃസ്ഥാനത്ത് എത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. 25 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു സഖ്യം വേര്പിരിഞ്ഞുളള മത്സരം.
ഉപമുഖ്യമന്ത്രി പദവി നിരസിച്ചു
ബിജെപി 122 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേനയ്ക്ക് 63 സീറ്റുകളും കിട്ടി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണയ്ക്കാന്‍ സേന തയ്യാറായി. എന്നാല്‍ വന്‍ ചതിയാണ് ബിജെപി അന്ന് ശിവസേനയോട് ചെയ്തത് എന്നാണ് പാര്‍ട്ടി കരുതുന്നത്. പതിവ് പോലെ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് കൊടുക്കുന്നതിന് പകരം പദവി റദ്ദ് ചെയ്യുകയാണ് ബിജെപി ചെയ്തത്.
നാളെ മുഖ്യമന്ത്രിക്കസേര പിടിക്കും
മാത്രമല്ല പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരം, റവന്യൂ, നഗരവികസനം, ജലവകുപ്പ് അടക്കമുളളവയില്‍ നിന്ന് ശിവസേന മാറ്റിനിര്‍ത്തപ്പെട്ടു. ബിജെപി സംസ്ഥാനത്ത് വല്യേട്ടന് കളിക്കുന്നത് ശിവസേനയെ സംബന്ധിച്ച് അപമാനകരമായിരുന്നു. ഇന്ന് നിങ്ങള്‍ ഉപമുഖ്യമന്ത്രിപദവി നിഷേധിച്ചുവെങ്കില്‍ നാളെ ഞങ്ങള്‍ മുഖ്യമന്ത്രിക്കസേര പിടിക്കും എന്ന് ശിവസേന അന്നേ മനസ്സില്‍ കരുതിയിരുന്നു.
ഇത് പ്രതികാരം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹകരണം തേടി അമിത് ഷാ എത്തിയപ്പോള്‍ മുഖ്യമന്ത്രി പദവി പങ്ക് വെയ്ക്കാനുളള 50:50 ഫോര്‍മുലയാണ് ഉദ്ധവ് താക്കറെ ആദ്യം മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ച ശേഷമാണ് സഖ്യത്തിന് തയ്യാറായത് എന്നാണ് ശിവസേന അവകാശപ്പെടുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്ന് ബിജെപിയും പറയുന്നു. ഈ തര്‍ക്കത്തിനൊടുവിലാണ് ബിജെപി പുറത്ത് പോകുന്നതും ശിവസേന എന്‍സിപിയുടെ സഹായത്തോടെ സര്ക്കാരുണ്ടാക്കാനൊരുങ്ങുന്നതും.