അമിത് ഷാ നൽകിയ വാക്ക് മറന്ന് ബിജെപി! അന്നുണ്ടാക്കിയ രഹസ്യ ധാരണ, ബിജെപിയും ശിവസേനയും ഇടയുന്നു!
പൂനെ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് മാസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയും ശിവസേനയും ഒരുമിച്ചാണ് മത്സരിക്കുക. മറുവശത്ത് ബിജെപി-ശിവസേന സഖ്യത്തെ നേരിടാന്‍ പുതുതന്ത്രങ്ങള്‍ തേടുകയാണ് കോണ്‍ഗ്രസ്.
എന്‍സിപിയെ കൂടാതെ പ്രകാശ് അംബേദ്കറിനേയും അസദ്ദുദ്ദീന്‍ ഒവൈസിയേയും കൂടെ നിര്‍ത്താനുളള പദ്ധതി കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് വരികെ ബിജെപിയും ശിവസേനയും സംസ്ഥാനത്ത് കൊമ്പ് കോര്‍ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ബിജെപിയും ശിവസേനയും പരസ്പരം ഏറ്റുമുട്ടുന്നത്. ഇതാകട്ടെ സംസ്ഥാനത്ത് തളർന്നിരിക്കുന്ന കോൺഗ്രസിന് പ്രതീക്ഷയേകുന്നതാണ്.
അന്നത്തെ നിർണായക ചർച്ച
എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും എന്നായിരുന്നു ശിവസേന ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അമിത് ഷായും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.
സഖ്യം തൂത്തുവാരി
ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിച്ചപ്പോള്‍ മഹാരാഷ്ട്ര എന്‍ഡിഎ തൂത്തുവാരി. ആകെയുളള 48 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും എന്‍സിപി നാല് സീറ്റുകളിലുമാണ് വിജയിച്ചത്. ബിജെപിക്ക് 23 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് കിട്ടിയത് 18 സീറ്റുകളാണ്. ബാക്കിയുളള രണ്ടില്‍ സ്വതന്ത്രനും ഒവൈസിയുടെ എഐഎംഎഎം സ്ഥാനാര്‍ത്ഥിയും ജയിച്ചു.
വീണ്ടും കൊമ്പ് കോർക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് ബിജെപിയുമായി ശിവസേന വീണ്ടും കൊമ്പ് കോര്‍ക്കുകയാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് എന്നതിനെ ചൊല്ലിയാണ് തര്‍ക്ക് ഉടലെടുത്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
അമിത് ഷായുടെ വാക്ക്
ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചതാണ് എന്നാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയും നേതാവ് വരുണ്‍ സര്‍ദേശായി അവകാശപ്പെടുന്നത്. മഹാരാഷ്ട്ര ധനകാര്യ മന്ത്രിയായ സുധീര്‍ മുന്‍ഗന്ദിവറുടെ വാക്കുകള്‍ക്കുളള മറുപടിയായാണ് ശിവസേനയുടെ ഈ അവകാശവാദം. അടുത്ത മുഖ്യമന്ത്രിയും ബിജെപിയില്‍ നിന്ന് ത്‌ന്നെയാണെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു.
തർക്കമില്ലെന്ന് ബിജെപി
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ബിജെക്കും ശിവസേനയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും സുധീര്‍ പറയുകയുണ്ടായി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 220 സീറ്റുകളും ബിജെപി സ്വന്തമാക്കും എന്നും സുധീര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ശിവസേന നേതാക്കള്‍ അമിത് ഷായുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ധാരണയുണ്ട് എന്ന് വെളിപ്പെടുത്തിയയത്.
ബിജെപി തീരുമാനം പ്രധാനം
അന്നത്തെ ചര്‍ച്ചയെക്കുറിച്ച് ധാരണ ഇല്ലാത്തവര്‍ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അറിയാത്ത കാര്യങ്ങള്‍ സംസാരിക്കേണ്ടതില്ല എന്നും വരുണ്‍ സര്‍ദേശായി പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റൗട്ടും മുഖ്യമന്ത്രി പദവിയില്‍ പാര്‍ട്ടിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് ബിജെപി ആയത് കൊണ്ട് തന്നെ പാര്‍ട്ടിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും.
ഒരുമിച്ച് തന്നെ മത്സരിക്കും
2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചല്ല മത്സരിച്ചിരുന്നത്. 122 സീറ്റുകളില്‍ വിജയിച്ച ബിജെപി അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയ്ക്ക് 63 സീറ്റുകള്‍ മാത്രമേ ലഭിച്ചുളളൂ. തുടര്‍ന്ന് ശിവസേനയുടെ പിന്തുണയോടെ ബിജെപി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കി. ഇക്കുറി 135 സീറ്റുകളിലാണ് ബിജെപിയും ശിവസേനയും മത്സരിക്കുക.
സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ
ദീപ നിശാന്ത് മുതലായ നവോത്ഥാന നായികാ നായകരുടെ സേവനം അവസാനിപ്പിക്കുന്നു, പരിഹസിച്ച് ജയശങ്കർ!