അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാക്കൾ, അന്തിമ തീരുമാനം സോണിയയുടേത്
ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഉന്നയിച്ച് വൈകിട്ട് അഞ്ച് മണിക്ക് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണും. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കണം എന്നാണ് എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ആദിത്യ താക്കറെ ആണ് മുഖ്യമന്ത്രിയെങ്കില്‍ പിന്തുണയ്ക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്നുമാണ് ശരദ് പവാര്‍ ഉദ്ധവ് താക്കറയെ അറിയിച്ചിരിക്കുന്നത്.
മോദി-ഷാ ആഗ്രഹിച്ചത് പിണറായി നടപ്പാക്കുന്നു, സംഘപരിവാറിന് പിണറായി പ്രിയങ്കരനെന്ന് ചെന്നിത്തല
ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനിടെ ശിവസേന നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണുന്നതിനായി ദില്ലിയില്‍ എത്തിയിട്ടുണ്ട്.
ശിവസേന നേതാക്കളായ അനില്‍ ദേശായി, അരവിന്ദ് സാവന്ദ്, മിലിന്ദ് നര്‍വേക്കര്‍ എന്നിവര്‍ ദില്ലിയില്‍ വെച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാ ഗാന്ധിയുടെ വലംകൈയുമായ അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ശിവസേന നേതാക്കളെത്തിയത്. എന്‍സിപി ശിവസേനയുമായി സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സഞ്ജയ് നിരുപം എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളും ശിവസേന കൂട്ടുകെട്ടിനെ ശക്തമായി എതിര്‍ക്കുകയാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. വ്യക്തിപരമായി സോണിയാ ഗാന്ധിക്ക് ശിവസേന കൂട്ടുകെട്ടിനോട് യോജിപ്പില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ നേതാക്കളുടെ വികാരം കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം സോണിയ കൈക്കൊള്ളുക.