ബിജെപിയെ മാത്രമല്ല, കോൺഗ്രസിനേയും എൻസിപിയേയും കൈകാര്യം ചെയ്യണം, തീപ്പൊരി നേതാക്കളുമായി ശിവസേന!
മുംബൈ: മുഖ്യമന്ത്രിയാകാനില്ലെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയതോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും നീളുകയാണ്. ഉദ്ധവ് താക്കറെ വേണം മുഖ്യമന്ത്രിയാകാന്‍ എന്ന് എന്‍സിപിയും കോണ്‍ഗ്രസും നിലപാടെടുത്തിരുന്നു.
കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!
എന്നാല്‍ ഉദ്ധവ് താക്കറെയുടെ പുതിയ തീരുമാനം കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അതിനിടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ശിവസേനയ്ക്കുളളില്‍ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപിയെ മാത്രമല്ല സഖ്യകക്ഷികളാകാന്‍ പോകുന്ന കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൈകാര്യം ചെയ്യാന്‍ കരുത്തുളള നേതാക്കളാവും മന്ത്രിസ്ഥാനങ്ങളിലേക്ക് എത്തുക.
15-15-12 എന്ന ഫോർമുല
ശിവസേനയ്ക്കും എന്‍സിപിക്കും 15 വീതം മന്ത്രിസ്ഥാനങ്ങളും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളും നല്‍കുക എന്നതാണ് സഖ്യസര്‍ക്കാരിന്റെ ഫോര്‍മുല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം വീതം വെയ്ക്കാതെ 5 വര്‍ഷവും ശിവസേന തന്നെ കയ്യില്‍ വെച്ചേക്കാനാണ് സാധ്യത. കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും.
തീപ്പൊരി നേതാക്കൾ വേണം
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, വിജയ് തോറട്ട് അടക്കമുളളവരും എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, അജിത് പവാര്‍ അടക്കമുളള പ്രമുഖരും സഖ്യസര്‍ക്കാരില്‍ മന്ത്രിമാരായി ഇടം പിടിച്ചേക്കും. ഈ കരുത്തരായ നേതാക്കളോട് കിട പിടിക്കുന്ന തീപ്പൊരി നേതാക്കളെ മന്ത്രിമാരായി ഉള്‍പ്പെടുത്താനാണ് ശിവസേന ആലോചിക്കുന്നത്.
ബിജെപിയേയും നേരിടണം
മാത്രമല്ല പ്രതിപക്ഷത്തിരിക്കുന്ന ബിജെപി എംഎല്‍എമാരെ നേരിടുന്നതിന് തക്ക അനുഭവപരിചയവും വാക്ചാതുരിയും ഉളള നേതാക്കള്‍ തന്നെ മന്ത്രിമാരായി വേണം എന്നും ശിവസേന നേതൃത്വം കണക്ക് കൂട്ടുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാനില്ല എന്ന് വ്യക്തമാക്കിയതോടെ ആ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്.
പകരം റാവുത്തോ
സഞ്ജയ് റാവുത്തിന്റെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അരവിന്ദ് സാവന്ത്, ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെയോ എന്‍സിപിയുടേയൊ വിശ്വാസം ആര്‍ജിക്കാതെ ഇവരില്‍ ആര്‍ക്കും മുഖ്യമന്ത്രിയാകാനാവില്ല.
സഖ്യ കക്ഷികൾ അംഗീകരിക്കില്ല
സഞ്ജയ് റാവുത്ത് അടക്കമുളള നേതാക്കളേക്കാളും മുതിര്‍ന്നതും മുന്‍ മുഖ്യമന്ത്രിമാരുമായ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്ധവ് അല്ലാതൊരാളെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസും എന്‍സിപിയും അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. മൂന്ന് പാര്‍ട്ടികളും യോഗം ചേര്‍ന്നതിന് ശേഷം ഇന്ന് രാത്രി ഉദ്ധവ് താക്കറെ പവാറിനെ വീണ്ടും കാണും.
ആദിത്യ മന്ത്രിസഭയിലേക്കില്ല
വര്‍ളി എംഎല്‍എയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കില്ല. കന്നിയങ്കക്കാരനായ ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നേരത്തെ ശിവസേന ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാലിത് അംഗീകരിക്കാന്‍ കോണ്‍ഗ്രസോ എന്‍സിപിയോ തയ്യാറായില്ല. ആദിത്യ വളരെ ചെറുപ്പമാണെന്നാണ് ഇവരുടെ വാദം.
ഇനിയും പഠിക്കാനുണ്ട്
മുഖ്യമന്ത്രിയായില്ലെങ്കില്‍ ആദിത്യ താക്കറെ ഇക്കുറി മന്ത്രിസഭയിലേക്കും ഇല്ല. ആദിത്യയ്ക്ക് ഇനിയും കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയെ നേരിടുന്നതിന് തീപ്പൊരി നേതാക്കളായ രാംദാസ് കടം, അബ്ദുള്‍ സത്താര്‍, ഭാസ്‌കര്‍ ജാദവ് അടക്കമുളള നേതാക്കള്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും എന്നാണ് സൂചനകള്‍. ചില മുന്‍ മന്ത്രിമാര്‍ തുടരാനും സാധ്യതയുണ്ട്.