'സ്വന്തം വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു', മോദിയുടെ ആഹ്വാനത്തെ ട്രോളി ശിവസേന!
ദില്ലി: ഏപ്രില്‍ 5ന് വീടുകളില്‍ വെളിച്ചം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന. ശിവസേന എംപി സഞ്ജയ് റാവുത്ത് ആണ് പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് പ്രതികരണം. വെളിച്ചം തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ വീട് കത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സഞ്ജയ് റാവുത്തിന്റെ പരിഹാസം. റാവുത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്:
Recommended Video
''ആളുകളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടമായി റോഡുകളിലേക്ക് ഇറങ്ങി ചെണ്ട കൊട്ടുകയായിരുന്നു. ഇനി അവര്‍ സ്വന്തം വീട് കത്തിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. സര് വിളക്കൊക്കെ കത്തിക്കാം. പക്ഷേ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങളോട് പറയൂ'' എന്നാണ് സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ മാസം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം ജനങ്ങളോട് വൈകിട്ട് 5 മണിക്ക് ബാല്‍ക്കണിയില്‍ നിന്ന് കൈ കൊട്ടാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് വേണ്ടിയായിരുന്നു അത്. നിരവധി പേര് വീടുകളില്‍ അക്കാര്യം നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആളുകള്‍ കൂട്ടമായി തെരുവിലിറങ്ങിയാണ് പാത്രം കൊട്ടിയത്. ചിലയിടത്ത് റാലികള്‍ പോലും നടക്കുകയുണ്ടായി.
ഇത്തവണ ഏപ്രില്‍ 5ന് രാത്രി 9ന് 9 മിനുറ്റ് നേരം വീടുകളില്‍ വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മെഴുകുതിരി വെട്ടം എന്നിവയാണ് വെളിച്ചം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത്. കൊറോണയെന്ന ഇരുട്ടിനെ തുരത്താന്‍ പ്രകാശത്തിന്റെ ശക്തി ഉപയോഗിക്കണം. അതിനായി തനിക്ക് 9 മിനുറ്റ് സമയം തരാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വെളിച്ചം തെളിയാന്‍ ആരും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങരുത് എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിനായി റോഡിലേക്കോ മറ്റിടങ്ങളിലേക്കോ ഒരു കാരണവശാലും ഇറങ്ങാന്‍ പാടുളളതല്ല.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത് വന്നിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെയാണ്: '' പ്രധാന ഷോമാനെ കേട്ടു. ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെ, ഒരു പ്രശ്നവും പങ്ക് വെയ്ക്കാതെ അദ്ദേഹം ലോക്ക് ഡൗണിന് ശേഷമുളള കാലത്തെ കുറിച്ച് തീരുമാനിക്കുകയാണ്. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രി സംഘടിപ്പിച്ച ഒരു ഫീല്‍ ഗുഡ് നിമിഷം മാത്രം''.