മോദി സർക്കാരിന് വൻ തിരിച്ചടി! ഒറ്റ രാത്രി കൊണ്ട് മലക്കം മറിഞ്ഞ് ശിവസേന! വോട്ടെടുപ്പിൽ പങ്കെടുക്കില്ല
ദില്ലി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അതിജീവിച്ചിരുന്നു. ഇന്ന് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം വീണ്ടും വരുമ്പോഴും സര്‍ക്കാര്‍ താഴെപ്പോകുമെന്ന് ഭയപ്പെടേണ്ട സാഹചര്യമൊന്നും ബിജെപിക്ക് മുന്നിലില്ല.
അത്രയും കടന്ന് കോണ്‍ഗ്രസും പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നില്ല. അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് ഉന്നം വെയ്ക്കുന്നത് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ്. പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പിക്കലും ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളക്കലുമാണ്. ശിവസേന അടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികളിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. അവസാന നിമിഷം മോദി സർക്കാരിന്റെ പാലം വലിച്ചിരിക്കുകയാണ് ശിവസേന.
ശിവസേന ആർക്കൊപ്പം
മോദി സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുമ്പോള്‍ എന്‍ഡിഎയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേനയുടെ നിലപാട് എന്തായിരിക്കും എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം ദില്ലിയില്‍ ഉയര്‍ന്ന് കേട്ടത്. ശിവസേന തങ്ങള്‍ക്കൊപ്പമാണ് എന്ന് ബിജെപി പ്രഖ്യാപിച്ചതല്ലാതെ ഉദ്ധവ് താക്കറെയില്‍ നിന്നും ഒരു നിലപാട് പ്രഖ്യാപനം ഉണ്ടായിരുന്നില്ല. അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫോണ്‍ വിളി സംഭവങ്ങളുടെ ഗതി മാറ്റി.
അമിത് ഷായുടെ ഇടപെടൽ
ഉദ്ധവ് താക്കറെയുമായി അമിത് ഷാ നേരിട്ട് ഫോണില്‍ സംസാരിച്ചതോടെ ശിവസേന എന്‍ഡിഎയ്ക്ക് ഒപ്പം തന്നെയെന്ന് വാര്‍ത്തകള്‍ വന്നു. എന്‍ഡിഎ ഒറ്റക്കെട്ടാണ് എന്ന് ഉദ്ധവ് താക്കറെ പറഞ്ഞതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തു.
പൊടുന്നനെ മലക്കം മറിച്ചിൽ
ഇതോടെ എന്‍ഡിഎ സഖ്യകക്ഷിയെ തന്നെ സര്‍ക്കാരിന് എതിരാക്കി വന്‍ ആഘാതമേല്‍പ്പിക്കാമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്കാണ് വലിയ തിരിച്ചടിയേറ്റത്. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് കാര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞിരിക്കുന്നു. അവിശ്വാസ പ്രമേയത്തില്‍ നിലപാട് എന്തായിരിക്കും എന്ന കാര്യം 10.30ന് മാത്രമേ ഉദ്ധവ് താക്കറെ അറിയിക്കുകയുള്ളൂ എന്ന് ശിവസേന വ്യക്തമാക്കിയത് ആകാംഷയേറ്റി.
വിപ്പ് പിൻവലിച്ചു
കേന്ദ്രസര്‍ക്കാരിന പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് നല്‍കിയ വിപ്പും ശിവസേന പിന്‍വലിച്ചു. പിന്നാലെ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനുള്ള ശിവസേനയുടെ തീരുമാനം പുറത്ത് വന്നിരിക്കുന്നു. ശിവസേനയുടെ നീക്കം സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.അത് കൂടാതെ ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂരിപക്ഷത്തെ ബാധിക്കില്ല
അതേസമയം പ്രതിപക്ഷ ക്യാമ്പിലാകട്ടെ ഇത് ആഹ്ളാദത്തിന്റെ നിമിഷങ്ങളുമാണ്. എന്ത് ഉദ്ദേശിച്ചുവോ അത് നടക്കുന്നുവെന്ന സന്തോഷമാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക്. എൻഡിഎയിലെ പ്രമുഖ കക്ഷി സർക്കാരിനെ പിന്തുണയ്ക്കാത്തത് കോൺഗ്രസ് വലിയ രാഷ്ട്രീയ ആയുധമാക്കുമെന്നുറപ്പാണ്. എന്നാൽ ശിവസേന പിന്തുണ നല്‍കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കുകയില്ല.
വിജയം മോദിക്കൊപ്പം തന്നെ
18 അംഗങ്ങളാണ് ശിവസേനയ്ക്ക് ലോക്‌സഭയില്‍ ഉള്ളത്. 313 അംഗങ്ങളുള്ള എന്‍ഡിഎയില്‍ ബിജെപിക്കുള്ളത് 271 അംഗങ്ങള്‍. അവിശ്വാസ പ്രമേയത്തില്‍ ജയിക്കാന്‍ വേണ്ടതാകട്ടെ 268 വോട്ടുകളും. അതുകൊണ്ട് തന്നെ വിജയം സര്‍ക്കാരിനൊപ്പം തന്നെയാണ്. എന്നാൽ കണക്കുകളിലെ വിജയം ബിജെപിക്ക് ഒപ്പമാകുമ്പോഴും രാഷ്ട്രീയ വിജയം പ്രതിപക്ഷത്തിനൊപ്പമായിരിക്കും.
കേന്ദ്രവുമായി തുറന്ന പോര്
കേന്ദ്ര സർക്കാരുമായി അടുത്തിടെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ശിവസേന വരുന്ന പൊതുതെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയത്തിൽ കേന്ദ്രത്തെ കൈവിട്ടത് പ്രതിപക്ഷ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസമാകുന്നു.അടുത്ത കാലത്തായി കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന പല സന്ദര്‍ഭങ്ങളിലും പരസ്യമായി രംഗത്ത് വന്നിരുന്നു.
ഏറ്റവും വലിയ രാഷ്ട്രീയ ശത്രു
2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനയേക്കാള്‍ മുന്നിലെത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു തങ്ങളാണ് എന്നാണ് ശിവസേനയുടെ അവകാശ വാദം. എന്‍ഡിഎ സഖ്യം ദുര്‍ബലമാണ് എന്ന് ആരോപിക്കുന്ന ശിവസേന പല തവണയായി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പ്രശംസിക്കാനും മടി കാട്ടിയില്ല. 1990 മുതല്‍ ശിവസേന എന്‍ഡിഎ സഖ്യകക്ഷിയാണ്.
|
ട്വീറ്റ്
ശരിയായ തീരുമാനമെടുക്കുമെന്ന് ശിവസേന