ശിവസേന 2024ല്‍ കോണ്‍ഗ്രസിനൊപ്പം, രാഹുലിന്റെ പ്ലാനിലേക്ക് ജഗനും അഖിലേഷും, ഔട്ടാവുന്നത് കെജ്രിവാള്‍
ദില്ലി: രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വന്‍ വിജയമായതോടെ ഇടഞ്ഞു നില്‍ക്കുന്നവരുമായി ചേരാനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ലമെന്റിലെ നീക്കം രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് കോണ്‍ഗ്രസ് അടുത്ത ചുവടുവെക്കുന്നത്. ശിവസേനയുടെ നിര്‍ണായക പ്രഖ്യാപനവും പിന്നാലെ വന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തത് രാഷ്ട്രീയ വിജയമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. അതുകൊണ്ട് പരമാവധി നേതാക്കളെ ഇറക്കി 2024ലേക്കുള്ള സഖ്യം ശക്തമാക്കാനാണ് പ്ലാന്‍.
കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
രാഹുല്‍ വിളിച്ച യോഗത്തില്‍ മമതയുടെ തൃണമൂല്‍ നേരത്തെ പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്ലാ പിണക്കവും മറന്ന് രാഹുലിന്റെ വിരുന്നില്‍ അവര്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന എത്തിയതും വലിയ നേട്ടമാണ്. ശരത് പവാറും യോഗത്തിനെത്തി. ശിവസേനയുമായി രാഹുലിനുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ശരിക്കും മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ദേശീയ തലത്തില്‍ ഹിന്ദു വോട്ടുകള്‍ നേടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് ശിവസേന. അതുകൊണ്ട് കോണ്‍ഗ്രസ് ഒരിക്കലും ശിവസേനയെ കൈവിടില്ല.
അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷ സഖ്യത്തിലുണ്ടാവില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. വളരെ സംശയത്തോടെയാണ് പ്രധാന കക്ഷികളെല്ലാം അവരെ കാണുന്നത്. പിന്നെ കെജ്രിവാളില്ലെങ്കില്‍ വലിയ നഷ്ടമൊന്നും കോണ്‍ഗ്രസ് കാണുന്നില്ല. ദില്ലിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും എഎപിക്ക് കിട്ടിയിരുന്നില്ല. പഞ്ചാബില്‍ നിന്ന് നാല് സീറ്റ് മാത്രമാണ് 2014ല്‍ കിട്ടിയത്. എന്നാല്‍ ഇപ്പോഴതും ഇല്ല. ഇങ്ങനെ ദില്ലിയില്‍ മാത്രമായുള്ള ചെറിയ പാര്‍ട്ടിയെ വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. രാഹുലിനൊപ്പം ചേരാനും ഇവര്‍ക്ക് താല്‍പര്യമില്ല.
എഎപിയും ബിഎസ്പിയും ബിജെപിയുടെ ബി ടീമാണെന്ന പൊതു അഭിപ്രായമാണ് ഇന്ന് രാഹുലിന്റെ യോഗത്തില്‍ ഉയര്‍ന്നത്. യുപിയില്‍ അവര്‍ക്കൊപ്പം ചേരാന്‍ പ്രിയങ്ക ഗാന്ധിക്കും താല്‍പര്യമില്ല. പ്രതിപക്ഷ കക്ഷികളെ ഒപ്പമിരുത്തി തന്ത്രങ്ങള്‍ മെനയാന്‍ രാഹുലിന്റെ ഉപദേശകരും എത്തിയിരുന്നു. ദീപേന്ദര്‍ ഹൂഡ, അധീര്‍ രഞ്ജന്‍ ചൗധരി, കെസി വേണുഗോപാല്‍, ജയറാം രമേശ് എന്നിവരാണ് ഉണ്ടായിരുന്നത്. ഈ പ്രതിപക്ഷ കക്ഷികളെ നേരത്ത ഒന്നിപ്പിച്ചിരുന്നത് അഹമ്മദ് പട്ടേലായിരുന്നു. ഈ റോള്‍ കമല്‍നാഥ് ഏറ്റെടുത്തിരിക്കുകയാണ്. മമതയെ കണ്ടതും പവാറിനെ കണ്ട് ഈ യോഗത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തതും കമല്‍നാഥാണ്.
അതേസമയം രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്ന് തനിക്ക് ഉറപ്പു തന്നുവെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തി. റാവത്ത് രാഹുലുമായി 2024ല്‍ ശിവസേനയുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. കോണ്‍ഗ്രസ് ഇതിന് ഓകെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്. ശിവസേനയുമായുള്ള ചര്‍ച്ചകള്‍ നീണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ചില സംശയങ്ങളുണ്ട്. അത് ഞങ്ങള്‍ പരിഹരിക്കും. ഉടന്‍ തന്നെയുള്ള മഹാരാഷ്ട്ര സന്ദര്‍ശനത്തില്‍ എല്ലാം പരിഹരിക്കും. ഞങ്ങള്‍ സഖ്യത്തിലേക്കുള്ള പാതയിലാണ്. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധവ് താക്കറെയെ അറിയിക്കുമെന്നും റാവത്ത് പഞ്ഞു.
പ്രശാന്ത് കിഷോറിന്റെ ഊഴമാണ് അടുത്തത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതുണ്ടാവും. 15 പ്രതിപക്ഷ കക്ഷികളുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. യുപിഎയ്ക്ക് പൊതു അജണ്ട കിഷോര്‍ തീരുമാനിക്കും. എല്ലാവര്‍ക്കുമായിട്ടാണ് കിഷോര്‍ തന്ത്രമൊരുക്കുക. നേരത്തെ മമതയും പവാറും രാഹുലിന്റെ നയതന്ത്ര മികവില്ലാത്ത ഇടപെടലിനെ എതിര്‍ത്തവരായിരുന്നു. ഇവര്‍ സോണിയയുമായിട്ടാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍ പുതിയ ആര്‍ജി എന്ന ടാഗിലേക്ക് രാഹുല്‍ മാറിയിരിക്കുകയാണ്. ശിവസേനയുമായുള്ള സഖ്യം പോലും രാഹുലിന്റെ ഇമേജ് മാറ്റത്തിന്റെ തുടക്കമാണ്.
ജഗന്‍ മോഹന്‍ റെഡ്ഡിയെ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ പ്രശാന്ത് കിഷോറാണ് മുന്‍കൈ എടുക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വിജയ്‌സായ് റെഡ്ഡിയെ ദില്ലിയില്‍ വെച്ച് പ്രശാന്ത് കണ്ടു. ഇതിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് സഖ്യമുണ്ടാക്കാന്‍ കിഷോര്‍ ആവശ്യപ്പെട്ടത്. ജഗനെ ഫോണ്‍ വഴി പ്രശാന്ത് ബന്ധപ്പെട്ടുവെന്നാണ് സൂചന. ജഗനെതിരെയുള്ള എല്ലാ കേസുകളും കോണ്‍ഗ്രസാണ് ചുമത്തിയത്. അതാണ് സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. എന്നാല്‍ മോദിയെ തോല്‍പ്പിക്കാനായി മുന്നോട്ട് വന്നില്ലെങ്കില്‍ എല്ലാവരും ഇല്ലാതാവുമെന്നും, വൈഎസ്ആര്‍ കോണ്‍ഗ്രസിനും അത് സംഭവിക്കുമെന്നും പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജഗന് പ്രശാന്ത് കിഷോറിനെ തള്ളിക്കളയാനാവില്ല. ആന്ധ്രപ്രദേശില്‍ വലിയ പ്രതിസന്ധിയില്‍ നിന്ന സമയത്ത് ജഗനെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് കിഷോറാണ്. പുതിയ രീതികള്‍ എല്ലാം ജഗനായി കിഷോര്‍ ഉപയോഗിച്ചു. പദയാത്ര വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഈ സാഹചര്യമെല്ലാം കണക്കിലെടുക്കുമ്പോള്‍ കിഷോറിനോട് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കടപ്പാടുണ്ട്. ജഗന്‍ യുപിഎയിലേക്ക് വന്നാല്‍ അത് ചരിത്രമാകുമെന്ന് ഉറപ്പാണ്. മോദിയെയും അമിത് ഷായെയും പിണക്കിയാല്‍ കേസുകള്‍ പിന്നാലെ വരുമെന്ന ഉറപ്പ് ജഗനുണ്ട്. പഴയ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയാല്‍ അത് ജഗന് തന്നെ തിരിച്ചടിയാവും.
രാഹുലിനൊപ്പം ടീമായി ഒരു സംഘത്തെ നിയോഗിക്കണമെന്ന് കിഷോര്‍ നിര്‍ദേശിക്കുന്നുണ്ട്. അഖിലേഷ് യാദവ്, മമത ബാനര്‍ജി, ശരത് പവാര്‍, ഉദ്ധവ് താക്കറെ എന്നിവര്‍ക്ക് നിര്‍ണായക റോളുണ്ടാവും. എന്നാല്‍ സ്വന്തം സംസ്ഥാനങ്ങളില്‍ ഇവര്‍ സീറ്റ് ഉറപ്പിക്കാന്‍ എപ്പോഴും ശ്രമിക്കണമെന്നാണ് നിര്‍ദേശം. മഹാരാഷ്ട്രയില്‍ നിന്ന് 30 സീറ്റ് എന്ന ടാര്‍ഗറ്റ് സഖ്യത്തിനുണ്ട്. ശിവസേന ഇത് 35 സീറ്റ് വരെയാണ് കാണുന്നത്. മറ്റൊന്ന് യുപിയാണ്. ഇവിടെ 2019 ഒരിക്കലും ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം യുപിയില്‍ ഇത്തവണ പ്രചാരണത്തിന് ഇറങ്ങും. നിയമസഭയില്‍ യോഗി ആദിത്യനാഥിനെ വീഴ്ത്തിയാല്‍ അത് സാധ്യമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
രാഹുലിന്റെ ടീമിന് ഇപ്പോഴുള്ള ജോലി സര്‍വേകളാണ്. ഈ റിപ്പോര്‍ട്ടുകള്‍ വൈകാതെ തന്നെ കിഷോറിന് കൈമാറും. ഇതും കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസിലെ സമ്പൂര്‍ണ മാറ്റം പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് സമാനമായ പദവിയില്‍ മാറ്റമുണ്ടാകില്ല. രാഹുലിന് ഈ മാറ്റത്തിന്റെ ബ്ലൂ പ്രിന്‍ഡ് ഐ പാക്ക് നല്‍കും. അതേസമയം ഏതൊക്കെ നേതാക്കളാണ് കോണ്‍ഗ്രസില്‍ ജനപ്രീതിയുള്ളത് എന്നതിന്റെ ലിസ്റ്റും കിഷോര്‍ രാഹുലിന് നല്‍കും. ഇതിന്റെ തുടക്കം യുപി തിരഞ്ഞെടുപ്പിലാവും ഉണ്ടാവുക. ഇവിടെ പക്ഷേ വലിയ പ്രതീക്ഷ കോണ്‍ഗ്രസിന് വേണ്ട എന്ന നിര്‍ദേശവും പ്രശാന്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Recommended Video