ചൈനീസ് കടന്നുകയറ്റവും സംഭാവനയും തമ്മിലെന്ത് ബന്ധം: ബിജെപിയെ കടന്നാക്രമിച്ച് ശിവസേന
മുംബൈ: ചൈനീസ് എംബസിയിൽ നിന്ന് രാജീവ് ഗാന്ധി ഫൌണ്ടേഷൻ പണം സ്വീകരിച്ചെന്ന ആരോപണത്തിൽ ബിജെപിക്കെതിരെ ശിവസേന. ഇക്കാര്യത്തിന് ലഡാക്കിൽ ചൈനീസ് സൈനികർ കടന്നുകയറിയതും 20 ഇന്ത്യൻ സൈനികർ വീമൃത്യു വരിച്ചതുമായി എന്ത് ബന്ധമാണുള്ളതെന്നാണ് ശിവസേന ഉന്നയിക്കുന്ന ചോദ്യം.

ആരോപണം എന്തിന്?
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം ബിജെപി ചൈനീസ് ഏജന്റുമാരെന്ന് വിശേഷിപ്പിക്കുകയാണെന്നും ശിവസേന അവകാശപ്പെടുന്നു. ചൈനീസ് എംബസിയിൽ ഗാന്ധി കുുടംബവും കോൺഗ്രസും രാജീവ് ഗാന്ധി ഫണ്ടിന് പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി വ്യാഴാഴ്ചയാണ് ബിജെപി തലവൻ ജെപി നഡ്ഡ രംഗത്തെത്തിയത്.

നീക്കം ശ്രദ്ധതിരിക്കാൻ
ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി കോൺഗ്രസ് രാജീവ് ഗാന്ധി ഫണ്ടിനായി ചൈനീസ് എംബസിയിൽ നിന്ന് പണം സ്വീകരിച്ചെന്ന ആരോപണം ഉന്നയിച്ചതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. ബിജെപിയുടെ തന്ത്രമാണ് ഇതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഉദ്ദേശ്യമെന്താണ്?
കോൺഗ്രസ് ചൈനയിൽ നിന്ന് പണം സ്വീകരിച്ചു എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെക്കുറിച്ച് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പറയുമ്പോൾ അതിനോട് പ്രതികരിക്കാതെ അവർ ചൈനയിൽ നിന്ന് പണം സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നതെന്നും ശിവസേന ആരോപിക്കുന്നു. ശിവസേന മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

എന്താണ് ബന്ധം
ചൈനീസ് എംബസി പണം സംഭാവനയായി നൽകിയെന്ന ബിജെപിയുടെ കോൺഗ്രസിനെതിരായ വെളിപ്പെടുത്തൽ അതിർത്തിയിലെ ചൈനീസ് പ്രവർത്തനങ്ങളെ തടയുമോ? ചൈനീസ് അധിനിവേശവും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വിഷയവുമായി ഇതിനുള്ള ബന്ധം എന്താണെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

രണ്ട് തവണ ഇന്ത്യ സന്ദർശിച്ചു
നമ്മുടെ രാജ്യത്ത് കോൺഗ്രസ് മാത്രമല്ല നിരവധി രാഷ്ട്രീയ പാർട്ടികളും നേതാക്കളുമുണ്ട്. ഇവരും വിദേശരാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നവരാണ്. ബിജെപി ചെളിയിലേക്ക് കല്ലെറിയുന്നത് പോലെയാണ് സംസാരിക്കുന്നതെന്നും സാമ്നയിൽ ശിവസേന ആരോപിക്കുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് രണ്ട് തവണ ഇന്ത്യ സന്ദർശിച്ചുവെന്നും ശിവസേന കുറിക്കുന്നു.

ചൈന ഒറ്റിക്കൊടുത്തു...
ഷീ ജിൻ പിങ്ങിനെ സ്വീകരിച്ചത് ഗുജറാത്തിലാണ്. ചൈന ഒറ്റിക്കൊടുത്തുവെന്നതാണ് യാഥാർത്ഥ്യം. ഒരു ഭാഗത്ത് സമാധാന ചർച്ചകൾ നടത്തുമ്പോൾ മറുവശത്ത് ചൈന ആക്രമണം തുടരുന്നു. ഇത് ചൈനയുടെ പഴയ നയമാണെന്നും ശിവസേന പറയുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്നും മുഖപ്രസംഗത്തിൽ അടിവരയിട്ടു പറയുന്നു. ഇത് ബിജെപിയെക്കുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ അല്ല. രാജ്യത്തിന്റെ അന്തസ്സ് തന്നെ ഇപ്പോൾ അപകടത്തിലാണെന്നും പാർട്ടി പറയുന്നു. ബിജെപിക്ക് കോൺഗ്രസുമായി പിന്നീട് എപ്പോ വേണെങ്കിലും പോരാടാൻ കഴിയും. ഇപ്പോൾ ഇത് ചൈനക്കെതിരെ പോരാടാനുള്ള സമയമാണ്. ബിജെപി ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കണം.












Click it and Unblock the Notifications