സച്ചിൻ പൈലറ്റ് ദില്ലിയിൽ ബിജെപി ഉന്നതരെ കണ്ടു? കോൺഗ്രസിന് അപായ മുന്നറിയിപ്പ് നൽകി ശിവസേന!
ദില്ലി: മധ്യപ്രദേശിനും ഗുജറാത്തിനും പിറകേ തങ്ങള്‍ക്ക് ഭരണമുളള രാജസ്ഥാനിലും എംഎല്‍എമാരെ സംരക്ഷിക്കാനുളള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസിനെതിരെ പരോക്ഷമായി ഒളിയമ്പെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ കൂട്ട് ഭരണകക്ഷിയായ ശിവസേന. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.
പരീക്ഷിച്ച മാതൃക
കര്‍ണാടകത്തിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ അട്ടിമറിച്ച അതേ മാതൃക തന്നെ രാജസ്ഥാനിലും നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുളളിലുളള ചേരിപ്പോര് ബിജെപി മുതലെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥും യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു ഗ്രൂപ്പ് പോര്.
പാർട്ടിയിലെ ചേരിപ്പോര്
ഒടുവില്‍ 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പക്ഷത്തേക്ക് പോയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. സമാനമായ ചേരിപ്പോര് രാജസ്ഥാന്‍ കോണ്‍ഗ്രസിനുളളിലുമുണ്ട്. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയും യുവനേതാവുമായ സച്ചിന്‍ പൈലറ്റും തമ്മിലാണ് ഈ ഏറ്റുമുട്ടല്‍.
പരക്കുന്ന അഭ്യൂഹങ്ങൾ
ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സച്ചിന്‍ പൈലറ്റും ബിജെപി പക്ഷത്തേക്ക് കൂറുമാറുമെന്ന് നേരത്തെ മുതല്‍ക്കേ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചതില്‍ ഗെഹ്ലോട്ടിനൊപ്പം പൈലറ്റും പങ്കെടുത്തത് കോണ്‍ഗ്രസിന് ആശ്വാസകരമാണ്.
ശിവസേനയുടെ പ്രതികരണം
രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ് എന്നും രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയിക്കുമെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചിരുന്നു. അതിനിടെയാണ് സച്ചിന്‍ പൈലറ്റിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും ശിവസേനയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് പരാമര്‍ശം.
ബിജെപിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച?
സച്ചിന്‍ പൈലറ്റ് ദില്ലിയില്‍ വെച്ച് ബിജെപിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നുത്. അത് ചിലപ്പോള്‍ തെറ്റായിരിക്കാം. എന്നാല്‍ ഇത് കോണ്‍ഗ്രസ് ക്യാംപിനുളള ഒരു അപായ മണി പോലെ തോന്നുന്നു എന്നും ലേഖനത്തില്‍ പറയുന്നു. നരേന്ദ്ര മോദിയേയും ബിജെപിയേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
സര്‍ക്കാരുകളെ അട്ടിമറിക്കുന്ന തിരക്കിൽ
കൊവിഡ് മഹാമാരിയെ നരേന്ദ്ര മോദി ഒരു അവസരമാക്കി മാറ്റിയിരിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന തിരക്കിലാണ് ബിജെപി. മധ്യപ്രദേശിലെ സര്‍ക്കാര്‍ വീഴാന്‍ കാരണം ബിജെപിയാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ബിജെപി ശ്രമിച്ചുവെന്നും ശിവസേന ആരോപിക്കുന്നു.
ഒരു എംഎല്‍എയ്ക്ക് 25 കോടി രൂപ വരെ
അതിനിടെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ 23 എംഎല്‍എമാര്‍ പാര്‍ട്ടി വിടും എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. ജയ്പൂരിലെ ശിവ് വിലാസ് റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഒരു എംഎല്‍എയ്ക്ക് 25 കോടി രൂപ വരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്.
ഗുജറാത്തിൽ എംഎൽഎമാരെ വോട്ട് ചെയ്യിക്കാതിരിക്കാൻ തന്ത്രം! ബിജെപിക്കെതിരെ കോൺഗ്രസ്!