മോദി 'വികസന നായക'നെന്ന് ശിവസേന, 'മോദിക്ക് മുൻപ് വികസനമേ ഇല്ല, മോദിക്ക് ശേഷവും ഉണ്ടാകില്ല'!
ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്. മൂന്ന് മണിക്കൂര്‍ മാത്രമുളള ട്രംപിന്റെ പരിപാടിക്ക് വേണ്ടിയുളള പണച്ചിലവ് നൂറ് കോടിയോളമാണ്. എന്ന് മാത്രമല്ല ട്രംപിന്റെ യാത്രാവഴിയിലിലുളള അഹമ്മദാബാദിലെ ചേരികള്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ മതില് കെട്ടി അടക്കുന്നതും വലിയ വിവാദമായിരിക്കുകയാണ്.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത് എത്തിയിരിക്കുകയാണ്. പാവങ്ങളുടെ വീടുകള്‍ കാണാതിരിക്കാന്‍ മതില് കെട്ടി ദാരിദ്ര്യത്തെ മറയ്ക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ ആണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം.
ഗരീബി ചുപ്പാവോ
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മുന്നോട്ട് വെച്ച മുദ്രാവാക്യം ചൂണ്ടിക്കാട്ടിയും ശിവസേന കേന്ദ്രത്തെ കുറ്റപ്പെടുത്തി. ഒരു കാലത്ത് ഗരീബി ഹട്ടാവോ ( ദാരിദ്ര്യം തുടച്ച് നീക്കൂ) എന്നുളള മുദ്രാവാക്യത്തെ ആണ് കുറ്റപ്പെടുത്തിയിരുന്നത്. ഇന്ന് പുതിയ അജണ്ട ഗരീബി ചുപ്പാവോ ( ദാരിദ്ര്യത്തെ ഒളിച്ച് വെക്കൂ) എന്നുളളതായി മാറിയിരിക്കുന്നുവെന്നും സാംമനയിലെ ലേഖനത്തില്‍ പരിഹസിക്കുന്നു.
Recommended Video
അടിമത്തത്തിന്റെ സൂചന
ഇന്ത്യയുടെ മുന്‍കാല അടിമത്ത മനോഭാവത്തിന്റെ ശേഷിപ്പാണ് ട്രംപിനെ സ്വീകരിക്കാനുളള ഒരുക്കളെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് രാജാവോ രാജ്ഞിയോ വരുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത് പോലെയാണത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ട്രംപിന്റെ സന്ദര്‍ശനം. എന്നാല്‍ അതിനുളള ഒരുക്കങ്ങള്‍ രാജ്യത്തിന് 100 കോടിയുടെ ചിലവാണ് ഉണ്ടാക്കിയിരിക്കുന്നത്. അഹമ്മദാബാദില്‍ 17 പുതിയ റോഡുകള്‍ പണിയുന്നതും മതിലുകള്‍ പണിയുന്നതുമടക്കമാണിതെന്നും ശിവസേന കുറ്റപ്പെടുത്തി.
രൂപയെ രക്ഷപ്പെടുത്തില്ല
മതിലുകളുടെ പണം അമേരിക്ക നല്‍കുമോ, അതോ ട്രംപ് പോയതിന് ശേഷം മതിലുകള്‍ തകര്‍ക്കുമോ അതല്ല അതിന് ശേഷവും അതിന് പിന്നില്‍ താമസിക്കുന്ന പാവങ്ങളെ ശ്വാസം മുട്ടിക്കുമോ എന്നും ശിവസേന ചോദിക്കുന്നു. 'അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യന്‍ രൂപയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനാകില്ല. അതുകൊണ്ട് ദാരിദ്ര്യം അവസാനിപ്പിക്കാനും കഴിയില്ല'.
മോദി വികസന നായകൻ
'നരേന്ദ്ര മോദിയാണ് വികസനത്തിന്റെ അപ്പോസ്തലന്. മോദിക്ക് മുന്‍പ് രാജ്യത്ത് ആരും വികസനം നടത്തിയിട്ടില്ല. മോദിക്ക് ശേഷവും ആരും രാജ്യത്ത് വികസനം കൊണ്ട് വരില്ല. ഗുജറാത്ത് മോദി ഭരിച്ചത് 15 വര്‍ഷമാണ്. കഴിഞ്ഞ 5 വര്‍ഷം രാജ്യത്തെ പ്രധാനമന്ത്രിയാണ്. എന്നിട്ടും ദാരിദ്ര്യം മറച്ച് വെക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നും ശിവസേന ചോദിക്കുന്നു.
ഗുജറാത്തികളെ സ്വാധീനിക്കാൻ
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ട്രംപിന്റെ പരിപാടികള്‍ എന്നും ശിവസേന കുറ്റപ്പെടുത്തി. അമേരിക്കയില്‍ വന്‍ ഗുജറാത്തി ജനസംഖ്യ ഉണ്ടെന്നും അവരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് കെം ചോ ട്രംപ് എന്ന പരിപാടിയെന്നും സേന കുറ്റപ്പെടുത്തി. അഹമ്മദാബാദിലെത്തുന്ന ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. ഇരുനേതാക്കളും മൊടേരയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യും.
ഹൗഡി മോദി മാതൃകയിൽ
ഈ മാസം 24ാം തിയ്യതിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഹൂസ്റ്റണില്‍ നരേന്ദ്ര മോദിയും ട്രംപും പങ്കെടുത്ത വന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഹൗഡി മോദി എന്ന് പേരിട്ട പരിപാടിയുടെ മാതൃകയിലാണ് ഗുജറാത്തില്‍ കെം ഛോ ട്രംപ് ഒരുക്കുന്നത്. പുതുതായി ഉദ്ഘാടനം ചെയ്യുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി നടത്തുക.
ഒരു ലക്ഷം പേർ
ഒരു ലക്ഷത്തോളം പേര് പരിപാടിയില്‍ പങ്കെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് അവിടെ മുതല്‍ സബര്‍മതി ആശ്രമം വരെയാണ് മോദിക്കൊപ്പം റോഡ് ഷോ നടത്തുക. പത്ത് കിലോമീറ്റര്‍ ദൂരമാണ് ആശ്രമത്തിലേക്കുളളത്. ഈ വഴിയാണ് കോടികള്‍ ചിലവഴിച്ച് ബിജെപി സര്‍ക്കാര്‍ മോടി പിടിപ്പിച്ച് കൊണ്ടിരിക്കുന്നത്.