സവർക്കർക്ക് ശേഷം ഷർജീൽ ഇമാം, മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിൽ കല്ലുകടി!
മുംബൈ: സവര്‍ക്കര്‍ക്ക് ശേഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡിയില്‍ വിളളലുണ്ടായി ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം. രാജ്യത്തിനെതിരെ പ്രസംഗം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം ശിവസേന രംഗത്ത് വന്നിരുന്നു. ഷര്‍ജീലിന്റെ കൈ വെട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കണം എന്നാണ് ശിവസേന മുഖപത്രമായ സാംമ്ന ആഹ്വാനം ചെയ്തിരിക്കുന്നത്. ശിവസേനയുടെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സവർക്കറിൽ തുടങ്ങി
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ട് പിറകെയാണ് സവര്‍ക്കറെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. ഇത് ശിവസേനയെ വല്ലാതെ പ്രകോപിപ്പിക്കുകയുമുണ്ടായി. സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണം എന്ന ബിജെപി നിലപാടിനൊപ്പമാണ് ശിവസേന. എന്നാല്‍ കോണ്‍ഗ്രസാകട്ടെ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
അമിത് ഷാക്ക് അഭിനനന്ദനം
സഖ്യത്തില്‍ അന്ന് തുടങ്ങിയ കല്ലുകടി ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അമിത് ഷായുടെ പോലീസ് അറസ്റ്റ് ചെയ്ത വിഷയത്തിലും മുഴച്ച് നില്‍ക്കുകയാണ്. പൗരത്വ നിയമത്തിന് എതിരായ വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. അതിനിടെയാണ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റില്‍ അമിത് ഷായെ അഭിനന്ദിച്ച് സാംമ്ന രംഗത്ത് എത്തിയത്.
കൈ വെട്ടി പ്രദർശിപ്പിക്കണം
ഷര്‍ജീല്‍ ഇമാമിനെ കീടം എന്നാണ് സാംമ്ന വിശേഷിപ്പിച്ചിരിക്കുന്നത്. ഷര്‍ജീലിനെ പോലുളള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ശിവസേന അമിത് ഷായോട് ആവശ്യപ്പെടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍ നെക്ക് ദേശീയ പാതയില്‍ ഷര്‍ജീല്‍ ഇമാമിന്റെ കൈകള്‍ വെട്ടി പ്രദര്‍ശനത്തിന് വെയ്ക്കണം എന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൂഢാലോചന നടക്കുന്നു
ഇപ്പോള്‍ ഒരു ഷര്‍ജീല്‍ മാത്രമാണ് അറസ്റ്റിലായത് എന്നും ഇനിയും ഇത്തരക്കാരുണ്ടാകാതിരിക്കാന് കേന്ദ്രം ശ്രദ്ധിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഇമാമം മുന്‍ മുംബൈ ഐഐടി വിദ്യാര്‍ത്ഥിയാണ്. വിദ്യാസമ്പന്നരായവരെ വിഘടനവാദത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദം തകര്‍ക്കാനും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കാനും ഉദ്ദേശിച്ചുളള ഗൂഢാലോചനയാണെന്നും സാംമ്ന പറയുന്നു.
കോൺഗ്രസിന് തലവേദന
ശിവസേനയുടെ ഈ നിലപാട് കോണ്‍ഗ്രസിലും എന്‍സിപിയും അതൃപ്തിയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം പൗരത്വ നിയമത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഭീമ കൊറോഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ കേന്ദ്രത്തിന് എതിരെ ശക്തമായ പ്രതികരിക്കുന്ന എന്‍സിപിക്കും ശിവസേനയുടെ നിലപാട് തലവേദനയാണ്.