മഹാരാഷ്ട്ര മാതൃകയില്‍ ഗോവയിലും ബിജെപിയെ വീഴ്ത്താന്‍ ശിവസേന; പവാറിന്‍റെ സഹായം തേടും
പനാജി: സമീപകാലത്ത് ബിജെപിക്ക് രാഷ്ട്രീയപരമായും തന്ത്രപരമായും ഏറ്റവും വലിയ തിരിച്ചടിയേറ്റ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച് വിജയിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലുടക്കി സേന എന്‍ഡിഎ വിട്ടതോടെ ബിജെപിക്ക് മറാത്ത മണ്ണിലെ അധികാരം നഷ്ടമാവുകയായിരുന്നു. എന്‍സിപിയില്‍ നിന്ന് അജിത് പവാറിനെ അടര്‍ത്തിമാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ നീക്കവും വിജയിച്ചില്ല. ഒടുവില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. സമാനമായ മാതൃകയില്‍ ഗോവയിലും ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാനുള്ള നീക്കമാണ് ശിവസേന നടത്തുന്നത്.
മഹാവികാസ് അഘാടി
മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിന് സമാനമായ ഗോവയിലും സഖ്യം വന്നേക്കുമെന്ന സൂചനയാണ് ശിവസേന നല്‍കുന്നത്. ഗോവയിൽ ബിജെപി വിരുദ്ധ പാർട്ടികളുടെ സഖ്യത്തെ സഹായിക്കാൻ തയാറാണോയെന്ന് എൻസിപി നേതാവ് ശരദ് പവാറിനോടു ചോദിക്കുമെന്നാണ് മുതിര്‍ന്ന ശിവസനേ നേതാവ് ദീപക് കേസര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.
മഹാരാഷ്ട്ര സര്‍ക്കാറിലെ മന്ത്രി
പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കുന്ന സമീപനമാണ് ബിജെപിയുടേത്. ഈ സാഹചര്യത്തില്‍ സമാന ചിന്താഗതിക്കാരായവര്‍ ഈ കഴുത്തറക്കലിനെതിരെ യോജിച്ച് രംഗത്ത് വരണമെന്നും മഹാരാഷ്ട്ര സര്‍ക്കാറിലെ മന്ത്രി കൂടിയായ കേസര്‍ക്കാര്‍ പറഞ്ഞു. ബിജെപി വിരുദ്ധ കക്ഷികള്‍ ഒന്നിച്ചാല്‍ ഗോവയിലെ മതനിരപേക്ഷ വോട്ടുകള്‍ വിഭജിച്ചു പോകാതിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസനേയ്ക്കും സ്വാധീനം
മഹാരഷ്ട്രയോട് ചേര്‍ന്ന് കിടക്കുന്ന ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശിവസനേയ്ക്കും സ്വാധീനമുണ്ട്. നേരത്തെ ഈ മേഖലയില്‍ നിന്നും ശിവസേനയ്ക്കും ജനപ്രതിനിധികളുണ്ട്. 2022 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. രണ്ടോ മൂന്നോ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് പ്രാപ്തിയുണ്ടെന്നും കേസര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും വലിയ ഒറ്റകക്ഷി
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. 40 അംഗ നിയമസഭയില്‍ 17 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 13 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്നടക്കം അംഗങ്ങളെ അടര്‍ത്തിമാറ്റിയ ബിജെപിക്ക് ഇപ്പോള്‍ 27 അംഗങ്ങളാണ് സഭയിലുള്ളത്.
ബിജെപി വിരുദ്ധ സഖ്യം
കോൺഗ്രസിന് അഞ്ചും ഗോവ ഫോർവേഡ് പാർട്ടിക്ക് മൂന്നും അംഗങ്ങളുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക്, എൻസിപി പാർട്ടികൾക്ക് ഓരോ അംഗങ്ങൾ വീതമാണുള്ളത്. മൂന്ന് സ്വതന്ത്രര്‍ ഉള്ളതില്‍ രണ്ട് സ്വതന്ത്രര്‍ ബിജെപിക്കും ഒരാള്‍ പ്രതിപക്ഷത്തിനും പിന്തുണ നല്‍കുക. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി വിരുദ്ധ കക്ഷികളുടെ സഖ്യത്തിന് കോണ്‍ഗ്രസും നേരത്തെ ശ്രമം തുടങ്ങിയിരുന്നു.