ഉദ്ധവിന് വീണ്ടും തിരിച്ചടി? പാർട്ടിയിൽ വൻ പിളർപ്പെന്ന് സൂചന..16 എംഎൽമാരും 7 എംപിമാരും പാർട്ടി വിടും?
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വീണ്ടുമൊരു പിളർപ്പിലേക്കെന്ന് സൂചന. 16 എംഎൽഎമാരും ഏഴ് എംപിമാരും പാർട്ടി വിട്ട് ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഞായറാഴ്ച മുംബൈയിലെ തൻ്റെ വസതിയായ മാതോശ്രീയിൽ ഉദ്ധവ് താക്കറെ പാർട്ടി യോഗം വിളിച്ച് ചേർത്തിരുന്നു. എന്നാൽ യോഗത്തിൽ ചില നേതാക്കൾ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വീണ്ടുമൊരു പിളർപ്പ് എന്ന തരത്തിലുള്ള വാർത്തകൾ ശക്തമായത്. പാർട്ടി വിടാനൊരുങ്ങുന്ന നേതാക്കളുമായി ഷിൻഡെ വിഭാഗം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അടുത്തിടെ ഡൽഹിയിൽ ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

അതിനിടെ പിളർപ്പെന്ന വാർത്തകൾ തള്ളി ശിവസേന (യുബിടി) എംപി അരവിന്ദ് സാവന്ത് രംഗത്തെത്തി. പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ഞായറാഴ്ചത്തെ യോഗത്തിൽ എല്ലാ നേതാക്കളും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "തൃണമൂലൽ നേതാക്കളുടെ കാര്യത്തിൽ ചെയ്തതുപോലെ ഈ ഏഴ് എംപിമാരുടെ പേരുകൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ആരുമായാണ് ബന്ധപ്പെടുന്നതെന്ന് അവരോടുതന്നെ ചോദിക്കണം. ഞായറാഴ്ച ഞങ്ങൾ നമ്മുടെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാ എംപിമാരും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് എത്താൻ കഴിയാത്തവർ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്', അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടി വിടാൻ ആഗ്രഹിക്കുന്ന ഒരു നേതാവിനെയും താൻ തടയില്ലെന്ന് ഉദ്ധവ് താക്കറെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ബാലാസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയെ ഉപേക്ഷിക്കുന്നവർ പിന്നീട് അവരുടെ തീരുമാനത്തിൽ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രചാരണങ്ങൾ ശക്തമാണെങ്കിലും മറ്റ് പാർട്ടികളെ പിളർത്താൻ തങ്ങൾ ശ്രമിക്കുന്നില്ലെന്നാണ് ഏകനാഥ് ഷിൻഡെ പക്ഷം വ്യക്തമാക്കിയത്.മറ്റ് രാഷ്ട്രീയ സംഘടനകളെ തകർക്കാൻ തങ്ങൾക്ക് താത്പര്യമില്ലെന്നും നേതാക്കൾ പറഞ്ഞു.
2022-ൽ ഉദ്ധവ് താക്കറെ നയിച്ച മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിൻഡെ വിമത നീക്കത്തിന് നേതൃത്വം നൽകിയത്. തുടർന്ന് ബിജെപിയുമായി കൈകോർത്ത് സംസ്ഥാന ഭരണം പിടിച്ചു. ഭരണം പിടിക്കാൻ സഹായിച്ച ഷിൻഡെയെ ബിജെപി മുഖ്യമന്ത്രിയാക്കി. ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി-ഷിൻഡെ സഖ്യം മികച്ച വിജയം നേടിയിരുന്നു. തുടർന്ന് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോൾ ഏക്നാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു.












Click it and Unblock the Notifications