ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം
മുംബൈ: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമായേക്കാവുന്ന രാഷ്ട്രീയ നീക്കവുമായി ശിവസേന. 50ലധികം സീറ്റുകളില്‍ മല്‍സരിക്കാന്‍ ശിവസേന തീരുമാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ളവര്‍ ബിഹാറില്‍ പ്രചാരണത്തിന് എത്തും. ശിവസേനയുടെ വരവ് പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമാണ്.
അതേസമയം, പ്രതിപക്ഷത്തിന് ആശങ്കയുണ്ടാക്കുന്ന മറ്റു ചില പാര്‍ട്ടികളുടെ സാന്നിധ്യം ബിഹാറിലുണ്ട്. അമ്പും വില്ലും എന്ന ചിഹ്നത്തിലായിരിക്കില്ല ശിവസേന ബിഹാറില്‍ ജനവിധി തേടുക. വിശദവിവരങ്ങള്‍ ഇങ്ങനെ....
എന്‍ഡിഎയുടെ അവസ്ഥ
ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എന്‍ഡിഎയിലുള്ളത്. 243 നിയമസഭാ മണ്ഡലങ്ങള്‍ തുല്യമായി പങ്കുവയ്ക്കുകയാണ് ബിജെപിയും ജെഡിയുവും ചെയ്തത്. മറ്റു രണ്ടുകക്ഷികള്‍ക്ക് ഏതാനം സീറ്റുകള്‍ ഇവര്‍ കൈമാറും. എല്‍ജെപി സഖ്യംവിടുകയും ചെയ്തു.
ഇതാണ് പ്രതിപക്ഷ മുന്നണി
ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവയാണ് പ്രതിപക്ഷമായ മഹാസഖ്യത്തിലുള്ളത്. യാദവ-മുസ്ലിം-ദളിത് വോട്ടുകളാണ് പ്രതിപക്ഷത്തിന് ഉറപ്പുള്ളത്. അതേസമയം, ശിവസേനയുടെ വരവ് മഹാസഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തില്ല എന്നാണ് വിലയിരുത്തല്‍.
ബിജെപിക്ക് ആശങ്ക
തീവ്ര ഹിന്ദുത്വ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ശിവസേന മല്‍സരിക്കുന്നത്. വിജയ പ്രതീക്ഷ അവര്‍ക്ക് തീരെയില്ല. പക്ഷേ, ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകള്‍ അവര്‍ കൈവശപ്പെടുത്തിയേക്കും. ഇതാകട്ടെ, മുഖ്യമന്ത്രി പദവി വരെ നോട്ടമിട്ടിരിക്കുന്ന ബിജെപിക്ക് തിരിച്ചടിയുമാകും.
ഒറ്റയ്ക്ക് മല്‍സരിക്കും
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പമാണ് ശിവസേന. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ബിജെപിയുമായി ഉടക്കിയ ശേഷമാണ് ശിവസേന മഹാ അഗാഡി സഖ്യം രൂപീകരിച്ചത്. എന്നാല്‍ ബിഹാറില്‍ ഒറ്റയ്ക്കാണ് മല്‍സരിക്കുക എന്ന് ശിവസേന നേതാവും എംപിയുമായ അനില്‍ ദേശായ് പറഞ്ഞു.
ഇരട്ട പ്രഹരം
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അടുത്തിടെ എല്‍ജെപി വിട്ടുനിന്നിരുന്നു. സ്വന്തമായി മല്‍സരിക്കാനാണ് അവരുടെ തീരുമാനം. ഇത് എന്‍ഡിഎ സഖ്യത്തിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അതിനിടെയാണ് ശിവസേനയും മല്‍സരിക്കാനെത്തുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ സീറ്റുകള്‍ കുറയാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.
ചിഹ്നം മാറും
50 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് ശിവസേന അറിയിച്ചു. ഒരു പാര്‍ട്ടിയുമായും സഖ്യമില്ല. അമ്പും വില്ലും ചിഹ്നത്തിന് പകരം കൊമ്പുവാദ്യം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാകും ശിവസേന ഉപയോഗിക്കുക. ജെഡിയുവിന്റെ ചിഹ്നത്തിലും അമ്പുള്ളതാണ് ശിവസേന ചിഹ്നം മാറ്റാന്‍ കാരണം.
22 നേതാക്കള്‍ എത്തും
ശിവസേന സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് വേണ്ടി 22 നേതാക്കള്‍ ബിഹാറിലെത്തും. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ ദേശായ്, സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയ പ്രമുഖരാണ് എത്തുക. അതേസമയം, പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ഒവൈസിയുടെ നേതൃത്വത്തിലുള്ളമ മുന്നണിയും പ്രതിപക്ഷത്തിന് തിരിച്ചടിയാണ്.
പ്രതിപക്ഷത്തിന് വെല്ലുവിളി ഇതാണ്
പപ്പു യാദവിന്റെ സഖ്യവും ഒവൈസിയുടെ സഖ്യവും പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്ലിം ദളിത് വോട്ടുകളാണ്. ഇതുതന്നെയാണ് മഹാസഖ്യവും ലക്ഷ്യമിടുന്നത്. ജാതി വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമാണ് ബിഹാറില്‍. യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ബാധിക്കുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.
നാല് സഖ്യങ്ങള്‍ ഗോദയില്‍
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമായും നാല് സഖ്യങ്ങളാണ് ജനവിധി തേടുന്നത്. ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ, ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം, പപ്പു യാദവിന്റെ പിഡിഎ, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ഉള്‍പ്പെടുന്ന മറ്റൊരു മുന്നണി എന്നിവയാണവ. പപ്പു യാദവ് നേതൃത്വം നല്‍കുന്ന ജെഎപിയാണ് അടുത്തിടെ പുതിയ മുന്നണി രൂപീകരിച്ചത്.
ചെറുസഖ്യങ്ങളിലുള്ളവര്‍
പപ്പു യാദവിന്റെ ജെഎപിക്ക് പുറമെ, ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, എസ്ഡിപിഐ, ബഹുജന്‍ മുക്തി പാര്‍ട്ടി എന്നീ കക്ഷികളും പിഡിഎയില്‍ അംഗങ്ങളാണ്. സമാജ്‌വാദി ജനതാ ദള്‍ (എസ്‌ജെഡി), ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍എസ്പി എന്നിവരാണ് നാലാമത്തെ സഖ്യത്തിലുള്ളത്.
എല്‍ജെപിയുടെ നീക്കം
രാം വിലാസ് പാസ്വാന്റെ പാര്‍ട്ടി ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. ഇവര്‍ ജെഡിയുവിനെതിരെ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ, ബിജെപിക്കെതിരെ മല്‍സരിക്കുകയുമില്ല. ഇങ്ങനെ വരുമ്പോള്‍ ജെഡിയുവിന് സീറ്റുകള്‍ കുറയാനാണ് സാധ്യത. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ മാസം 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്. നവംബര്‍ മൂന്നിനും ഏഴിനും വോട്ടെടുപ്പ് നടക്കും. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍