മോദി സർക്കാരിന്റെ പാലം വലിക്കുമോ ശിവസേന! അവിശ്വാസ പ്രമേയത്തിൽ മിണ്ടാട്ടമില്ല.. പ്രതീക്ഷയിൽ കോൺഗ്രസ്
ദില്ലി: പ്രതിപക്ഷം ഒറ്റക്കെട്ടായി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ നീക്കത്തെ എളുപ്പത്തില്‍ നേരിടാമെന്ന പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി. 535 അംഗ ലോകസഭയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 313 അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ വേണ്ടുന്ന 268നേക്കാള്‍ എത്രയോ കൂടുതല്‍ പിന്തുണ ബിജെപിക്കുണ്ട്. അതേസമയം എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാട് വെള്ളിയാഴ്ച എന്തായിരിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ശിവസേന സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്. അതേസമയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ശിവസേന ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകരായ ശിവസേനയെക്കുറിച്ച് പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 18 ലോകസഭാ അംഗങ്ങളാണ് ഉള്ളത്.
അടുത്ത കാലത്തായി കേന്ദ്രത്തിനെതിരെ സഖ്യകക്ഷിയായ ശിവസേന പല സന്ദര്‍ഭങ്ങളിലും പരസ്യമായി രംഗത്ത് വന്നിരുന്നു. ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു തങ്ങളാണ് എന്നാണ് ശിവസേനയുടെ അവകാശ വാദം. എന്‍ഡിഎ സഖ്യം ദുര്‍ബലമാണ് എന്ന് ആരോപിക്കുന്ന ശിവസേന പല തവണയായി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പ്രശംസിക്കാനും മടി കാട്ടിയില്ല. 1990 മുതല്‍ ശിവസേന എന്‍ഡിഎ സഖ്യകക്ഷിയാണ്.
എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനയേക്കാള്‍ മുന്നിലെത്തിയതോടെയാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. 2019ലെ പൊതുതെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായിട്ടല്ല മത്സരിക്കുക എന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ എതിര്‍പ്പുകളുണ്ടെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ശിവസേന മോദി സര്‍ക്കാരിന്റെ പാലം വലിക്കില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.