ഇൻഡോറിൽ കൊറോണ തടയാൻ കമൽ നാഥ് ഒന്നും ചെയ്തില്ല: കടന്നാക്രമിച്ച് ചൌഹാൻ
ഭോപ്പാൽ : ഇൻഡോറിലെ കൊറോണ വൈറസ് വ്യാപനത്തിൽ കമൽനാഥ് സർക്കാരിനെ കുറ്റപ്പെടുത്തി സർക്കാർ. മധ്യപ്രദേശിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇൻഡോറിലാണ്. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സമാനുസൃതമായി പ്രവർത്തിക്കാത്തതുകൊണ്ടാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ കുറ്റപ്പെടുത്തുന്നത്. ഇന്ത്യാ ടുഡേയോടാണ് ചൌഹാന്റെ പ്രതികരണം.
ഞാൻ മുഖ്യമന്ത്രിയായതിന് ശേഷം മാർച്ച് 24ന് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇൻഡോറിൽ നിന്നാണ്. അതിന് ശേഷം രോഗവ്യാപനം പ്രാദേശിക മേഖലകളിലേക്ക് എത്തിയതിനാൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. ഈ പ്രദേശങ്ങളിലാണ് ഏറ്റവുമധികം കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കമൽനാഥ് സർക്കാർ നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ശിവരാജ് സിംഗ് ചൌഹാൻ പറയുന്നത്.

താൻ മുഖ്യമന്ത്രിയായ ശേഷം ജില്ലാ ഭരണകൂടത്തിൽ മാറ്റംവരുത്തിയെന്നും അവരുമായി നിരന്തരം ബന്ധം പുലർത്തിവരികയാണെന്നുമാണെന്നും ചൌഹാൻ വ്യക്തമാക്കി. നിലവിൽ പരിശോധിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതായും ഇൻഡോറിലെ 8-9 ലക്ഷം വരുന്ന ജനങ്ങൾക്കിടയിൽ സർവേ നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പരക്കുന്നത് തടയുന്നതിനായി വീടുകൾ തോറും കയറിയിങ്ങിയുള്ള സർവേയാണ് പ്രദേശത്ത് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇൻഡോറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും ചൌഹാൻ അവകാശപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാർ കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി ഒരു സംവിധാനവും തുടങ്ങിയില്ലെന്നും ഏഴ് പരിശോധനകൾ മാത്രം നടത്താൻ ശേഷിയുള്ള ഒരു ലാബ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സർക്കാർ മറ്റ് തിരക്കുകളിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കമൽനാഥ് അദ്ദേഹത്തിന്റെ സർക്കാരിനെ രക്ഷിക്കാനുള്ള തിരക്കുകളിലായിരുന്നു. ഒരു മുഖ്യമന്ത്രിയെന്നാൽ മുഖ്യമന്ത്രിയായിരിക്കണം. ആ പദവി വഹിക്കുന്നത് വരെ അദ്ദേഹം അദ്ദേഹത്തിന്റെ ചുമതകൾ വഹിക്കണം. നിങ്ങൾക്ക് എങ്ങനെയാണ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ കഴിയുന്നത്? ഞങ്ങളാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആരംഭിച്ചതെന്നും ചൌഹാൻ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ശനിയാഴ്ച രാവിലെ വരെ 2,719 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 145 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. 524 പേർ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും അധികം കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നാലാമതാണ് മധ്യപ്രദേശിന്റെ സ്ഥാനം.












Click it and Unblock the Notifications